തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ നിന്നുള്ള മന്ത്രി പി ജെ ജോസഫിന്റെ രാജി കേരളാ കോണ്‍ഗ്രസുകളുടെ ഐക്യത്തിന് വേണ്ടിയായിരുന്നെന്ന വാദം തള്ളി ഇടത് രാഷ്ട്രീയ നിരീക്ഷകര്‍.
വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിച്ച കേസില്‍ ജോസഫിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു രാജിയെന്നാണ് ഇടത് നിരീക്ഷകരുടെ വിലയിരുത്തല്‍.
ജോസഫിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചാല്‍ ഉടന്‍ ജോസഫിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാനായിരുന്നു മുഖ്യമന്ത്രിയായിരുന്ന വി എസിന്റെ നീക്കം.
ഇക്കാര്യം അദ്ദേഹം പാര്‍ട്ടിയെ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് ജോസഫ് രാജിവച്ചാല്‍ പകരം അന്നത്തെ മറ്റ് ജോസഫ് ഗ്രൂപ്പ് എം എല്‍ എമാരെ മന്ത്രിമാരാക്കാനും വി എസ് ഒരുക്കമായിരുന്നില്ല.
സഹയാത്രികയും ചാനല്‍ അവതാരികയുമായിരുന്ന സ്ത്രീയെ യാത്രയ്ക്കിടെ അവരുടെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചു എന്ന പരാതിയെ തുടര്‍ന്ന്‍ 2006 നവം. 4 ന് ജോസഫിന് പൊതുമരാമത്ത് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു.
തുടര്‍ന്ന്‍ ടി യു കുരുവിള മന്ത്രിയായി. ഭൂമി തട്ടിപ്പ് കേസില്‍ പെട്ട് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനും രാജിവയ്ക്കേണ്ടി വന്നു. വീണ്ടും മോന്‍സ് ജോസഫിനെ മന്ത്രിയാക്കി.
മോന്‍സ് ജോസഫും മന്ത്രിയായി രണ്ടാഴ്ച മാത്രം കഴിയുന്നതിനിടെ കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു സന്ദര്‍ശനത്തിന്റെ പേരില്‍ വിവാദത്തിലായി. അന്ന് കോണ്‍ഗ്രസ് നേതാക്കളാണ് മോന്‍സ് ജോസഫിനെതിരെ ആരോപണം ഉന്നയിച്ചത്. വീക്ഷണം പത്രം യുവമന്ത്രിയുടെ രാത്രി യാത്ര വാര്‍ത്തയാക്കി, വിവാദവുമാക്കി.
എന്നാല്‍ അന്ന് യു ഡി എഫിലെ ശക്തനായിരുന്ന കെ എം മാണി എതിര്‍ മുന്നണിയിലായിരുന്നെങ്കിലും മോന്‍സിനെതിരെയുള്ള ഈ ആരോപണങ്ങള്‍ വിവാദമാക്കാന്‍ താല്പര്യം കാണിച്ചില്ല.
കടുത്തുരുത്തിയില്‍ മോന്‍സിന്റെ പ്രഖ്യാപിത ശത്രുവായിരുന്ന സ്റ്റീഫന്‍ ജോര്‍ജ്ജ് ഈ വിവാദത്തിന്റെ തെളിവുകള്‍ സഹിതം മോന്‍സിനെതിരെ നീങ്ങാന്‍ മാണിയെ സമീപിച്ചെങ്കിലും സ്റ്റീഫനെ മാണി തടഞ്ഞു. കേരളാ കോണ്‍ഗ്രസുകാരെല്ലാം ഇത്തരക്കാരാണെന്ന് പറയുന്നത് എനിക്കും നിനക്കും നാണക്കേടായിരിക്കുമെന്നായിരുന്നു മാണിയുടെ നിലപാട്.
പക്ഷെ, അതിനോടകം ഇന്റലിജന്‍സ് മുഖേന ആരോപണത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശേഖരിച്ചിരുന്നു.
അതിനാല്‍ തന്നെ പിന്നീട് മോന്‍സ് രാജിവച്ച് പി ജെ വീണ്ടും മന്ത്രിയായെങ്കിലും വീണ്ടും പി ജെയ്ക്ക് രാജിവയ്ക്കേണ്ടി വന്നാല്‍ മോന്‍സിനെയോ, ആരോപണ വിധേയനായ ടി യു കുരുവിളയെയോ വീണ്ടും മന്ത്രിമാരാക്കാന്‍ വി എസ് തയാറായിരുന്നില്ല. മാത്രമല്ല, അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തെ ഒതുക്കാനും ഇടത് മുന്നണി തയാറാകുമായിരുന്നു.
ഈ സാഹചര്യത്തിലായിരുന്നു ഇടത് മുന്നണി വിട്ട് യു ഡി എഫിലുള്ള കേരളാ കോണ്‍ഗ്രസ് മാണിയിലേക്ക് പാലായനം ചെയ്യാന്‍ ജോസഫ് തീരുമാനിച്ചത്. മാണി ലയനത്തിന് ഒരുക്കമായിരുന്നു. പക്ഷെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി കൂട്ടത്തോടെ ആരോപണ വിധേയരായ പാര്‍ട്ടിയെ കേരളാ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നതിനെ എതിര്‍ത്തു.
ലയനത്തിന്റെ ഗുണവും ദോഷവും മാണി തന്നെ അനുഭവിച്ചുകൊള്ളണം എന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഒടുവില്‍ തൊടുപുഴയില്‍ കേരളാ കോണ്‍ഗ്രസ് ഓഫീസ് കോണ്‍ഗ്രസുകാര്‍ ആക്രമിക്കുന്നത് വരെ കാര്യങ്ങളെത്തി.
ലയനത്തിന്റെ പേരില്‍ മാണിക്ക് കൂടുതല്‍ സീറ്റ് നല്‍കാന്‍ യു ഡി എഫ് തയാറായതുമില്ല. പകരം മാണിയുടെ വിഹിതത്തില്‍ നിന്ന് സീറ്റുകള്‍ നല്‍കി ജോസഫിനും കൂട്ടര്‍ക്കും രാഷ്ട്രീയ അഭയം നല്‍കിയത് മാണിയായിരുന്നു.
ഇന്ന് ആ പഴയ ചരിത്രങ്ങളൊക്കെ മറന്നുകൊണ്ടാണ് ലയനത്തിനുവേണ്ടി'ത്യാഗം' സഹിച്ചെന്ന ജോസഫിന്റെ പ്രസ്താവന എന്നാണ് ഇടത് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.