തിരുവനന്തപുരം: കെ പി സി സി പുനഃസംഘടനയ്ക്കായി ഡൽഹിക്ക് തിരിച്ച പ്രെസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ 5 കാര്യങ്ങളിൽ ശപഥം ചെയ്തിരുന്നു. അതിൽ കഷ്ടിച്ച് ഒന്നര കാര്യങ്ങൾ മാത്രമേ നടപ്പിലായുള്ളൂ. എങ്കിൽ കോൺഗ്രസിൽ അത്രയുമൊക്കെ നടത്താനായല്ലോ എന്ന കാര്യത്തിൽ സമാശ്വസിക്കുകയാണ് മുല്ലപ്പള്ളി.
മുല്ലപ്പള്ളിയുടെ ശപഥങ്ങൾ
1. പട്ടികയില്ലാതെ കേരളത്തിലേക്ക് മടങ്ങുന്നില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആദ്യ ശപഥം. അത് പാലിക്കാൻ മുല്ലപ്പള്ളി അവസാനം വരെ ശ്രമിച്ചു. പക്ഷെ നടന്നില്ല.
ഇതിനിടെ രണ്ടുതവണ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിൽ പോയി മടങ്ങി വീണാണ്. വാശി പാലിക്കാൻ മുല്ലപ്പള്ളി ഡൽഹിയിൽ തങ്ങിയത് 12 ദിവസങ്ങളാണ്.
ഒടുവിൽ മുല്ലപ്പള്ളിയെ കേരളത്തിലേക്ക് മടക്കി അയച്ച് രണ്ടാം ദിവസം എ ഐ സി സി പട്ടിക പുറത്തുവിട്ടത് അദ്ദേഹത്തിൻറെ ശപഥം പൊളിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ആയിരുന്നോ എന്നുമാത്രം വ്യക്തമല്ല.
2. ഇരട്ട പദവി അനുവദിക്കില്ലെന്നായിരുന്നു അടുത്ത ശപഥം. പൂർണ്ണമായിട്ടല്ലെങ്കിലും അത് നേടാനായി എന്ന കാര്യത്തിൽ മുല്ലപ്പള്ളിക്ക് ആശ്വസിക്കാം.
കയറിക്കയറി മുറ്റത്തെ കയറി കൊത്തി എന്ന് പറഞ്ഞതുപോലെ മുല്ലപ്പള്ളി രാജിവച്ചാൽ ഞാനും രാജിവയ്ക്കാ൦ എന്നുപറഞ്ഞ കൊടിക്കുന്നിലിനെ വെട്ടണമെന്ന് മുല്ലപ്പള്ളിക്കുണ്ടായിരുന്നു.
അടുത്ത കാലത്തായി മുല്ലപ്പള്ളിയും കൊടിക്കുന്നിലും സുഹൃത്തുക്കളായിരുന്നു. പക്ഷെ ഇരട്ട പദവിയിൽ മുല്ലപ്പള്ളി വാശി പിടിച്ചതോടെ കൊടിക്കുന്നിൽ ഡൽഹിയിൽ മുല്ലപ്പള്ളിക്കെതിരെ നീക്കം നടത്തി. ഇതോടെ ഇരുവരും തെറ്റി.
പക്ഷെ, കെ സുധാകരനെ ഒഴിവാക്കാൻ പറ്റില്ലെന്ന ഘട്ടം വന്നതോടെ കൊടിക്കുന്നിലും ഇരട്ട പദവിയിൽ തുടർന്നു. പാലക്കാട് എം പി വി കെ ശ്രീകണ്ഠനും എറണാകുളം എം എൽ എ ടിജെ വിനോദും ഡി സി സി അധ്യക്ഷ സ്ഥാനങ്ങളും നിലനിർത്തുകയാണ്.
3. ജംബോ പകുത്ത് നൽകി മുഖം രക്ഷിച്ചു
മുല്ലപ്പള്ളിയുടെ കെ പി സി സി അധ്യക്ഷനായ ശേഷമുള്ള ആദ്യ പ്രസ്താവനയായിരുന്നു ജംബോ ലിസ്റ്റ് ഉണ്ടാകില്ലെന്നുള്ളത്. പക്ഷെ അത്തരം വാശികളൊന്നും ഈ പാർട്ടിയിൽ കൊണ്ടുനടക്കരുതെന്ന് മുല്ലപ്പള്ളിക്കുള്ള താക്കീത് കൂടിയായി ലിസ്റ്റ് മാറി.
പാർട്ടിക്ക് 12 പേരുടെ ലിസ്റ്റും കൈയ്യിൽ പിടിച്ച് ഡൽഹി വഴി തലങ്ങും വിലങ്ങും നടന്നത് ഇതേ മുല്ലപ്പള്ളിയാണ് 6 വർക്കിംഗ് പ്രസിഡന്റുമാർ, 13 വൈസ് പ്രസിഡന്റുമാർ, 38 ജനറൽ സെക്രട്ടറിമാർ, 70 സെക്രട്ടറിമാർ, 1 ട്രഷർ എന്നതായിരുന്നു അവസ്ഥ.
