തൊടുപുഴ: ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയ്ക്ക് കട്ട സപ്പോര്‍ട്ടുമായി പരിഗണനാ ലിസ്റ്റില്‍ എതിരാളിയായിരുന്ന യുവ നേതാവ് അഡ്വ. മാത്യു കുഴല്‍നാടനും. ഞാനും സീറ്റ് ആഗ്രഹിച്ചിരുന്നു. പക്ഷേ, പാര്‍ട്ടി നിയോഗിച്ചത് പ്രിയ സഹപ്രവര്‍ത്തകനായ ഡീന്‍ കുര്യാക്കോസിനെയാണ്. ഇടുക്കിയിലെ കോണ്‍ഗ്രസുകാര്‍ക്ക് ഇത് അഭിമാന പോരാട്ടമാണ്.
കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തട്ടിയെടുത്ത വിജയം ഇത്തവണ തിരിച്ചുപിടിക്കണം - ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുഴല്‍നാടന്‍ പറയുന്നു.
പട്ടികയില്‍ മറ്റൊരു പേരുകാരനായ ജോസഫ് വാഴയ്ക്കനും കഴിഞ്ഞ ദിവസം ഡീനിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടിക പൂർണ്ണമായി. നിർണ്ണായകമായ തിരഞ്ഞെടുപ്പാണ് രാജ്യം നേരിടുന്നത്. ഏതറ്റം വരെ പോയും ഈ തിരഞ്ഞെടുപ്പ് നമ്മുക്ക് ജയിക്കണം. ഒരോ കോൺഗ്രസ്സ് പ്രവർത്തകനും, മതേതര വിശ്വാസിയും അരയും തലയും മുറുക്കി രംഗത്തിറങ്ങണം എന്നഭ്യർത്ഥിക്കുന്നു.
ഞാൻ സ്ഥാനാർത്ഥിത്വം ആഗ്രഹിച്ചിരുന്നു. നിരവധി പ്രവർത്തകരും, നേതാക്കളും, സുഹൃത്തുക്കളും പിന്തുണച്ചു, പ്രോത്സാഹിപ്പിച്ചു. എല്ലാവരോടും അങ്ങേയറ്റം സ്നേഹവും കടപ്പാടും ഉണ്ട്. എന്നാൽ പാർട്ടി നിയോഗിച്ചത് പ്രിയ സഹപ്രവർത്തകനായ ഡീൻ കുര്യാക്കോസിനെയാണ്.
അഭിമാന പോരാട്ടമാണ് ഇടുക്കിയിൽ നടക്കുന്നത്. കോൺഗ്രസ്സിനെ പിന്നിൽ നിന്ന് കുത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തട്ടിയെടുത്ത വിജയം. അതിന് പകരം ചോദിക്കാനുള്ള അവസരമാണ് കൈ വന്നിരിക്കുന്നത്. നമ്മുക്ക് എല്ലാം മറന്ന് ഒന്നിച്ച് പോരാടാം. ഞാനുമുണ്ടാകും മുന്നിൽ തന്നെ..
ഡീന് എല്ലാ വിജയാശംസകളും നേരുന്നു..