തിരുവനന്തപുരം: ഇഷ്ടക്കാര്‍ക്ക് ഇഷ്ടംപോലെ മാര്‍ക്ക് നല്‍കിയ വിവാദത്തിന് പിന്നാലെ അര്‍ഹതയില്ലാത്ത വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറ്റം അനുവദിച്ചുകൊണ്ട് മന്ത്രി കെ ടി ജലീല്‍ പുറത്തിറക്കിയ ഉത്തരവും വിവാദത്തില്‍.
വിദ്യാര്‍ഥി പ്രവേശനം കോളേജ് മാറ്റം തുടങ്ങിയ കാര്യങ്ങളില്‍ വി സിയ്ക്കാണ് പരമാധികാരം എന്നിരിക്കെ വി സിയെ മറികടന്നാണ് അര്‍ഹതയില്ലാത്ത വിദ്യാര്‍ഥിയ്ക്ക് ചേര്‍ത്തല എന്‍ എസ് എസ് കോളേജില്‍ നിന്നും തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജിലേക്ക് മാറ്റം അനുവദിച്ചത്.
ചേര്‍ത്തല കോളേജില്‍ സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ഥിയ്ക്ക് ഇന്‍ഡക്സ് മാര്‍ക്ക് 828 ആയിരുന്നു. എന്നാല്‍ ഗവ. വിമന്‍സ് കോളേജില്‍ ഈ കോഴ്സിന് പ്രവേശനം ലഭിച്ച കുട്ടികളുടെ കുറഞ്ഞ ഇന്‍ഡക്സ് മാര്‍ക്ക് 1200 ആയിരിക്കെയാണ് അതിനേക്കാള്‍ 372 മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥിയെ മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം ഇവിടെയ്ക്ക് മാറ്റിയത്.
അതിനെ എതിര്‍ക്കാന്‍ വിദ്യാര്‍ഥി സംഘടനകളൊന്നും രംഗത്ത് വന്നതുമില്ല. 2012 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളേജില്‍ മെറിറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥി സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗ് മൂലം പഠനം അവസാനിപ്പിച്ചത് വാര്‍ത്തയായി മാറിയിരുന്നു.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നപ്പോള്‍ ഈ കുട്ടിക്ക് കാലിക്കറ്റ് ഗവ. എഞ്ചിനീയറിംഗ് കോളെജിലേക്ക് മാറ്റം നല്‍കുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം വി സിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതറിഞ്ഞ എസ് എഫ് ഐയും ഡി വൈ എഫ് ഐയും എന്തോ വലിയ അപരാധം സംഭവിച്ച മട്ടില്‍ കലാപക്കൊടി ഉയര്‍ത്തുകയും വി സി ആ തീരുമാനം റദ്ദാക്കുകയായിരുന്നു. ഈ കുട്ടി പിന്നീട് മറ്റൊരു സ്വാശ്രയ കോളേജില്‍ ചേര്‍ന്നാണ് പഠനം തുടര്‍ന്നത്.
എന്നാല്‍ ചട്ടവിരുദ്ധമായി ഗൗരവപൂര്‍വ്വമായ തെറ്റായ ഇടപെടല്‍ മന്ത്രി നടത്തിയതായി തെളിവ് പുറത്ത് വന്നിട്ടും എസ് എഫ് ഐയ്ക്ക് മിണ്ടാട്ടമില്ല. അതില്‍ അന്വേഷണവും വേണ്ട. പകരം നേതാവിന്റെ മകന് യു പി എസ് സി നടത്തിയ പരീക്ഷയില്‍ 30 മാര്‍ക്ക് മറ്റൊരു വിദ്യാര്‍ഥിയേക്കാള്‍ കൂടുതല്‍ കിട്ടിയത് സി ബി ഐ അന്വേഷിക്കണമെന്നാണ് ഇടത് യുവജന സംഘടനയുടെ ആവശ്യം.
ബാക്കിയൊക്കെ വേണ്ടി വന്നാല്‍ സി പി എം അന്വേഷിച്ചോളുമെന്ന പോലെയാണ് കാര്യങ്ങളുടെ പോക്ക് !