പിന്നെ പാർട്ടിയുടെയും മുല്ലപ്പള്ളിയുടെയും മുഖം രക്ഷിക്കാൻ വേണ്ടിയായിരുന്നു പട്ടിക രണ്ടു ഘട്ടങ്ങളാക്കി ആദ്യ ഘട്ടം വർക്കിംഗ് പ്രസിഡന്റുമാർ ഉൾപ്പെടെ 49 ൽ ഒതുക്കിയത്.
4. പ്രെസിഡന്റിന്റെ വർക്ക് പോരാ ! വർക്കിംഗ് വേറെ വേണം !
താൻ വർക്ക് ചെയ്യുന്ന പ്രെസിഡന്റാണ്. പ്രസിഡന്റുമാർ വേറെ വേണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. പക്ഷെ പാർട്ടിയിൽ ഏറ്റവും അധികം തള്ള് നടന്നത് ആ പോസ്റ്റിനുവേണ്ടിയായിരുന്നു.
വി ഡി സതീശൻ, ടി എൻ പ്രതാപൻ, അടൂർ പ്രകാശ്, എം പി അനിൽ കുമാർ, വി എസ് ശിവകുമാർ എന്നിവരായിരുന്നു വർക്കിംഗ് പ്രസിഡന്റുമാരാകാൻ കട്ടയ്ക്ക് നിന്ന് പൊരുതിയത്.
ഇവരെല്ലാം ജനപ്രതിനിധികളാണ്. അവർക്കിടയിലേക്ക് ഉമ്മൻചാണ്ടി ടി സിദ്ദിഖിന്റേയും പി സി വിഷ്ണുനാഥിന്റെയും പേര് കൊണ്ടുവന്നത് സതീശനും പ്രതാപനും രസിച്ചില്ല. പക്ഷെ, ആ പോസ്റ്റിൽ നിയമനം നടത്തിയാൽ സിദ്ദിഖും വിഷ്ണുനാഥും ഉണ്ടായിരിക്കണമെന്ന് ഉമ്മൻചാണ്ടി വാശിപിടിച്ചു.
ഒടുവിൽ ആ പോസ്റ്റിലേക്ക് വേറെ നിയമനം വേണ്ടെന്നു എ ഐ സി സി തീരുമാനിച്ചു. അതറിഞ്ഞ ഉടൻ തങ്ങളെ അതിലേക്ക് പരിഗണിക്കരുതേ .. എന്ന് വി ഡി സതീശനും ടി എൻ പ്രതാപനും അനിൽകുമാറും ഹൈക്കമാന്റിനെ അറിയിച്ചു.., നേരിട്ടല്ല, ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി.
അതായിരുന്നു ഈ പുനഃസംഘടനയ്ക്ക് ശേഷം കോൺഗ്രസ് നേതാക്കൾക്ക് ചിരിക്കാൻ വക നൽകിയ ഏറ്റവും വലിയ തമാശ.
എന്തായാലും താൻ തന്നെത്താൻ വർക്ക് ചെയ്തുകൊള്ളാമെന്ന മുല്ലപ്പള്ളിയുടെ വാദം അവിടെയും പൊളിഞ്ഞു. ഇനി സുധാകരനും കൊടിക്കുന്നിലിനുമൊപ്പം കെ വി തോമസുകൂടി ഹൈക്കമാന്റ് വഴി ഈ പോസ്റ്റിലെത്തും എന്നാണു റിപ്പോർട്ട്.
5. പട്ടികയിൽ ക്രിമിനലുകൾ - മുല്ലപ്പള്ളി എന്താ ഉദ്ദേശിച്ചത് ?
പുനഃസംഘടന പട്ടികയിൽ ക്രിമിനലുകൾ വേണ്ടെന്നു മുല്ലപ്പള്ളി പറഞ്ഞത് എന്ത് ഉദ്ദേശത്തോടെയാണെന്ന് ആർക്കും പിടികിട്ടിയില്ല. അദ്ദേഹം ആരെയാണ് അങ്ങനെ ഉദ്ദേശിച്ചതെന്നും വ്യക്തമല്ല.
കേസിൽ പ്രതികളായവരെ ഉദ്ദേശിച്ചാണെങ്കിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളൊക്കെ കേസിൽ പ്രതികളാണ്. ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള ടി ശരത് ചന്ദ്ര പ്രസാദ് ഉൾപ്പെടെയുള്ളവർ വൈസ് പ്രസിഡന്റുമാരാണ്.
ഇനി കോൺഗ്രസിൽ ധാരാളം ക്രിമിനലുകൾ ഉണ്ടെന്നും അവരെയൊന്നും ഭാരവാഹിത്വങ്ങളിലേക്ക് പരിഗണിക്കില്ലെന്നുമാണ് മുല്ലപ്പള്ളി ഉദ്ദേശിച്ചതെങ്കിൽ അതും സമ്മതിക്കാൻ കോൺഗ്രസുകാർ തയാറാകുമോ.
എന്തായാലും ബാക്കിയെല്ലാം നല്ല ആഗ്രഹങ്ങളായിരുന്നെങ്കിലും അതുമാത്രം മുല്ലപ്പള്ളിയുടെ തെറ്റായ ഒരു വ്യാഖ്യാനമായി മാറി.