തിരുവനന്തപുരം: കെ പി സി സി ലിസ്റ്റിന് പിന്നാലെ വിവാദങ്ങളും കൊഴുക്കുകയാണ്. ലിസ്റ്റിൽ യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന വിമർശങ്ങൾ ശക്തമാണ്. സ്ഥിരം ഭാരവാഹികൾ പുതിയ ലിസ്റ്റിലും ഇടംപിടിച്ചതിൽ പാർട്ടിക്കുള്ളിൽ അസ്വസ്ഥത പുകയുകയാണ്.
അവസാന ഘട്ടം വരെ എതിർപ്പുകളില്ലാതെ ലിസ്റ്റിൽ ഉണ്ടായിരുന്ന കെ എസ് യു മുൻ അധ്യക്ഷൻ വി എസ് ജോയി, മുന്‍ മന്ത്രി പികെ ജയലക്ഷ്മി എന്നിവര്‍ ഉള്‍പ്പെടെ ഒഴിവാക്കപ്പെട്ടത് പാര്‍ട്ടിക്കുള്ളിൽ വലിയ വിവാദമായി മാറിയിരിക്കുകയാണ്.
അതിനിടെ കെ പി സി സി പട്ടികയിൽ ഇടംപിടിക്കാൻ ചില നേതാക്കൾ കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ ആത്മഹത്യാ ഭീഷണി വരെ ഉയർത്തിയെന്നാണ് റിപ്പോർട്ട്.
കെ പി സി സി വൈസ് പ്രെസിഡന്റായ നേതാവിനെതിരെയാണ് ആത്മഹത്യാ ഭീഷണി ഉയർത്തി പദവി നേടിയെന്ന ആരോപണം ഉയർന്നിരിക്കുന്നത്.
ഇതിനിടെ ലിസ്റ്റിൽ ഉൾപ്പെടാൻ കഴിയാതിരുന്ന ചില നേതാക്കൾ ഇനി ഹൈക്കമാന്റ് വഴി നിർണ്ണായക പദവികളിലെത്താൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
കെ വി തോമസും വി ഡി സതീശനുമാണ് ഹൈക്കമാന്റ് വഴി വർക്കിംഗ് പ്രെസിഡന്റാകാൻ ഒറ്റയ്‌ക്കൊറ്റയ്ക്ക് ശ്രമം തുടരുന്നത്. നിലവിൽ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് വർക്കിംഗ് പ്രസിഡന്റുമാർ.
നേരത്തെ വർക്കിംഗ് പ്രെസിഡന്റായിരുന്ന അന്തരിച്ച നേതാവ് എം ഐ ഷാനവാസിന്റെ ഒഴിവ് ബാക്കി കിടപ്പുണ്ട്. ഈ ഒഴിവിൽ കയറിപ്പറ്റാനാണ് കെ വി തോമസും വി ഡി സതീശനും അവരുടെ ഡൽഹി ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ശ്രമം തുടരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച മോഹൻ ശങ്കർ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള അതൃപ്തിയും പാർട്ടിയിൽ പുകയുകയാണ്.
മോഹൻ ശങ്കർ മുല്ലപ്പള്ളി രാമചന്ദ്രന്റെ നോമിനിയായാണ് ലിസ്റ്റിലെത്തിയത്. ഇതിനെതിരെ ശക്തമായ വിമർശനമാണ് കെ മുരളീധരൻ ഉയർത്തിയിരിക്കുന്നത്.