കോട്ടയം: കെ എം മാണി പ്രതിയായിരുന്ന ബാര്‍ കോഴ കേസില്‍ കെ എം മാണിക്കെതിരെ നടന്നതായി പറയപ്പെടുന്ന ഗൂഢാലോചനയുടെ നിജസ്ഥിതി അറിഞ്ഞുതന്നെയായിരുന്നു മാണിസാറിന്റെ മടക്കയാത്രയെന്ന്‍ സൂചന. തന്നെ കേസില്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു കേരളാ കോണ്‍ഗ്രസ് ഇടക്കാലത്ത് യു ഡി എഫില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യം ഉണ്ടായത്.
പിന്നീട് അദ്ദേഹവും പാര്‍ട്ടിയും യു ഡി എഫിലേക്ക് മടങ്ങിവന്നതും ഈ തെറ്റിദ്ധാരണ നീക്കിയ ശേഷമായിരുന്നു എന്നതാണ് കെ എം മാണിയോട് അടുത്ത കേന്ദ്രങ്ങളുടെ റിപ്പോര്‍ട്ട്.
സംശയിച്ചത് ചെന്നിത്തലയെയും കൂട്ടരെയും
കെ എം മാണിക്കെതിരെ കരുക്കള്‍ നീക്കിയതും ബാര്‍ കോഴ ആരോപണം കേസാക്കി മാറ്റിയതും അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നുവെന്നായിരുന്നു കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നേരത്തെ വിശ്വസിച്ചിരുന്നത്. എന്നാല്‍ മാണിക്കൊപ്പവും കേരളാ കോണ്‍ഗ്രസിനൊപ്പവും ഉറച്ചു നിന്ന ചിലരും കോണ്‍ഗ്രസിലെ രണ്ടും മൂന്നും നിരകളിലുണ്ടായിരുന്ന ഏതാനും ചില നേതാക്കളുമായിരുന്നു ഈ ഗൂഢാലോചനയുടെ പിന്നിലെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
കേസെടുത്തത് നിയമപ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ട്
അന്ന് ധനമന്ത്രിയായിരുന്ന മാണിസാറിനെതിരെയുണ്ടായ ആരോപണത്തില്‍ കേസെടുക്കേണ്ടി വന്നത് പിന്നീടുണ്ടായേക്കാവുന്ന നിയമപരമായ പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടായിരുന്നു. സര്‍ക്കാര്‍ കേസെടുത്തില്ലായിരുന്നെങ്കില്‍ ആരോപണം ഉന്നയിച്ച കേന്ദ്രത്തില്‍ നിന്ന് തന്നെയുള്ളവരുടെ പിന്തുണയോടെ ചിലര്‍ പൊതുതാത്പര്യപ്രകാരം കോടതിയെ സമീപിക്കാനൊരുങ്ങിയിരുന്നു.
അത് സര്‍ക്കാരിനെയും അന്ന് ധനമന്ത്രി പദവിയിലിരുന്ന കെ എം മാണിയെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമായിരുന്നു. അങ്ങനെ വന്നാല്‍ തുടക്കത്തില്‍ തന്നെ കോടതി കേസെടുക്കാന്‍ ഉത്തരവിടുന്ന സന്ദര്‍ഭത്തില്‍ തന്നെ മാണിക്ക് രാജിവയ്ക്കേണ്ടിയും വരുമായിരുന്നു.
അതൊഴിവാക്കാനായിരുന്നു സര്‍ക്കാര്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചത്. മാത്രമല്ല എത്ര തവണ, ഏതൊക്കെ ഏജന്‍സികള്‍ അന്വേഷിച്ചാലും പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നവിധം മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് അന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബിജു രമേശിനെ പൊളിച്ചടുക്കിയത് ആദ്യ അന്വേഷണ സംഘം നിരത്തിയ ശാസ്ത്രീയ തെളിവുകള്‍
ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനരഹിതമാണെന്നും മാണിക്ക് പണം കൈമാറിയെന്ന്‍ ബിജു രമേശ് പറഞ്ഞു. ബാര്‍ ഉടമകള്‍ ആ സമയത്ത് ബിജു രമേശ് തന്നെ പറഞ്ഞ കെ എം മാണിയുടെ വസതിയുടെ ടവര്‍ ലൊക്കേഷന്‍ പ്രദേശത്ത് പോലും ഉണ്ടായിരുന്നില്ലെന്നും ആ സമയത്ത് അവരൊക്കെ ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു ഉണ്ടായിരുന്നതെന്നുമെല്ലാം അന്നത്തെ അന്വേഷണത്തില്‍ വളരെ വിശദമായ ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു.>
അതിനാല്‍ തന്നെയാണ് പിന്നീട് വന്ന ഇടത് സര്‍ക്കാരിന്റെ അന്വേഷണത്തിലും അന്നത്തെ ഗൂഢാലോചനയില്‍ പങ്കുണ്ടായിരുന്നെന്ന് ആരോപിക്കപ്പെട്ട ജേക്കബ്ബ് തോമസ് തന്നെ വിജിലന്‍സ് ഡയറക്ടറായിരിക്കെ നല്‍കിയ പുനരന്വേഷണ റിപ്പോര്‍ട്ടിലും മാണി കുറ്റക്കാരനല്ലെന്നു റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ബന്ധിതരായത്.
