ആറുമാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച കൊട്ടാരക്കര മെയിൻ പോസ്റ്റ്ഓഫീസിനടുത്തുള്ള മൂന്നുനിലയിൽത്തീർത്ത വിശാലമായ മിനി സിവിൽ സ്റ്റേഷൻ ഇപ്പോഴും പരിമിതികളിലും അസൗകര്യങ്ങളിലും വീർപ്പുമുട്ടുകയാണ്.
മൂത്രപ്പുരയിലും ടോയ്‌ലെറ്റിലും പോകാനാവാത്ത അവസ്ഥയാണ്.കക്കൂസിനു കതകുണ്ടെങ്കിലും കൊളുത്തി ല്ല. മൂത്രപ്പുരയിൽ വെള്ളമില്ലാത്തതുമൂലം അതീവ ദുർഗന്ധമാണ്. വാഷ് ബേസിനിലും വെള്ളമില്ല. കുടിവെള്ളമാണ് മറ്റൊരു പ്രശ്‍നം.തണുത്തശുദ്ധജലം ലഭിക്കുന്ന വാട്ടർകൂളറുകൾ ഇവിടെ അത്യാവശ്യമാണ്.
ശുചിമുറി വൃത്തിയാക്കാനും വെള്ളമൊഴിക്കാനും ആളില്ല എന്നതാണാവസ്ഥ. Pay and Use രീതിയിൽ ഒരു അന്യസംസ്ഥാന തൊഴിലാളിയെ വച്ചെങ്കിൽ മാത്രമേ ദിവസേന ആയിരക്കണക്കിനാൾക്കാർ വന്നുപോകുന്ന ഇവിടം വൃത്തിയും വെടിപ്പുമുള്ളതായി നിലനിൽക്കുകയുള്ളൂ.
കേരളത്തിലെ ഒട്ടുമിക്ക സിവിൽ സ്റ്റേഷനുകളിലെയും ശൗചാലയങ്ങളുടെയും മൂത്രപ്പുരകളുടെയും അവസ്ഥ വളരെ ശോചനീയമാണ്. എങ്കിലും പുതുതായി ആരംഭിച്ച കൊട്ടാരക്കരയിലെ മിനി സിവിൽ സ്റ്റേഷനിൽ ഇക്കാര്യത്തിൽ അധികാരികളുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.
അതുപോലെതന്നെ മിനിസിവിൽ സ്റ്റേഷനിലേക്ക് വരുന്ന മെയിൻ ഗേറ്റിന്റെ പടിക്കെട്ടുകളുടെ ഇരുവശവും നിരയായി ഇരിക്കുന്ന അപേക്ഷകൾ നിറച്ചുകൊടുക്കുന്ന വെണ്ടർമാരുടെയും അവരുടെ ക്ളൈന്റുകളുടെയും തിരക്കാണ്. അവിടെ ഇങ്ങനെ ആളുകൾ കൂടിനിൽക്കുന്നതും അലോസരമുളവാക്കുന്നതാണ്. പാർക്കിംഗിനോടു ചേർന്ന് അവർക്കിരിക്കാനും ജോലിചെയ്യാനുമുള്ള സൗകര്യമുണ്ടാക്കിയാൽ അതാകും കൂടുതൽ ഉപകാരപ്രദം.