ഗരുഡന്‍തൂക്ക കലയുടെ കുലപതി മാവേലിത്തടത്തില്‍ കേശവനാചാരിയുടെ പേരില്‍ ഗരുഡന്‍ തൂക്കം ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന വിദ്യാപീഠം വരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് , എല്ലാവിധ ചിട്ടവട്ടങ്ങളോടും കൂടി ഗരുഡന്‍ തൂക്കം പഠിപ്പിക്കുന്ന ഒരു വിദ്യാപീഠം വരുന്നതെന്ന് ഭാരവാഹികളായ ബിജോയ് കൃഷ്ണന്‍, ജിജിത് മോഹന്‍, സൂരജ് പി.ആര്‍ എന്നിവര്‍ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു .
ഗുരുകുല സമ്പ്രദായ രീതിയിലാണ് ഇവിടെ ഗരുഡന്‍ തൂക്കം പഠിപ്പിക്കുന്നത്. കോട്ടയം, കിടങ്ങൂര്‍, കുമ്മണ്ണൂരിലാണ് വിദ്യാപീഠം ആരംഭിക്കുന്നത്.
മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരാനുഷ്ഠാന കലകളില്‍ ഒന്നായ ഗരുഡന്‍ തൂക്കത്തെ നവീന രീതിയില്‍ ചിട്ടപ്പെടുത്തിയ ആചാര്യനാണ് കുമ്മണ്ണൂര്‍ മാവേലിത്തടത്തില്‍ കേശവനാചാരി. ജീവിതകര്‍മ്മത്തില്‍ സ്ഥപതിയായിരുന്ന ഇദ്ദേഹം ഈ മേഖലയിലും പേരെടുത്തിരുന്നു.
ഗരുഡന്‍ തൂക്കത്തിന്റെ വേഷവിധാന നിര്‍മ്മിതികള്‍, തടിയിലുള്ള കൊത്തുപണികള്‍, വിശാലമായ ഗരുഡന്‍ തട്ടുപോലും സ്വന്തമായി നിര്‍മ്മിച്ച് ഈ അനുഷ്ഠാന കലയുടെ പുരോഗതിക്കായി ആറുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ച കേശവനാചാരിക്ക് ഈ മേഖലയില്‍ നൂറുകണക്കിന് ശിഷ്യരുമുണ്ട്. 1986-ല്‍ 71-ാം വയസ്സിലായിരുന്നു മരണം.
പരേതയായ കുഞ്ഞുലക്ഷ്മിയാണ് ഭാര്യ. ശ്രീധരന്‍, പരമേശ്വരന്‍, കൃഷ്ണന്‍, ശാന്ത, രമണി, പങ്കജവല്ലി എന്നിവരാണ് മക്കള്‍. ഇവരില്‍ കൃഷ്ണന്റെ മകന്‍ 'ഗരുഡന്‍ ഉണ്ണി'യെന്ന ബിജോയി കൃഷ്ണനാണ് കേശവനാചാരി മെമ്മോറിയല്‍ ഗരുഡന്‍തൂക്ക വിദ്യാപീഠത്തിന്റെ പ്രസിഡന്റ്. കേശവനാചാരിയുടെ മക്കളും ഗരുഡന്‍തൂക്ക കലാകാരന്മാരായിരുന്നു.
ഞായറാഴ്ച 3.30 ന് കുമ്മണ്ണൂര്‍ സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂള്‍ ഹാളില്‍ നടക്കുന്ന വിദ്യാപീഠം ഉദ്ഘാടന സാംസ്‌കാരിക സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം തന്ത്രി വി.ആര്‍. രാജേഷ് ശര്‍മ്മ അനുഗ്രഹ പ്രഭാഷണം നടത്തും. വിദ്യാപീഠത്തിന്റെ ഉദ്ഘാടനം തിരുവിഴ ജയശങ്കര്‍ നിര്‍വ്വഹിക്കും. രാജാശ്രീകുമാര്‍ വര്‍മ്മ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ ഗരുഡന്‍തൂക്കം ഗുരുക്കന്മാരെയും ചെണ്ടമേളം ഗുരുക്കന്മാരെയും ആദരിക്കും.
ഗരുഡന്‍തൂക്ക ഗുരുക്കന്മാരെ കുറിച്ചിത്താനം ജയകുമാറും ചെണ്ടമേളം ഗുരുക്കന്മാരെ മാങ്ങാനം അനില്‍കുമാറും പൊന്നാടയണിയിക്കും. സഞ്ജീവ് വി.പി നമ്പൂതിരി, ബിജോയി കൃഷ്ണന്‍, ശ്രീജിത്ത് കെ.ആര്‍, സൂരജ് പി.ആര്‍, ജിജിത് മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ സമുദായ നേതാക്കള്‍ ആശംസകള്‍ നേരും.