പാലാ: മീനച്ചിൽ പഞ്ചായത്തിൽ നടപ്പിലാക്കിയ ജനസൗഹൃദ പഞ്ചായത്ത് ഓഫീസ് മാതൃക സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്നത് പരിശോധിക്കാൻ സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ അംഗം ഷീലാ തോമസ് ഐ എ എസ് ഇടമാറ്റത്തെ പഞ്ചായത്ത് ഓഫീസ് ആസ്ഥാനം സന്ദർശിച്ചു.
പഞ്ചായത്ത് ഓഫീസിലേക്ക് സന്ദർശകർ പ്രവേശിക്കുന്ന റിസപ്‌ഷൻ മുതൽ പ്രെസിഡന്റിന്റെയും സെക്രട്ടറിയുടെയും ക്യാബിനുകളുടെ ക്രമീകരണം, ഓഫീസിനുള്ളിലെ ജനസൗഹൃദ ഓഫീസ് ക്രമീകരണങ്ങൾ എന്നിവയെല്ലാം നേരിട്ട് കണ്ടു മനസിലാക്കിയ മുൻ സംസ്ഥാന ചീഫ് സെക്രട്ടറി കൂടിയായ ഷീലാ തോമസും കമ്മീഷനിലെ അണ്ടർ സെക്രട്ടറിയും ഉൾപ്പെടുന്ന സംഘം സംതൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്.
മീനച്ചിൽ പഞ്ചായത്തിലെ പുതിയ ജനസൗഹൃദ ഓഫീസ് മാതൃകയ്ക്ക് ചുക്കാൻ പിടിച്ച സെക്രട്ടറി എം സുശീലിനെ ഷീലാ തോമസ് അഭിനന്ദിച്ചു.
മീനച്ചിൽ പഞ്ചായത്തിലെ മാതൃക അല്പം മനസുവച്ചാൽ പ്രത്യേക ഉത്തരവുകളോ ഭരണ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടുകളോ കൂടാതെ തന്നെ മറ്റ് എല്ലാ പഞ്ചായത്തുകൾക്കും സർക്കാർ ഓഫീസുകൾക്കും മാതൃകയാക്കാവുന്നതാണെന്ന് കമ്മീഷൻ വിലയിരുത്തിയതായാണ് റിപ്പോർട്ട്.
ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കണമെന്ന ചിന്ത ഉദ്യോഗസ്ഥർക്കും ഭരണ സമിതിക്കും മനസിലുണ്ടെങ്കിൽ നിഷ്പ്രയാസം നടപ്പിലാക്കാവുന്ന കാര്യങ്ങളാണ് മീനച്ചിൽ പഞ്ചായത്തിൽ നടപ്പിൽ വരുത്തിയിട്ടുള്ളത്.
കേരളത്തിലെ സിവിൽ സർവീസിന് തന്നെ മാതൃകയാണ് പുതുക്കി പണിത പഞ്ചായത്ത് ഓഫീസിന്റെ ഘടന.
മീനച്ചില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസ്ഥിതി സൗഹൃദമാണ്. തുറന്ന വിശാലമായ റിസപ്ഷന്‍ ഹാളിലെ ഏസിയുടെ കുളിര്‍മയോടൊപ്പം വരവേല്‍ക്കുന്നത് റിസപ്ഷനിലെ പുഞ്ചിരിയാണ്. മാന്യമായ പെരുമാറ്റമാണ്.
മറ്റു പഞ്ചായത്ത് ഓഫീസുകളില്‍ കാണും പോലെ റിസപ്ഷനില്‍ അകത്തിരിക്കുന്ന ആളോട് കിളിവാതില്‍ വഴി കുനിഞ്ഞു നിന്ന് സംസാരിക്കേണ്ട ഗതികേട് മീനച്ചില്‍ പഞ്ചായത്തിലില്ല. കാരണം റിസപ്ഷന്‍ തുറന്ന ക്യാബിനാണ്.
