ആലപ്പുഴ: കുട്ടനാട്, ചങ്ങനാശേരി സീറ്റുകൾ തമ്മിൽ വച്ചുമാറാൻ എൻ സി പിയുമായി ധാരണയ്ക്ക് ഫ്രാൻസിസ് ജോർജ്ജ് നേതൃത്വം നൽകുന്ന ജനാധിപത്യ കേരള കോൺഗ്രസ് നീക്കം.
മുമ്പ് 3 തവണ കുട്ടനാട് എം എൽ എ ആയിരുന്ന ഡോ. കെ സി ജോസഫിനെ തോമസ് ചാണ്ടിയുടെ ഒഴിവിൽ കുട്ടനാട്ടിൽ മത്സരിപ്പിക്കാനാണ് ജനാധിപത്യ കേരളാ കോൺഗ്രസ് നീക്കം. പകരം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശേരി എൻ സി പിയ്ക്ക് വിട്ടുനൽകും.
എൻ സി പി ദേശീയ സെക്രട്ടറി കെ ജെ ജോസ്മോന് താല്പര്യമുള്ള മണ്ഡലമാണ് ചങ്ങനാശേരി. എങ്കിലും എൻ സി പി ഈ ധാരണയ്ക്ക് വഴങ്ങാനിടയില്ല. പകരം ജോസ്‌മോനെയോ സലിം പി മാത്യുവിനെയോ കുട്ടനാട്ടിൽ മത്സരിപ്പിക്കാനാണ് എൻ സി പിയുടെ നീക്കം.
നിലവിൽ എം എൽ എമാരില്ലാത്ത ഫ്രാൻസിസ് ജോർജ്ജ് വിഭാഗത്തിന് കുട്ടനാട് വലിയ രാഷ്ട്രീയ സാധ്യതകളാണ് കൽപ്പിക്കുന്നത്. വിജയിച്ചാൽ ഇടതുമുന്നണി ഘടകകക്ഷി എന്ന നിലയിൽ മന്ത്രി സ്ഥാനവും അവകാശപ്പെടാം.
എന്നാൽ അതുകൊണ്ടുതന്നെ ഈ നീക്കത്തോട് സി പി എമ്മിനും താല്പര്യമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1 മണ്ഡലത്തിൽ കെട്ടിവച്ച കാശ് നഷ്ടപ്പെടുത്തുകയും മറ്റൊരിടത്ത് മൂന്നാം സ്ഥാനത്ത് പോകുകയും ചെയ്തത് ഉൾപ്പെടെ മത്സരിച്ച 4 ൽ 4 സീറ്റുകളിലും തോറ്റ ജനാധിപത്യ കേരളാ കോൺഗ്രസിനെ ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും രാഷ്ട്രീയ ഊർജ്ജം നൽകി ബാധ്യതയാക്കി മാറ്റാൻ സി പി എം താല്പര്യപ്പെടുന്നില്ല.
എൻ സി പിയ്ക്ക് ജയസാധ്യതയുള്ള സ്ഥാനാർഥി ഇല്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനാണ് സി പി എം ധാരണ. 2006 ൽ ഡോ.കെ സി ജോസഫിനെ തോൽപ്പിച്ചാണ് തോമസ് ചാണ്ടി നിയമസഭയിലെത്തുന്നത്. പിന്നീട് കുട്ടനാട് ചാണ്ടി നിലനിർത്തുകയായിരുന്നു.