കോട്ടയം: കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് ഒഴിവാക്കാനായി കത്തോലിക്കാ സഭയിലെയും യു ഡി എഫിലെയും പ്രമുഖരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഏകപക്ഷീയമായ പ്രഖ്യാപനവുമായി രംഗത്തെത്തിയ പി ജെ ജോസഫിന്റെ നടപടിയില്‍ തട്ടി മധ്യസ്ഥ നീക്കങ്ങള്‍ പാളുന്നു.
ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സി എഫ് തോമസ് ചെയര്‍മാനും താന്‍ പാര്‍ട്ടി ലീഡറും ജോസ് കെ മാണി ഡെപ്യൂട്ടി ചെയര്‍മാനുമെന്ന പ്രഖ്യാപനവുമായി പി ജെ ജോസഫ് ഇന്ന് രംഗത്ത് വന്നത്.
അരനൂറ്റാണ്ടുകാലം കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അമരക്കാരനും ചെയര്‍മാനുമായിരുന്ന കെ എം മാണി മരിച്ചിട്ട് മൂന്ന്‍ മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കമ്മിറ്റി ചേര്‍ന്ന്‍ അന്തരിച്ച ചെയര്‍മാന്റെ ഒരു ഫോട്ടോ പോലും അനാശ്ചാദനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരം.
പാര്‍ട്ടി ചെയര്‍മാന്‍ കസേര ഒഴിഞ്ഞപ്പോള്‍ കസേരയ്ക്കായി കടിപിടി കൂടുന്നതല്ലാതെ അന്തരിച്ച നേതാവിന് അര്‍ഹിക്കുന്ന ആദരം നല്‍കാന്‍ കേരളാ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അനുസ്മരണം അവഹേളനമായി !
തിരുവനന്തപുരത്ത് 150 പേര്‍ക്കിരിക്കാവുന്ന ഒരു മിനി ഓഡിറ്റോറിയത്തില്‍ മരണത്തിന് ഒന്നര മാസമായപ്പോള്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഏറെ വിവാദമാകുകയും ചെയ്തിരുന്നു.
150 പേര്‍ കയറിയാല്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഒരു സ്ഥലത്തായിരുന്നില്ല കേരളാ കോണ്‍ഗ്രസ് കെ എം മാണിയെപ്പോലെ വലിയൊരു നേതാവിന് ആദരവ് അര്‍പ്പിക്കാന്‍ കൂടേണ്ടിയിരുന്നതെന്ന് ബി ജെ പി നേതാവ് ഓ രാജഗോപാല്‍ അതേ വേദിയില്‍ പ്രതികരിച്ചത് നേതാക്കളുടെ മുഖത്തടിച്ചതിന് തുല്യമായിട്ടായിരുന്നു.
പിന്നീട് മാണിസാറിന്റെ മകന്‍ ജോസ് കെ മാണിയും ഇക്കാര്യത്തിലുള്ള ദുഃഖം പി ജെ ജോസഫിനെ നേരിട്ടറിയിച്ചിരുന്നു. അതിനിടെയാണ് കെ എം മാണിയുടെ എല്ലാ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കും വേദിയായിരുന്ന കോട്ടയത്തെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് മാണിസാറിന്റെ ഒരു ഫോട്ടോ അനാശ്ചാദനം നടത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ജനാധിപത്യം പാര്‍ട്ടിക്ക് പുറത്ത് !
പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് ഭരണഘടനാ പ്രകാരം സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് നിരവധി തവണ ആവശ്യം ഉയര്‍ന്നെങ്കിലും കമ്മിറ്റി വിളിക്കില്ലെന്ന വാശിയിലാണ് പി ജെ ജോസഫ്.
സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷമില്ലെന്നതാണ് കമ്മിറ്റി വിളിക്കുന്നതിന് ജോസഫിനെ ഭയപ്പെടുത്തുന്ന ഘടകം. അതേസമയം, കമ്മിറ്റിയില്‍ തനിക്കാണ് ഭൂരിപക്ഷമെന്ന് പി ജെ ജോസഫ് അവകാശപ്പെടുന്നുമുണ്ട്.
ഈ സാഹചര്യത്തിലാണ് കത്തോലിക്കാ സഭയിലെ മെത്രാന്മാരും ചില മുതിര്‍ന്ന വൈദികരും പ്രമുഖ യു ഡി എഫ് നേതാക്കളും ചേര്‍ന്ന്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ പാര്‍ട്ടി ലീഡറായി കെ എം മാണിക്ക് പകരം പി ജെ ജോസഫിനെ അംഗീകരിക്കാന്‍ ജോസ് കെ മാണി സമ്മതം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചെയര്‍മാനായി ജോസ് കെ മാണിയെ അംഗീകരിക്കില്ലെന്ന വാശിയിലാണ് പി ജെ ജോസഫ്.
മാണി ഗ്രൂപ്പിന്റെ പദവിയിലാരെന്നും ജോസഫിന് തീരുമാനിക്കണം
മാണി വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ട്ടിയില്‍ അവര്‍ക്ക് അവകാശപ്പെട്ട പദവിയില്‍ ആരെ തെരഞ്ഞെടുക്കണമെന്ന സ്വാതന്ത്ര്യം അവര്‍ക്ക് തന്നെ നല്‍കണമെന്നാണ് മധ്യസ്ഥരെല്ലാം പി ജെ ജോസഫിനോട് ആവശ്യപ്പെട്ടത്. പകരം ചര്‍ച്ചയ്ക്ക് വിളിക്കുന്നവര്‍ തന്റെ ഭാഗം അംഗീകരിക്കുന്നില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങി പോകുന്നതാണ് ജോസഫിന്റെ രീതി. ഇതോടെയാണ് മധ്യസ്ഥ നീക്കങ്ങളും വഴിമുട്ടിയത്.
എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ പി ജെ ജോസഫിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചിട്ടുള്ളതിനാല്‍ കമ്മീഷന്‍ എന്തെങ്കിലും നിലപാടെടുക്കുമോ എന്ന് അറിയേണ്ടതുണ്ട്. അതല്ലെങ്കില്‍ കോടതി ഇടപെടലാകും അവസാന പോംവഴി.