സുകേശന്‍ പരിധിവിട്ടപ്പോള്‍ ചെന്നിത്തലയുടെ ഇടപെടല്‍
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ് പി സുകേശനും അന്ന് വിജിലന്‍സ് എ ഡി ജി പിയായിരുന്ന ജേക്കബ്ബ് തോമസും ചേര്‍ന്ന്‍ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും ആരോപണം ഉണ്ടായിരുന്നു.
അന്നും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലില്‍ തന്നെയാണ് എസ് പി സുകേശന് പോലും സത്യസന്ധമായി റിപ്പോര്‍ട്ട് നല്‍കേണ്ടി വന്നത്. ഇക്കാര്യങ്ങള്‍ കെ എം മാണിയെ ധരിപ്പിക്കാന്‍ പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തിനും കഴിഞ്ഞിരുന്നു.
മാണിയുടെ മടങ്ങിവരവ് തെറ്റിദ്ധാരണ മാറിയ ശേഷം
രമേശ് ചെന്നിത്തലയും കെ എം മാണിയും മകന്‍ ജോസ് കെ മാണിയും ഒരുമിച്ചിരുന്നു ദീര്‍ഘനേരം സംസാരിച്ച് മുഴുവന്‍ തെറ്റിദ്ധാരണകളും പറഞ്ഞവസാനിപ്പിച്ച ശേഷമായിരുന്നു യു ഡി എഫിലെക്കുള്ള മാണി സാറിന്റെ മടങ്ങി വരവ്. അതിനു നേതൃത്വം നല്കിയതും രമേശ് ചെന്നിത്തലയായിരുന്നു. അതിനുശേഷം കെ എം മാണിയും ജോസ് കെ മാണിയും രമേശ് ചെന്നിത്തലയുമായി തികഞ്ഞ സൌഹൃദത്തില്‍ തന്നെയായിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പി ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിലെ ചില നേതാക്കളും അണിയറ നീക്കങ്ങള്‍ നടത്തിയെന്ന് ആക്ഷേപം ഉയര്‍ന്നപ്പോഴും കെ എം മാണിക്കെതിരായ നിലപാട് രമേശ് ചെന്നിത്തല സ്വീകരിച്ചില്ല. പകരം കേരളാ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടാകരുതെന്ന നിലപാടായിരുന്നു രമേശ് ചെന്നിത്തല സ്വീകരിച്ചത്.
മുഖപ്രസംഗത്തിന് പിന്നില്‍ സൂത്രശാലിയായ എം എല്‍ എ.
ലക്ഷ്യം ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രിസ്ഥാനം
ഈ വസ്തുതകള്‍ മാണി ഗ്രൂപ്പിലെ മുഴുവന്‍ നേതാക്കള്‍ക്കും അറിവുള്ളതുമാണ്. അങ്ങനിരിക്കെയാണ് കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ ചെന്നിത്തലയ്ക്കും പി ജെ ജോസഫിനുമെതിരെ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടത്. അതിന്റെ ലക്‌ഷ്യം ജോസ് കെ മാണിയെയും കോണ്‍ഗ്രസിനെയും തമ്മില്‍ അകറ്റാനുള്ള ഒരു എം എല്‍ എയുടെ ബുദ്ധിയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതിച്ഛായയുടെ മര്‍മ്മസ്ഥാനത്തിരിക്കുന്ന വ്യക്തി ഈ എം എല്‍ എയുടെ നാട്ടുകാരനാണത്രെ. കൂട്ടത്തില്‍ സംശയം തോന്നാതിരിക്കാന്‍ ജോസഫിനെതിരെയും ഒരു ആരോപണം ഉന്നയിച്ചെന്നുമാത്രം. ഫലത്തില്‍ മാണിയെ മുറിവേല്‍പ്പിച്ചവര്‍ തന്നെയായിരുന്നു മുഖപ്രസംഗത്തിന്റെ പിന്നിലും.