കൊല്ലം: ഓൺലൈൻ എഴുത്തുകാരനും സത്യം ഓൺലൈൻ അസി. എഡിറ്ററുമായ പ്രകാശ് നായർ മേലില യുടെ യും സുഹൃത്തുക്കളുടെയും പേരിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ കുന്നിക്കോട് പോലീസ് സബ് ഇൻസ്പെക്ട്രർ ചമച്ച വ്യാജ എഫ്.ഐ.ആർ ,കഴിഞ്ഞ ജൂലൈ മാസം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് പ്രസ്തുത സബ് ഇൻസ്പെക്ട ർക്കെതിരേ വകുപ്പു തലനടപടികൈക്കൊള്ളണമെന്നാവശ്യപ്പെട്ട് 23/07/2019 ൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇതുവരെ 5 മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ഒഴിഞ്ഞു മാറുകയാണ് ഡിജിപി ഓഫീസ്.
പരാതിയിൽ രണ്ടുതവണ പുനലൂർ ഡി.വൈ.എസ് .പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് ഈ പരാതിയുമായി ബന്ധപ്പെട്ട ഫയൽ ഏതൊക്കെ അധികാരിയുടെ പക്കലെത്തിയെന്ന സന്ദേശം പലപ്പോഴായി 5 തവണ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിക്കുകയും ചെയ്തിരുന്നു.
ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ നവംബർ 30 ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിച്ച സന്ദേശത്തിൽ ശ്രീ. പ്രകാശ് നായർ മേലില നൽകിയ പരാതി തീർപ്പാക്കിയെന്നും അതിൻപ്രകാരം പരാതിക്കാരന് ഡി ജിപി മറുപടി നൽകിയിട്ടുണ്ടെന്നുമായിരുന്നു സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നത്.
എന്നാൽ നാളിതുവരെ ഡിജിപി ഓഫിസിൽ നിന്ന് അങ്ങനെയൊരു മറുപടി ( മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചപ്രകാരം) ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല ഇതുമായി ബന്ധപ്പെട്ടു സമർപ്പിച്ച വിവാരാവകാശപ്രകാരമുള്ള അപേക്ഷയ്ക്കുപോലും മറുപടി ലഭിച്ചിട്ടുമില്ല.
വ്യാജമായി കെട്ടിച്ചമച്ച എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കിയതുവഴി ഗുരുതരമായ കൃത്യവിലോപമാണ് അന്നത്തെ കുന്നിക്കോട് പോലീസ് സബ് ഇൻസ്പെക്ടർ നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. എന്നിട്ടും കുറ്റാരോപി തനായ അദ്ദേഹത്തെ ഇപ്പോഴും സംരക്ഷിക്കുന്ന ഡിജിപി യുടെ നിലപാടിനെതിരേ മുഖ്യമന്ത്രിക്കും പ്രതി പക്ഷനേതാവിനും പ്രകാശ് നായർ മേലില പരാതി സമർപ്പിച്ചിരിക്കുകയാണ്.