തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച മുസ്‌ലിംലീഗ് നേതാവ് കെ എം ഷാജി എം എൽ എയ്‌ക്കെതിരെ വിജിലൻസ് കേസെടുക്കാനുളള സർക്കാർ നീക്കവും പാളുന്നു.
പ്രതികരിച്ചവരെ സ്വന്ത൦ പോലീസിനെയും വിജിലൻസിനെയും ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കമെന്ന വ്യാപക വിമർശനം ഉയരുന്നതോടെ സർക്കാരും ഇടത് മുന്നണിയും കടുത്ത പ്രതിരോധം നേരിടുകയാണ്.
അഴീക്കോട് ഹയർ സെക്കന്ററി സ്‌കൂളിന് അംഗീകാരം നേടിക്കൊടുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സി പി എം അനുഭാവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ദുരിതാശ്വാസ നിധിയിൽ നിന്നും സർക്കാർ ധൂർത്ത് നടത്തുന്നുവെന്ന കെ എം ഷാജിയുടെ ആരോപണങ്ങൾ പുറത്തുവന്നു മണിക്കൂറുകൾക്കകമാണ് ഷാജിക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിറങ്ങിയത്.
അതേസമയം, സി പി എം അനുഭാവികൾ ഉൾപ്പെടെ ഇരുനൂറോളം ആളുകൾ മാനേജ്‌മെന്റിന്റെ ഭാഗമായ സ്‌കൂളിന് ഹയർ സെക്കന്ററി അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങി എന്ന് പറയുന്നത് തന്നെ സാങ്കേതികത്വമില്ലാത്ത ആരോപണമാണെന്ന വാദമാണ് ഷാജി ഉൾപ്പെടെ ഉന്നയിക്കുന്നത്.
സ്വന്തം മണ്ഡലത്തിലെ സ്‌കൂളിന് ഹയർ സെക്കന്ററി അനുവദിക്കുന്നതിൽ താൻ ഇടപെട്ടിട്ടുണ്ട്. മണ്ഡലത്തിലെ പ്രധാന സ്‌കൂൾ എന്ന നിലയിൽ അത് തന്റെ വാഗ്ദാനമാണ് എന്നും ഷാജി തുറന്നടിക്കുന്നു.
തന്നെ വ്യക്തിപരമായി വേട്ടയാടാനുള്ള നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രി മാത്രമാണ്. അദ്ദേഹം അത്തരത്തിലുള്ള വ്യക്തിയാണ്. തന്നെ എതിർക്കുന്നവരെ വേട്ടയാടുന്നതും ഇല്ലാതാക്കുന്നതും പിണറായി വിജയൻ എന്ന നേതാവിന്റെ ശൈലിയാണെന്നും ഷാജി തുറന്നടിച്ചു.
കോടികൾ മുടക്കി പി ആർ വർക്ക് ചെയ്ത് മുഖ്യമന്ത്രി കെട്ടിപ്പൊക്കിയ ഇമേജ് ഇല്ലാതാക്കാൻ തന്റെ പത്രസമ്മേളനം കാരണമായെന്നതാണ് മുഖ്യമന്ത്രി തനിക്കെതിരെ തിരിയാൻ കാരണമെന്നു ഷാജി ചൂണ്ടിക്കാട്ടുന്നു.
ഒന്നല്ല, നൂറു കേസുകൾ ഉണ്ടായാലും വായും പൂട്ടി വീട്ടിലിരിക്കുമെന്ന് കരുതേണ്ടതില്ലെന്നും ഷാജി പറഞ്ഞു.
എന്തായാലും മുഖ്യമന്ത്രിയെ വിമർശിച്ചാൽ പ്രതികാരത്തോടെ പൊതുപ്രവർത്തകർക്കെതിരെ കേസെടുക്കുന്നു എന്ന രീതി ശരിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് കൂടി ആരോപിച്ചതോടെ പ്രശ്നത്തിൽ പാർട്ടി ഷാജിക്കൊപ്പമാണെന്ന് വ്യക്തമായിരിക്കുകയാണ്.
വരും ദിവസങ്ങളിൽ സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ യു ഡി എഫിന്റെ കൂടുതൽ നേതാക്കൾ രംഗത്ത് വരുമെന്നാണ് റിപ്പോർട്ട്.
മുസ്ലിം ലീഗിലെ പ്രാദേശിക വിമത നേതാവ് മുമ്പ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരാതിക്കാധാരം. ആരോപണങ്ങൾക്ക് തെളിവില്ലെന്ന് അന്ന് ആരോപണം ഉന്നയിച്ച മുസ്ലിം ലീഗ് നേതാവ് നൗഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ലീഗ് നേരത്തെ പുറത്താക്കിയതായിരുന്നു.