തൃശൂര്‍: കലാഭവന്‍ മണിയോടു തോന്നിയ ആരാധനയും സ്കൂള്‍ പഠനകാലത്തെ ഉച്ചക്കഞ്ഞിയോടുള്ള പ്രണയവും പ്രണയം വേണ്ടെന്നുവച്ച് പ്രകടനത്തെ സ്നേഹിക്കാന്‍ തോന്നിയതുമൊക്കെ തുറന്നു പറയുകയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്കിടയില്‍ താരമായി മാറിയ ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്.
പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രമ്യ തന്റെ നിലപാടുകളും അനുഭവങ്ങളും പങ്കുവച്ചത്.
ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു മണിച്ചേട്ടന്റെ ഒരു പരിപാടി ടി വിയില്‍ കാണുന്നത്. നാട്ടിൽ കപ്പയിറക്കി മടങ്ങുന്ന ലോറിയിൽ നിന്ന് അവസാനം തട്ടി പുറത്തേക്കിടുന്ന കപ്പ പെറുക്കി അത്താഴത്തിനെടുക്കുമ്പോഴാണു ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതെന്നു മണിച്ചേട്ടൻ ടിവിയിൽ പറഞ്ഞതു കേട്ടു തുടങ്ങിയ ആരാധനയാണ് മണിച്ചേട്ടനോട്.
ജീവിതത്തില്‍ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ചെറുപയറിട്ടു വേവിച്ച ഉച്ചക്കഞ്ഞി സ്കൂളിൽ നിന്നു മൊത്തിക്കുടിച്ചപ്പോഴായിരുന്നുവെന്ന് രമ്യ പറയുന്നു. ചെറുപയറിട്ടു വേവിച്ച ഉച്ചക്കഞ്ഞി അന്നൊരു ഹരമായിരുന്നു. അതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ നൊമ്പരപ്പെട്ടതും ഉച്ചക്കഞ്ഞി മുടങ്ങുന്നതിനാൽ സ്കൂൾ പൂട്ടുമ്പോഴായിരുന്നു.
പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള രമ്യയുടെ ഉത്തരമായിരുന്നു ഏറ്റവും രസകരമായത്. ബാലിശമെന്നു പിന്നീടു തോന്നാതിരിക്കാൻ പക്വത വന്നിട്ടാവാമെന്നു കരുതിയാണ് പ്രണയം മാറ്റിവച്ചതെന്നു രമ്യ പറയുന്നു.
മാത്രമല്ല, പ്രണയത്തിനപ്പുറം പ്രകടനത്തെയായിരുന്നു താന്‍ പ്രിയപ്പെട്ടതായി കണ്ടതെന്നായിരുന്നു രമ്യയുടെ മറുപടി. പ്രണയം നയിക്കുക എന്നതിനപ്പുറം പ്രകടനം നയിക്കുക എന്ന ചിന്തയായിരുന്നു പഠനകാലത്ത്. സമരങ്ങളോടായിരുന്നു പ്രിയം.
പഠനശേഷം ഗാന്ധിയൻ ഏകതാ പരിഷത്തിൽ ചേർന്ന് ഇന്ത്യ കാണാനിറങ്ങിയതാണ് ജീവിതത്തിൽ ലഭിച്ച അനുഗ്രഹമെന്നും വഴിത്തിരിവായതെന്നും രമ്യ പറയുന്നു. റായ്പൂരിലെയും ഛത്തിസ്ഗഢിലെയും ഉള്ളിക്കർഷകർക്കു വേണ്ടി പോരാട്ടത്തിനിറങ്ങി. സബർമതിയും സേവാഗ്രാമും കണ്ടറിഞ്ഞു. എന്റെ ചിന്തയും കാഴ്ചപ്പാടും വളർത്തിയത് ഈ യാത്രകളാണെന്നും രമ്യ പറയുന്നു.
തുച്ഛ വരുമാനം കൊണ്ടു പാട്ടിനും നൃത്തത്തിനുമൊപ്പം എന്നെ കൈപിടിച്ചുയർത്തിയ അമ്മയാണ് പൊട്ടിയടർന്നു വീഴാത്ത വാക്കുകൾ
പറയാന്‍ ശീലിപ്പിച്ചത്. മൂല്യങ്ങൾ ചോരാതെ ജീവിക്കണം എന്നായിരുന്നു അമ്മയുടെ ഉപദേശം.
ജയിച്ചാൽ ആദ്യം ചെയ്യുന്നത് പ്രളയം കൊണ്ടുപോയ എരിത്തേമ്പതി – വടകരപ്പതി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അണുപ്പൂർ പാലം ഗതാഗത യോഗ്യമാക്കുക എന്നതാണ്. എനിക്കു ലഭിച്ച ആദ്യനിവേദനം അന്നാട്ടുകാരുടേതാണ്. സ്കൂൾ തുറക്കുമ്പോഴേക്കും ഇത് ശരിയാക്കാന്‍ പറ്റുമോ എന്നതാവും ആദ്യ ശ്രമമെന്നും രമ്യ പറയുന്നു.