കോഴിക്കോട്: കൂടത്തായി തുടർ കൂട്ടക്കൊലക്കേസിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിലേക്കും അന്വേഷണം നീങ്ങുന്നു. ഷാജുവിനെതിരെ മുഖ്യപ്രതി ജോളി കഴിഞ്ഞ ദിവസം മൊഴി നൽകിയ പിന്നാലെ സിലിയുടെ ആഭരണങ്ങൾ സംബന്ധിച്ച് ഷാജു നൽകിയ മൊഴി തെറ്റാണെന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കിട്ടിയത്.
സിലിയുടെ 40 പവൻ വരുന്ന ആഭരണങ്ങൾ പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്ക വഞ്ചിയിൽ നിക്ഷേപിച്ചു എന്നായിരുന്നു ഷാജുവിന്റെ മൊഴി. മുൻപ് ജോളിയും വീട്ടുകാരോട് പറഞ്ഞത് ഇതേ കാര്യമായിരുന്നു.
എന്നാൽ ഈ ആഭരണങ്ങൾ ജോളിയുടെ മറ്റൊരു കാമുകനായ ജോൺസൺ വഴി പണയം വച്ചുവെന്നാണ് ജോളിയുടെ പുതിയ മൊഴി. ഇത് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്. ഇതോടെ ഷാജു കൂടുതൽ സംശയത്തിന്റെ നിഴലിലായി.
സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിരുന്നു. മകൾ ആൽഫൈന്റെ മരണശേഷം സിലിയെയും താൻ ഇല്ലാതാക്കുമെന്ന് ജോളി ഷാജുവിനോട് പറഞ്ഞിരുന്നുവെന്നും ഷാജു അതുകേട്ട് പ്രതികരിച്ചില്ലെന്നുമാണ് ജോളിയുടെ മൊഴി.
എന്നാൽ ആൽഫൈന്റെയും സിലിയുടെയും മരണം സംബന്ധിച്ച് തനിക്ക് ഒരു അറിവും ഇല്ലായിരുന്നു എന്നാണ് ആദ്യ ചോദ്യം ചെയ്യലുകളിൽ ഷാജു അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
ഇതെല്ലാം തെറ്റാണെന്നു തെളിഞ്ഞതോടെ ഷാജു കൂടുതൽ സംശയത്തിന്റെ നിഴലിലാവുകയാണ്. സ്വന്തം ഭാര്യയുടെയും മകളുടെയും മരണത്തിൽ ഷാജുവിന് പങ്കുണ്ടായിരുന്നുവെന്ന സംശയത്തിലേക്കാണ് പോലീസ് നീങ്ങുന്നത്.