ഓഫീസില്‍ എത്തുന്ന ഒരാള്‍ക്ക് ഓഫീസറുമായി മുഖാമുഖം സംസാരിക്കാം, രേഖകള്‍ കാണിച്ചുകൊടുക്കാം .. കൈമാറാം .. തെറ്റുണ്ടെങ്കില്‍ പറഞ്ഞു മനസിലാക്കി തിരുത്തിക്കാം .. കാരണം മറ്റു പലയിടത്തും കാണുമ്പോലെ ഉധ്യോഗസ്ഥരെയും ജനത്തെയും വേര്‍തിരിക്കുന്ന ഒരു മറയില്ല നടുവില്‍. ആ മറയില്ലായ്മയാണ് ഈ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാന തത്വം.
മീനച്ചില്‍ പഞ്ചായത്തില്‍ പൊതുജനത്തിനാണ് പരിഗണന എന്ന് പറയുന്നത് വെറുതെയല്ല . ഓഫീസില്‍ എയര്‍കണ്ടീഷന്‍ ഒരുക്കിയിരിക്കുന്നത് സെക്രട്ടറിക്കും ഉധ്യോഗസ്തര്‍ക്കും മാത്രമല്ല , പൊതുജനം ഇരിക്കുന്ന റിസപ്ഷനിലും കൂടിയാണ്.
ശീതീകരിച്ച റിസപ്ഷന്‍ മാത്രമല്ല പൊതുജനത്തിനായി ഇരിയ്ക്കാന്‍ മുന്തിയ തരം കസേരകള്‍, കുടിയ്ക്കാന്‍ തണുപ്പിച്ചതോ ചൂടാക്കിയതോ ആയ ശുദ്ധജലം, വിരസത മാറ്റാന്‍ ടിവി. ടോയ്‌ലറ്റ് സൗകര്യം, സംഗീതം ഇവയൊക്കെ പൊതുജനങ്ങളെ അമ്പരിപ്പിച്ചേക്കും.
അതുകൊണ്ടും തീര്‍ന്നില്ല. റിസപ്ഷനില്‍ എത്തുന്ന ഓരോ ആളുകളെയും അവിടെ നടക്കുന്നതും നേരിട്ട് കാണാന്‍ പാകത്തിലാണ് പ്രസിഡന്റിന്‍റെയും സെക്രട്ടറിയുടെയും ഓഫീസ് ക്യാബിനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ റിസപ്ഷനില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വം കൂടും.
നിങ്ങള്‍ റിസപ്ഷനില്‍ എത്തിയാല്‍ അതിന്‍റെ മുന്‍പില്‍ ഒരു ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതില്‍ ആ പഞ്ചായത്തില്‍ ജോലി ചെയ്യുന്ന ഓരോ ഉദ്യോഗസ്ഥന്‍റെയും പേരും തസ്തികയും സെക്ഷനും അയാള്‍ അപ്പോള്‍ ഓഫീസില്‍ ഹാജരുണ്ടോ എന്നതും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനെല്ലാം ശേഷം പഞ്ചായത്തില്‍ എത്തി മടങ്ങാന്‍ നേരം പൊതുജനത്തിന് ഒരു ഫോറം പൂരിപ്പിക്കാന്‍ നല്‍കും.
11 ചോദ്യങ്ങളാണ് അതില്‍. ഈ ഓഫീസില്‍ നിന്നും ലഭിച്ച സേവനത്തില്‍ താങ്കള്‍ സംതൃപ്തനാണോ ?, സേവനം ലഭിക്കാന്‍ വൈകിയോ ? ഉധ്യോഗസ്തരുടെ പെരുമാറ്റത്തില്‍ താങ്കള്‍ സംതൃപ്തനാണോ … എന്ന് തുടങ്ങി പൊതുജനത്തിന് എന്ത് പറയാനുണ്ടോ അതെല്ലാം ആ ഫോറത്തില്‍ പൂരിപ്പിക്കാന്‍ ഉണ്ട്. വേറൊരു പരാതി കൊടുക്കേണ്ട ആവശ്യം ഉണ്ടാകില്ലെന്നര്‍ത്ഥം.
