കുട്ടനാട്: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നും ജോസഫ് ഗ്രൂപ്പിലെത്തിയ ജോസഫ് എൻ നെല്ലുവേലിയെ സ്ഥാനാർഥിയാക്കാൻ സാധ്യത. ഇടത് മുന്നണിയിൽ നിന്നും ഒരു ദിവസം മുമ്പ് മാത്രം യു ഡി എഫിലെത്തിയ മുൻ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ജോസഫ് ഗ്രൂപ്പിൽ ഭിന്നത ശക്തമാണ്.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രെസിഡന്റാണ് ജോസഫ്. ജനാധിപത്യ കേരളാ കോൺഗ്രസ് പ്രതിനിധിയായി ഇടതുമുന്നണിക്കൊപ്പം നിന്നാണ് ഇദ്ദേഹം പ്രസിഡന്റായത്. ചങ്ങനാശേരി അതിരൂപതയുടെ ഏറ്റവും അടുപ്പമുള്ള കേരളായ കോൺഗ്രസ് നേതാവെന്നത് നെല്ലുവേലിയുടെ സാധ്യത വർധിപ്പിക്കുന്നു.
എന്നാൽ കഴിഞ്ഞ തവണ ഇവിടെ തോറ്റ ജോസഫ് ഗ്രൂപ്പ് പ്രതിനിധി ജേക്കബ്ബ് എബ്രാഹവും സീറ്റ് ആഗ്രഹിച്ച് അടുത്തിടെ ജോസഫ് ഗ്രൂപ്പിലെത്തിയ ജോണി നെല്ലൂരും നെല്ലുവേലിയുടെ സ്ഥാനാർഥിത്വത്തിനെതിരാണ്.
കഴിഞ്ഞ അഞ്ച് വർഷം യു ഡി എഫിനെ വിമർശിച്ചും ഇടതുപക്ഷ സർക്കാരിനെ പുകഴ്ത്തിയും നടന്ന നെല്ലുവേലിയെ സ്ഥാനാർഥി ആക്കുന്നതിനെതിരെ കോൺഗ്രസിലും ശക്തമായ എതിർപ്പുണ്ട്.
എന്നാൽ ഫ്രാൻസിസ് ജോർജ്ജുമായുള്ള ധാരണ പ്രകാരം ജോസഫ് എൻ നെല്ലുവേലിയെ സ്ഥാനാർഥിയായി പരിഗണിക്കാനാണ് പി ജെ ജോസഫിന്റെ തീരുമാനം. രണ്ടു പാർട്ടികളും ഒന്നായതോടെ ജോസഫ് ഗ്രൂപ്പിൽ ഇനി ഫ്രാൻസിസ് ജോർജ്ജിന്റെ നിലപാടുകൾക്കാകും മേൽക്കൈ !