കോഴിക്കോട്: വഴിവിട്ട ബന്ധങ്ങൾ കയ്യോടെ പൊക്കുകയും ഭർത്താവ് റോയി തോമസിന്റെ മരണത്തിൽ സംശയം ഉന്നയിക്കുകയും ചെയ്തതോടെയാണ് മഞ്ചാടിയിൽ മാത്യു എന്ന ഭർത്താവിന്റെ സ്വന്തം അമ്മാവനെ കൊലപ്പെടുത്താൻ ജോളി തീരുമാനിച്ചത്.
ഭർത്താവിന്റെ കൊലപാതകം പുറംലോകം അറിയുകയും പിടിക്കപ്പെടുകയും ചെയ്യും എന്ന ഘട്ടം വന്നപ്പോഴായിരുന്നു ഭർത്താവിന്റെ അമ്മാവനെ ഇല്ലാതാക്കാൻ ജോളി തീരുമാനിച്ചിരിക്കുന്നതെന്ന് മഞ്ചാടി മാത്യു കൊലക്കേസിൽ പോലീസ് രജിസ്റ്റർ ചെയ്ത കുറ്റപത്രത്തിൽ പറയുന്നു.
മഞ്ചാടി മാത്യുവിന്റെ കൊലപാതകവും അതിക്രൂരമായ മാനസികാവസ്ഥയിൽ സിനിമയെ വെല്ലുന്ന തിരക്കഥപോലെ തന്നെ ജോളി നേരിട്ട് നടപ്പിലാക്കുകയായിരുന്നു. ഇതിനായി രണ്ടു തവണ മാത്യുവിന് സയനൈഡ് കലർത്തിയ വെള്ളം നൽകി.
മാത്യു വെള്ളം കുടിക്കുന്ന ജഗ്ഗിലെ വെള്ളത്തിൽ സയനൈഡ് കലർത്തിയ ജോളി മറ്റാരും വീട്ടിലില്ലാതിരുന്ന സമയമാണ് ഇതിനായി തെരഞ്ഞെടുത്തത്. മാത്യുവിന്റെ ഭാര്യ ബന്ധുവിന്റെ വീട്ടിൽ വിവാഹത്തിന് പോയ സമയത്തായിരുന്നു സംഭവം.
ജഗ്ഗിൽ നിന്നും പകർത്തിയ വെള്ളം കുടിച്ച മാത്യു കുഴഞ്ഞുവീണുകൊണ്ട് സഹായത്തിനായി ആദ്യം വിളിച്ചത് ജോളിയെയായിരുന്നു. മാത്യുവിന്റെ വിളികേട്ട് ജോളി മുറിയിലെത്തുമ്പോൾ മാത്യു മരണവെപ്രാളത്തിൽ പിടയുകയായിരുന്നു.
അതിനിടെ വിഷം കലർത്തിയ ജെഗ്ഗിൽ നിന്നും ഒരു ഗ്ളാസ് വെള്ളം കൂടി പകർന്നു ജോളി മാത്യുവിന് നൽകി. അതോടെ മാത്യു മരണത്തിന് കീഴടങ്ങിയതായി ജോളി ഉറപ്പുവരുത്തി.
കേസിൽ ഒന്നാം പ്രതിയായി ജോളിയെ ഉൾപ്പെടുത്തിയ പോലീസ് സയനൈഡ് എത്തിച്ചു നൽകിയ എം എസ് മാത്യുവിനേയും പ്രജലിനെയും രണ്ടും മൂന്നും പ്രതികളായി ഉൾപ്പെടുത്തി.
രണ്ടാം പ്രതിയായ എം എസ് മാത്യുവുമായി സംശയകരമായ പല സാഹചര്യങ്ങളിൽ നിന്നും മഞ്ചാടി മാത്യു ജോളിയെ പിടികൂടിയിട്ടുണ്ടത്രെ. മറ്റ് പലരുമായുള്ള അവിഹിതങ്ങളും മഞ്ചാടി മാത്യു കണ്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇതോടെ ജോളിയുടെ ഇടപെടലുകളിൽ മഞ്ചാടി മാത്യുവിന് സംശയം ഉണ്ടായി. റോയി തോമസിന്റെ മരണത്തിൽ സംശയങ്ങളുണ്ടെന്ന് ബന്ധുക്കളിൽ പലരോടും അദ്ദേഹം പറയുകയും ചെയ്തു.
ഇക്കാര്യം അദ്ദേഹം പോലീസിനോട് പറഞ്ഞാൽ താൻ പിടിക്കപ്പെടുമെന്ന സംശയം ഉണ്ടായതോടെ മാത്യുവിന് ജോളി മരണവാറണ്ട് എഴുതുകയായിരുന്നു.