തിരുവനന്തപുരം: പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിച്ചാല്‍ സഹായിക്കണമെന്ന് കോണ്‍ഗ്രസിനോട് പി ജെ ജോസഫ്. പുതിയ പാര്‍ട്ടിയെ ഘടകകക്ഷിയാക്കി യു ഡി എഫില്‍ തുടരാന്‍ അനുവദിക്കണമെന്നും തന്നെയും മോന്‍സ് ജോസഫിനെയും കൂറുമാറ്റ നിരോധന നിയമത്തില്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം തന്ത്രപരമായിരുന്നു. മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ഈ ഘട്ടത്തില്‍ ഒരു പിളര്‍പ്പ് പാടില്ലെന്നും നേതാക്കള്‍ ജോസഫിനെ ഉപദേശിച്ചു. മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി കോട്ടയം സീറ്റിനെപ്പറ്റി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കണമെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ജോസഫിനെ അറിയിച്ചു.
പുതിയ പാര്‍ട്ടിയുടെ കാര്യം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു പരിഗണിക്കാമെന്നും അക്കാര്യത്തില്‍ മാണിയുമായി സംസാരിച്ച് കോണ്‍ഗ്രസ് ഇടപെടാമെന്നും ജോസഫിന് ഉറപ്പ് നല്‍കി. ഇതോടെയാണ് അനവസരത്തില്‍ ആരൊക്കെയോ ചേര്‍ന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായത്.
അതേസമയം, തോമസ് ചാഴിക്കാട്ന്റെ ജയസാധ്യതയെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍ കാരണമായെന്ന പരാതി മാണിയും ഉന്നയിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുന്നണി മര്യാദകളുടെ പരിധിവിട്ടുള്ള ഇടപെടലാണ് ഉണ്ടായതെന്നാണ് മാണിയുടെ പരാതി.
ഇക്കാര്യത്തില്‍ കെ സി ജോസഫും ബെന്നി ബെഹന്നാനും നടത്തിയ ഇടപെടലില്‍ മാണിക്ക് അമര്‍ഷമുണ്ട്. കോണ്‍ഗ്രസിലെ എ' ഗ്രൂപ്പാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് മാണിയുടെ പരാതി.
അതേസമയം, യു ഡി എഫ് ചെയര്‍മാന്‍ കൂടിയായ രമേശ് ചെന്നിത്തല ഇരു വിഭാഗങ്ങളെയും പ്രകോപിതരാക്കാതെയുള്ള നിലപാടിലൂടെ പ്രശ്ന പരിഹാരത്തിന് വഴിതെളിച്ചു. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇരു വിഭാഗങ്ങളെയും പരിഗണിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്.