കോട്ടയം: ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് കൂടുതല്‍ അറിയുക എന്ന സന്ദേശമുയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനു ഗാന്ധിജിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' അയച്ചു. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസാണ് അമേരിക്കന്‍ പ്രസിഡന്റിനു ഗാന്ധിജിയുടെ ആത്മകഥ അയച്ചത്.
ഇന്ത്യാക്കാര്‍ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടിയത് അനുചിതമാണ്. ആഗോളതലത്തില്‍ തന്നെ ഗാന്ധിജി ജനപ്രിയ വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഗാന്ധിജിയെ ശരിയായ രീതിയില്‍ വീക്ഷിക്കാത്തതു കൊണ്ടാവാം ഈ അഭിപ്രായം എന്നും ആത്മകഥയ്‌ക്കൊപ്പം അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
എബ്രാഹംലിങ്കണും ജോര്‍ജ് വാഷിംഗ്ടണിനും ശേഷം സാമൂഹ്യ പരിഷ്‌കര്‍ത്താവെന്ന നിലയില്‍ ഗാന്ധിജി എല്ലാ ഭൂഖണ്ഡങ്ങളിലും പ്രചോദമാണ്. നെല്‍സണ്‍ മണ്ടേല, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, ആന്‍ സാന്‍ സുകി ഉള്‍പ്പെടെയുള്ളവര്‍ ഗാന്ധിജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരാണെന്നും എബി ജെ ജോസ് കത്തില്‍ വ്യക്തമാക്കി.
തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ജീവന്‍ ബലിയര്‍പ്പിച്ച ഗാന്ധിജിയുടെ നേട്ടങ്ങള്‍ക്ക് സമാന്തരമായി വരാന്‍ ഈ ലോകത്ത് ആരുമില്ല. അദ്ദേഹം എപ്പോഴും തന്നോടു തന്നെ സത്യസന്ധനായിരുന്നു. ഗാന്ധിജിയെ സംബന്ധിച്ച് മനുഷ്യത്വം എല്ലാറ്റിനും ഉപരിയായിരുന്നു. ട്രംമ്പിന്റെ പ്രസ്താവന സമാധാനത്തിന്റെ പ്രവാചകനായി ഗാന്ധിയെ കാണുന്ന നിരവധി ഇന്ത്യാക്കാരെ വേദനിപ്പിച്ചു.
സമാധാന സന്ദേശവാഹകനായ ഗാന്ധിജിയെ ഒരിക്കലും ഭൂമിയിലെ ഒരു വ്യക്തിയുമായി തുലനം ചെയ്യാന്‍ സാധിക്കുകയില്ല. കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തില്‍ അദ്ദേഹം ജീവിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള ട്രംമ്പിന്റെ പ്രസ്താവന ഒട്ടേറെപ്പേരെ വേദനിപ്പിച്ചതായും കത്തില്‍ പറയുന്നു.
അദ്ദേഹത്തിന്റെ സമ്പാദ്യമെന്നത് കുറച്ച് തുണിയും ഒരു കണ്ണടയും മാത്രമായിരുന്നു. മാംസവും രക്തവും ഉള്ള ഇതുപോലൊരാള്‍ ഭൂമിയില്‍ നടന്നുവെന്ന് വരും തലമുറ വിശ്വസിക്കുകയില്ലെന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ പ്രശസ്തമായ വാചകത്തോടെയാണ് എബി ജെ ജോസ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.