കോട്ടയം: കേരളാ കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം കൗതുകകരമായ തലത്തിലേക്ക് നീങ്ങുന്നതാണ് ഇന്നത്തെ പുതിയ സംഭവ വികാസങ്ങള്‍. ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പി ജെ ജോസഫിന്‍റെ പുതിയ നിലപാടാണ് കൌതുകകരം - "ഞാനാണ് ചെയര്‍മാന്‍. അതംഗീകരിക്കണമെങ്കില്‍ ചര്‍ച്ചയും സമവായവും". ജോസഫ് ഇന്ന് ചാനലുകളോട് പറഞ്ഞത് ഇതാണ്.
സുരേഷ് ഗോപി പറഞ്ഞതുപോലെ ചെയര്‍മാന്‍ പദവി പി ജെ അങ്ങെടുത്തെങ്കില്‍ പിന്നെ ചര്‍ച്ച എന്ത് ആവശ്യത്തിനാണ്; അതാണല്ലോ തര്‍ക്ക വിഷയം ?
യു ഡി എഫിലും പാര്‍ട്ടിയിലും പി ജെയ്ക്ക് പിന്തുണ കിട്ടാതെ പോയത് സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന വാശിയുടെ പേരിലാണ്. പാര്‍ട്ടി ചെയര്‍മാന്‍ മരിച്ച് രണ്ടു മാസമായിട്ടും ആ പാര്‍ട്ടിയുടെ ഒരു സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ച നാണക്കേട്.
ഒരു വര്‍ഷം മുമ്പ് സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. പാര്‍ട്ടി ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തത് തെരഞ്ഞെടുപ്പിലൂടെയാണ്. ആ കമ്മിറ്റികളെ മുഴുവന്‍ നോക്കുകുത്തിയാക്കി ആറോ ഏഴോ നേതാക്കള്‍ ചേര്‍ന്ന്‍ ചെയര്‍മാനെ തീരുമാനിക്കണം എന്നതായിരുന്നു ജോസഫിന്റെ നിലപാട്. ഇന്ന് ആ നിലപാട് അദ്ദേഹം കുറച്ചുകൂടി ശക്തിപ്പെടുത്തി:
"ചെയര്‍മാന്‍ ഞാനാണ്. അതംഗീകരിക്കാന്‍ തയ്യാറുണ്ടോ ? എങ്കില്‍ മാത്രം ചര്‍ച്ചയ്ക്ക് തയാര്‍" - കേട്ടാല്‍ ചിരിച്ചു പോകുന്ന വാദങ്ങളാണ് പദവി തര്‍ക്കത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസില്‍ അരങ്ങേറുന്നത്.
അതിനിടെ ചെയര്‍മാന്‍ മരിച്ചാല്‍ മകന്‍ ചെയര്‍മാനാകണമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന ജോസഫിന്റെ പ്രസ്താവന ജോസ് കെ മാണിയെയും ചൊടിപ്പിച്ചു. തന്നെയും അന്തരിച്ച കെ എം മാണിയെയും പോലും അപമാനിക്കുന്നതാണ് പ്രസ്താവനയെന്ന്‍ തിരിച്ചടിച്ച് ജോസും രംഗത്തെത്തി.
സ്വതവേ മാന്യമായ ഭാഷയും പെരുമാറ്റവും കൊണ്ട് ശ്രദ്ധേയനാണ് ജോസ്. വിവാദ വിഷയങ്ങള്‍ സംസാരിക്കുന്നതിനേക്കാള്‍ എനിക്ക് താല്പര്യം ആ സമയത്ത് ജനോപകാരപ്രദമായ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ശ്രമിക്കാനാണെന്ന് പറഞ്ഞിട്ടുള്ള ജോസ് കെ മാണിയെപ്പോലും പ്രകോപിതനാക്കിയത് ജോസഫിന്റെ ഇന്നത്തെ പ്രസ്താവനയാണ്.
സുരേഷ് ഗോപി തൃശൂര്‍ എടുത്തത് പോലെ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം അങ്ങെടുത്തെന്നാണ് പറയുന്നതെങ്കില്‍ പിന്നെന്തിനാണ് ചര്‍ച്ച, ബാക്കി നോക്കിയാല്‍ പോരെ എന്നാണു ജോസ് കെ മാണി വിഭാഗത്തെ പ്രമുഖര്‍ ചോദിക്കുന്നത്.
ഒരു പാര്‍ട്ടി പദവി സംബന്ധിച്ച തര്‍ക്കത്തില്‍ അണികളുടെ അഭിപ്രായം തേടാതെ മറ്റ് കക്ഷി നേതാക്കളും സഭാ നേതൃത്വവുമായൊക്കെ സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിക്കണം എന്ന വാദവുമായി മധ്യസ്ഥത വഹിക്കാന്‍ യു ഡി എഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും കഴിയില്ല.
യു ഡി എഫ് നേതാക്കള്‍ ഓരോരുത്തരെയും പി ജെ പലതവണ ചര്‍ച്ചയ്ക്ക് സമീപിച്ചതാണ്. ഇരു പക്ഷവും ഡിമാന്റ് വയ്ക്കാത്ത ചര്‍ച്ച ആകാം എന്നായിരുന്നു അവരുടെ നിലപാട്. പക്ഷെ, 'ചെയര്‍മാന്‍' തന്‍ തന്നെ എന്ന നിലപാടില്‍ പി ജെ ഉറച്ചുനിന്നു. താന്‍ ആരുടേയും പേര് പറയുന്നില്ല, പി ജെ ഉള്‍പ്പെടെ ആരെയും പരിഗണിക്കാം. പക്ഷെ, അത് സംസ്ഥാന കമ്മിറ്റി ചേര്‍ന്ന്‍ വേണം തീരുമാനിക്കാന്‍ എന്നായിരുന്നു ജോസ് കെ മാണിയുടെ നിലപാട്. അത് പി ജെ ജോസഫ് അംഗീകരിച്ചില്ല.
ആദ്യം തന്നെ ചെയര്‍മാനായി തെരഞ്ഞെടുക്കുക, പിന്നെ ചര്‍ച്ച. അത് ജോസ് കെ മാണിയും സമ്മതിച്ചില്ല. എങ്കില്‍ പിന്നെ നിങ്ങള്‍ തന്നെ തീരുമാനിക്കൂ എന്നായി യു ഡി എഫ് നേതാക്കള്‍. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് പോകുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.