ഇതില്‍പ്പരം ഒരു സേവനം ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്നും എന്ത് ലഭിക്കാന്‍ … ?
ഗ്രാമപഞ്ചായത്ത് ഭരണസിരാകേന്ദ്രങ്ങളെ ജനസൗഹൃദ സദ്ഭരണപഞ്ചായത്തുകള്‍ ആക്കിയശേഷമുള്ള കാഴ്ചയാണിത്. കോട്ടയം ജില്ലയിലെ എഴുപത്തൊന്ന് പഞ്ചായത്ത് ഓഫീസുകളില്‍ ഈ ഉദ്യമം പരീക്ഷിച്ചിട്ടുണ്ടെങ്കിലും മീനച്ചിലില്‍ ഉണ്ടായ വിജയം മറ്റൊരിടത്തും അവകാശപ്പെടാനില്ല.
അതിനും കാരണമുണ്ട്. ജനസൗഹൃദ സദ്ഭരണപഞ്ചായത്ത് പദ്ധതിയുടെ നടത്തിപ്പുകാരില്‍ ഒരാളായിരുന്ന ജൂനിയര്‍ സൂപ്രണ്ട് സുശീല്‍ എം ആറു മാസം മുന്‍പ് മീനച്ചില്‍ പഞ്ചായത്തിന്‍റെ സെക്രട്ടറി ആയി എത്തിയ ശേഷമാണ് കാര്യങ്ങള്‍ വേഗത്തിലായത്.
ജില്ല മുഴുവന്‍ ജനസൗഹൃദ സദ്ഭരണപഞ്ചായത്തുകളാക്കാന്‍ ഓടി നടന്ന സുശീല്‍ സ്വന്തം ഓഫീസ് അടിമുടി മാറ്റിയെടുക്കാന്‍ പ്രതിഞ്ജയെടുത്തപ്പോള്‍ അതിനു ലൈക്കടിച്ച് ഭരണസമിതിയും മുഴുവന്‍ മെമ്പര്‍മാരും ഒപ്പം നിന്നു.
ഈ ഓഫീസില്‍ എത്തിയാല്‍ അപേക്ഷാഫോറങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ പുറത്തേയ്ക്ക് പോകേണ്ടതില്ല. ഏത് അപേക്ഷാ ഫോറങ്ങളും ഇവിടെനിന്നും ലഭിക്കും. ഇനി മറ്റൊരു ഓഫീസില്‍ സമര്‍പ്പിക്കേണ്ട ഫോറം ആണെങ്കില്‍ കൂടി ഇവിടെ ലഭിക്കും.
നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയും സമര്‍പ്പിയ്ക്കേണ്ട രേഖകള്‍, പൗരാവകാശ രേഖ, മറ്റ് ഓഫീസുകളുടെ ഫോണ്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെത്തന്നെയുണ്ട്.
നിങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍, സേവനങ്ങള്‍ അത് ഏത് ദിവസം വന്നാല്‍ ലഭിയ്ക്കുമെന്ന് മുന്‍കൂട്ടി അറിയിയ്ക്കുകയും പറഞ്ഞ ദിവസം തന്നെ അത് കിട്ടുകയൂം ചെയ്യും. സെക്രട്ടറി ഒപ്പിടേണ്ടാത്തതായ ചില സര്‍ട്ടിഫിയ്ക്കറ്റുകള്‍ അദ്ദേഹം സ്ഥലത്ത് ഇല്ലെങ്കില്‍ പോലും അസിസ്റ്ന്റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക്, അക്കൗണ്ടന്റ് മുഖാന്തിരം ഒപ്പിട്ട് കിട്ടുന്നതാണ്.
മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷകളുടെ മുഴുവന്‍ വിവരങ്ങളും വിവിധ ഓഫീസുകളിലെ ഫോണ്‍ നമ്പര്‍ അങ്ങനെ നിങ്ങള്‍ക്ക് വേണ്ട എല്ലാ സേവനവും കൃത്യമായും കാര്യക്ഷമമായും ലഭിയ്ക്കുന്നതാണ്.