സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ നേതാവിനൊപ്പം നില്‍ക്കാനുള്ള നേതാക്കളുടെ കൂട്ട ഓട്ടത്തില്‍ രസകരമായ മുഹൂര്‍ത്തങ്ങള്‍ പലതാണ്. ഇന്നലെ രാഹുല്‍ ഗാന്ധി വന്നിറങ്ങിയപ്പോള്‍ സ്വന്തം ആളാണെന്ന് കാണിക്കാന്‍ ഒരു നേതാവ് രാഹുലിന്‍റെ കൈ കയ്യേറി നടന്നത് മുതല്‍ ഇന്ന് കൈവരികളില്ലാത്ത ചെറുതോണി പാലത്തില്‍ ഉന്തും തള്ളും മൂലം നേതാവ് താഴെ വീഴാതെ സംരക്ഷിച്ചത് വരെയുള്ള മുഹൂര്‍ത്തങ്ങള്‍ നിരവധി.
പ്രളയത്തില്‍ അപ്രോച്ച് റോഡുകള്‍ ഒലിച്ചുപോയി തകര്‍ന്ന ചെറുതോണി പാലം പ്രളയത്തില്‍ മുങ്ങി തകര്‍ന്നതാണ്. കൈവരികളില്ല. പാലം കാണാന്‍ രാഹുല്‍ എത്തിയപ്പോള്‍ രാഹുലിനൊപ്പം ഇടിച്ചു നില്‍ക്കാന്‍ നേതാക്കള്‍ മത്സരിക്കുകയായിരുന്നു. ഒരു കാലിടറിയാല്‍ ആറ്റില്‍ പോകുന്ന സ്ഥിതിയിലായിരുന്നു നേതാക്കളില്‍ പലരും.
കൈവരിയില്ലാത്ത പാലത്തിനും ആറിനും ഇടയില്‍ ആകെയുള്ളത് വെള്ളം കൊണ്ട് പോകാനുള്ള ഒരു പൈപ്പായിരുന്നു. അതിനപ്പുറം കടക്കരുതെന്നു പോലീസ് പറഞ്ഞിട്ടും നേതാക്കള്‍ ചെവികൊടുക്കുന്നില്ല.
പ്രതിപക്ഷ നേതാവും ഡി സി സി അധ്യക്ഷനും പ്രോട്ടോക്കോള്‍ പ്രകാരം രാഹുലിന് അപ്പുറവും ഇപ്പുറവുമുണ്ട്. എന്നാല്‍ ഡി സി സി പ്രസിഡന്റിനെ അംഗീകരിക്കാത്ത ചിലര്‍ അദ്ദേഹത്തിനും മുന്നില്‍ കയറാനാണ് മത്സരിച്ചത്. ഇടയ്ക്ക് ഇനിയും ഉന്തിയാല്‍ ആറ്റില്‍ പോകും എന്ന് പോലീസിന്റെ മുന്നറിയിപ്പ്.
ഇതിനിടയില്‍ പാര്‍ട്ടി പ്രോട്ടോക്കോള്‍ ഒന്നുമില്ലെങ്കിലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ആഗ്രഹിക്കുന്ന നേതാവ് രാഹുലിനേക്കാള്‍ മുമ്പേ ആണ് പായുന്നത്. അപ്പോള്‍ പിന്നെ തള്ളിയിട്ടു എന്ന പരാതിയില്ലല്ലോ.
പണ്ടൊരിക്കല്‍ മത്സരിച്ചിട്ട് കണ്ടം വഴി ഓടിയ ശേഷം പിന്നെ അടുത്തിടെയാണ് നേതാവ് ഇടുക്കിയില്‍ കാലു കുത്തിയത്. പണ്ട് ചേലക്കരയില്‍ കെ കെ ബാലകൃഷ്ണനെ ആരോ കെട്ടിപ്പിടിച്ച് നിലത്തിട്ട പോലായിരുന്നു മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ രാഹുല്‍ ഗാന്ധിയുടെ കരം കവര്‍ന്നത്. ഞാനാണ് സ്വന്തം ആള്‍ എന്ന ഭാവത്തില്‍ സുധീരന്‍ കൈ കവര്‍ന്നതോടെ രാഹുല്‍ പെട്ടു.
കാത്ത് നില്‍ക്കുന്നവരെ കൈവീശി കാണിക്കാന്‍ കൈയില്ല. സുധീരന്‍ വിടാന്‍ ഭാവമില്ലെന്നു കണ്ടതോടെ രാഹുല്‍ ഒരുവിധം കൈ രക്ഷിച്ചെടുക്കുകയായിരുന്നു. പിന്നെ കാറിനടുത്ത് വന്നപ്പോള്‍ കൈയ്യില്‍ തൂങ്ങിയവരൊക്കെ കാറില്‍ കയറിയാല്‍ ഇടം കിട്ടില്ലല്ലോ എന്ന് കരുതി ഉമ്മന്‍ചാണ്ടി പിന്നോട്ട് വലിഞ്ഞു.
കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും കാറില്‍ കയറി. ഇതോടെ വേറാരും ഇടിച്ച് അകത്ത് കയറാതെ പിന്നിലെ ഡോര്‍ തുറന്ന് വാതില്‍ അടഞ്ഞുനിന്ന രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയെ പിടിച്ചുവലിച്ച് അകത്ത് കയറ്റുകയായിരുന്നു. അതോടെ കയ്യില്‍ തൂങ്ങിയവരൊക്കെ സ്ഥലം വിട്ടു.
ഇടയ്ക്ക് ചെങ്ങന്നൂരില്‍ ചെന്നപ്പോള്‍ ഇരമല്ലിക്കര വഞ്ഞിപ്പുഴ സ്വദേശിനി മണി എന്ന വീട്ടമ്മ മകളുടെ വിവാഹത്തിനായി കരുതിവച്ചതെല്ലാം നഷ്ടപ്പെട്ട കഥ രാഹുലിനോട് പറയുന്നു. ഇവരെ ഒന്ന് സഹായിക്കണമല്ലോ എന്ന അര്‍ഥത്തില്‍ രാഹുല്‍ ചുറ്റിലും നോക്കി. അതോടെ അതുവരെ ഇടിച്ചു നിന്നവരില്‍ പലരും നിന്ന് വട്ടംകറങ്ങി. ഉടന്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടു. ആ ഒരു ലക്ഷം താന്‍ കൊടുത്തോളാം എന്ന് അദ്ദേഹം ഏറ്റു.
എന്തായാലും രാഹുല്‍ ഗാന്ധിയെ രണ്ടു ദിവസം അടുപ്പിച്ച് കയ്യില്‍ കിട്ടിയത് ആദ്യമാണ്. ആ അവസരം കേരള നേതാക്കള്‍ ശരിക്ക് ആസ്വദിക്കുകയും ചെയ്തു. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടുത്തെ സ്ഥാനാര്‍ഥി മോഹികളുടെ ഇടി കാണേണ്ടത് തന്നെയായിരുന്നു. 'ഇത് മുഴുവന്‍ എന്‍റെ ആളുകളാണ്. ഞാനല്ലാതെ ഇവിടെ പച്ച തൊടില്ല' എന്ന മട്ടിലായിരുന്നു ചിലര്‍ രാഹുലിന്‍റെ മുന്നില്‍ കയറി പരക്കം പായുന്നത്.