കൊച്ചി: റോഡ് ശോച്യാവസ്ഥയുടെ പേരിൽ മുമ്പ് കോർപറേഷനെതിരെ വടിയെടുത്ത ഹൈക്കോടതി ഇന്ന് സംസ്ഥാന സർക്കാരിനെതിരെ നടത്തിയത് രൂക്ഷമായ വിമർശനം.
ശീതീകരിച്ച മുറികളിലിരുന്ന് മാസാമാസം ശമ്പളം എണ്ണിവാങ്ങുന്നവർക്ക് റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് മനസിലാക്കാൻ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം.
റോഡിലെ ചതിക്കുഴിയിലകപ്പെട്ട് യദുകൃഷ്ണൻ എന്ന ചെറുപ്പക്കാരൻ മരിക്കാനിടയായ സംഭവത്തിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് കോടതി നടത്തിയത്.
കഴിഞ്ഞ എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് സമയത്ത് കോർപറേഷൻ റോഡുകളുടെ ശോച്യാവസ്ഥയുടെ പേരിൽ ഇതേ കോടതി കോര്പറേഷനെതിരെ ആഞ്ഞടിച്ചിരുന്നു.ഇത് പിന്നീട് മേയറെ മാറ്റുന്നത് ഉൾപ്പെടെയുള്ള വിവാദങ്ങളിലേക്ക് കടന്നിരുന്നു.
ഈ പശ്ചാത്തലത്തിൽ മേയർ സൗമിനി ജെയിനെ മാറ്റി പുതിയ മേയറെ നിയമിക്കണമെന്ന തരത്തിലുള്ള ചർച്ചകൾ കോൺഗ്രസിൽ തുടരുകയാണ്. അതിനിടെയാണ് പ്രധാന റോഡുകളിലെ ശോച്യാവസ്ഥകളുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ കോടതി തിരിഞ്ഞത്.
മെട്രോ നിർമ്മാണം, വൈറ്റില ഓവർ ബ്രിഡ്ജ് നിർമ്മാണം എന്നിവയുടെ പേരിലുള്ള ഗതാഗതകുരുക്ക് നഗരത്തെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഇതൊന്നുമില്ലാതെ തന്നെ വാഹനങ്ങളുടെ ബാഹുല്യം മൂലമുള്ള ഗതാഗതകുരുക്ക് നഗരയാത്ര മണിക്കൂറുകളോളം വൈകുന്ന വിധമാണ്.
അതിനിടയിൽ റോഡിന്റെ ശോച്യാവസ്ഥ കൂടിയാകുമ്പോൾ കൊച്ചി നഗരം നരകമായി മാറുകയാണ് പതിവ്. രാവിലെ വസതികളിൽ നിന്നറങ്ങി രണ്ടോ മൂന്നോ കിലോമീറ്ററുകൾ മാത്രം അപ്പുറത്തുള്ള ഹൈക്കോടതി വരെയെത്താൻ ജസ്റ്റിസുമാർ പോലും മണിക്കൂറുകൾ വൈകുന്നു.
റോഡിൽ അര മണിക്കൂറും ഒരു മണിക്കൂറും കുടുങ്ങി കിടക്കുന്നത് പതിവാകുന്നു. അങ്ങനെ സ്വന്തം അനുഭവങ്ങൾ തന്നെയാണ് ജഡ്ജിമാരെപ്പോലും പ്രതികരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.
ഇതിനിടെ റോഡിലെ തകർന്ന ഭാഗത്തു മുന്നറിയിപ്പ് ബോർഡ് വയ്ക്കാതിരുന്നത് മൂലം യുവാവ് അപകടത്തിൽ മരിച്ച സംഭവത്തിൽ 4 പി ഡബ്ള്യു ഡി ഉദ്യോഗസ്ഥരെ മന്ത്രി ജി സുധാകരന്റെ നിർദ്ദേശപ്രകാരം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.