തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യോജിക്കാവുന്ന എല്ലാവരെയും ഒരുമിപ്പിച്ച് ഭരണം നേടാൻ ആണ് കോൺഗ്രസ് ശ്രമമെന്ന് എകെ ആന്‍റണി. ഒറ്റയ്ക്ക് നിന്നാൽ അത് നടപ്പാകണം എന്നില്ല. കോണ്‍ഗ്രസുമായി സഹകരിക്കാൻ തയ്യാറുള്ള പാർട്ടികളുമായി സഹകരിച്ചാകും തെരഞ്ഞെടുപ്പിന് ഒരുങ്ങുകയെന്നും ആന്‍റണി പറഞ്ഞു.
ഈ വർഷം കുരുക്ഷേത്ര യുദ്ധത്തിന്റെ വർഷമാണ്. കൈപ്പിഴ പറ്റിയാൽ തകരുക ഇന്ത്യൻ ഭരണഘടന തന്നെയാണ്. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജന പിന്തുണ വീണ്ടെടുക്കണം. സ്ഥാനാർത്ഥി നിർണയം കാര്യക്ഷമമാകണം.
ഫെബ്രുവരി അവസാനത്തിനു മുൻപ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്‍റെ അവസാന മുഹൂർത്തത്തിൽ ഏതാനും നേതാക്കൾ ചേർന്നു സ്ഥാനാർഥികളെ തീരുമാനിക്കില്ലെന്നും ആന്‍റണി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ നിർണായകം കോൺഗ്രസ് തന്നെ ആണ്. ഭരണഘടനാ സ്ഥാപനങ്ങളിൽ ആർഎസ്എസുകാർ കയ്യടക്കിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജാതിമത ശക്തികളെ ഒപ്പം നിർത്തി ബിജെപി ഭരണം പിടിച്ചെടുത്തു. മോദിയുടെ ഭരണം ആർഎസ്എസ് ഭരണം തന്നെയാണെന്നും ആന്‍റണി ആരോപിച്ചു. കെപിസിസി ജനറല്‍ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആന്‍റണി.