ആലത്തൂര്‍: അപ്രതീക്ഷിത മുന്നേറ്റമാണ് ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് മണ്ഡലത്തില്‍ നടത്തിയത്. അതിനുകാരണം രമ്യയുടെ പാട്ടും പ്രസംഗവുമായിരുന്നു. ആട്ടവും പാട്ടുമൊന്നുമല്ല കാര്യം വികസനമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ എതിരാളികള്‍ ദീപാ നിശാന്തിനെ രംഗത്തിറക്കിയെങ്കിലും ഒടുവില്‍ ദീപയെ അവര്‍ക്ക് തന്നെ തിരിച്ചുകയറ്റേണ്ട ഗതികേട് വന്നു.
പിന്നെയാണ് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശം. ഇടത് നേതാക്കള്‍ തന്നെ അത് തള്ളി. ഇടത് സഹയാത്രികരായ സാഹിത്യ സാംസ്കാരിക നായകര്‍ തന്നെ രമ്യയ്ക്ക് വേണ്ടി രംഗത്ത് വരികയും ചെയ്തു. ഇതോടെ രമ്യയ്ക്കെതിരെ നടത്തിയ എതിരാളികളുടെ നീക്കങ്ങള്‍ അവര്‍ക്ക് പ്രചരണമായി മാറുന്ന സ്ഥിതിയായി.
എന്നാല്‍ ഇതൊന്നും ഏശാതെ ഇവിടെ തുടങ്ങിയോ അങ്ങനെ തുടരുന്നതാണ് രമ്യയുടെ പ്രചരണത്തിന്റെ ശൈലി. പ്രചരണ യോഗങ്ങളില്‍ എതിരാളികളെക്കാള്‍ ഇരട്ടിയാണ് ജനക്കൂട്ടം. പാട്ടും പാടിയാണ് ഞാന്‍ നിങ്ങളുടെ മനസ്സില്‍ ഇടംനേടിയത് എന്ന് ആള്‍ക്കൂട്ടത്തോട് പറയുന്ന രമ്യ മിക്ക യോഗങ്ങളിലും പ്രസംഗം അവസാനിപ്പിക്കുന്നതും പാട്ടും പാടി തന്നെയാണ്.
രമ്യ പാടിക്കയറുമ്പോള്‍ മുന്‍ എം എല്‍ എമാര്‍ മുതല്‍ വേദിയിലെ നേതാക്കളും സദസ് ഒന്നാകെയും ആടിപ്പാടുന്നതാണ് മിക്ക യോഗങ്ങളിലെയും സ്ഥിതി. പാട്ടും പാടി തന്നെ ഞാന്‍ ജയിച്ചു കയറുമെന്നും ആത്മവിശ്വാസത്തോടെ തന്നെയാണ് സ്ഥാനാര്‍ഥി ജനങ്ങളോട് പറയുന്നത്. ഈ പാട്ടും പാടി തന്നെ ഞാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പച്ച പരവതാനിയിലൂടെ നടന്നുകയറും എന്നതാണ് രമ്യയുടെ ശപഥം.