ഇടുക്കി: പ്രായം 79. പത്തിലേറെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. നാല് പതിറ്റാണ്ടുകാലത്തോളം നിയമസഭാംഗം. നിലവില്‍ രണ്ടര വര്‍ഷം മുമ്പത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഇനി എം എല്‍ എ പദവിയില്‍ രണ്ടര വര്‍ഷം കൂടി ബാക്കി. സാഹചര്യം ഇങ്ങനെയിരിക്കെയാണ് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് തേടി യു ഡി എഫ് നേതാക്കളുടെ വീടുകള്‍ കയറിയിറങ്ങുന്നത്.
ലോക്സഭയിലേക്ക് സ്വന്തം പാര്‍ട്ടിയിലെ മറ്റൊരാള്‍ പോയാല്‍ പോര, ജോസഫ് മാത്രമാണ് യോഗ്യനെന്ന നിലയിലാണ് പി ജെ ജോസഫിന്റെ അവകാശവാദങ്ങളെ മാധ്യമങ്ങളും ചില നേതാക്കളും വിശേഷിപ്പിക്കുന്നത്. കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഇന്നത്തെ ദയനീയാവസ്ഥ ഇവിടെയാണ്.
മുതിര്‍ന്ന നേതാവായ തന്നെ തഴഞ്ഞാണ് രണ്ടു തവണ തോറ്റ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ജോസഫ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുമ്പില്‍ വച്ച പരാതി. മുമ്പ് 3 തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുകയും ഒന്നില്‍ കെട്ടിവച്ച കാശ് പോലും നഷ്ടപ്പെടുകയും ചെയ്ത ജോസഫാണ് അയ്യായിരത്തില്‍ താഴെ വോട്ടുകളില്‍ രണ്ടു തവണ തോല്‍ക്കുകയും 4 പ്രാവശ്യം വിജയിക്കുകയും ചെയ്ത സഹപ്രവര്‍ത്തകനെ വിമര്‍ശിക്കുന്നത്.
പ്രായം കൂടുന്തോറും അധികാരത്തോടുള്ള ആര്‍ത്തി മധ്യ കേരളത്തിലെ ചില നേതാക്കളുടെ മുഖമുദ്രയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു പദവിയില്‍ പാതി കാലാവധി കൂടി ബാക്കി നില്‍ക്കെയാണ് പുതിയ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കേരളാ കോണ്‍ഗ്രസിലെ കടിപിടിയെന്നതാണ് കൌതുകം. ഇവര്‍ക്കൊക്കെ എന്ന് മാറും ഈ ആര്‍ത്തി എന്നാണ് അണികളുടെ ചോദ്യം.
മനസ്സില്‍ പല ആശയങ്ങളും ഉണ്ട്. അത് നടപ്പിലാക്കാന്‍ താന്‍ ലോക്സഭയിലെത്തണമെന്നാണ് പി ജെ ജോസഫിന്റെ അവകാശവാദം. അദ്ദേഹം ഒരു പാര്‍ട്ടിയുടെ സമുന്നത നേതാവാണെങ്കില്‍ അത്തരം ആശയങ്ങള്‍ തന്റെ സഹപ്രവര്‍ത്തകരായ വിജയിക്കുന്ന ജനപ്രതിനിധികളെക്കൊണ്ട് നടപ്പിലാക്കുക എന്നതല്ലേ നേതൃഗുണം എന്ന ചോദ്യവും ഉയരുന്നുണ്ട്.
പി ജെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി രംഗത്ത് വന്നവര്‍ക്ക് പറയാനുള്ള ന്യായങ്ങള്‍ ദുര്‍ബലമാണെന്നതാണ് മാണിയുടെ ധൈര്യം. തന്റെ ചങ്കായ കോട്ടയത്ത് വന്ന് ജോസഫ് പാര്‍ലമെന്റില്‍ മത്സരിക്കണമെന്ന് പറയുന്നത് തന്നെ അന്യായമാണെന്ന് മാണി പറയുന്നു. ഒരു പദവിയുമില്ലാതെ നില്‍ക്കുകയാണ് ജോസഫെങ്കില്‍ ചോദ്യത്തിന് ന്യായമുണ്ടായിരുന്നു എന്നതാണ് മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
നിരവധി നേതാക്കള്‍ അവസരം കിട്ടാതെ പുറത്ത് നില്‍ക്കുമ്പോള്‍ എം എല്‍ എ ആയിരിക്കുന്ന ഒരാള്‍ വീണ്ടും മത്സരിക്കണമെന്ന് പറയുന്നതിലെ അനൗചിത്യവും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കേരളാ കോണ്‍ഗ്രസിന്റെ നൂറിലേറെപ്പേര്‍ അംഗങ്ങളായ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ 3 പേര്‍ മാത്രമാണ് പി ജെ ജോസഫിനുവേണ്ടി വാദിച്ചത്. 6 എം എല്‍ എമാരും ഒരു എം പിയുമുള്ള പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ജോസഫിനെ പിന്തുണച്ചത് മോന്‍സ് ജോസഫ് മാത്രം. മണ്ഡലം ഭാരവാഹികളില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നിന്നുപോലും ജോസഫിന് ഭൂരിപക്ഷം ലഭിച്ചില്ല.
മാണിക്കെതിരെ ഉണ്ടായ ബാര്‍ കോഴ ആരോപണമാണ് ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്ന മറ്റൊരു ആയുധം. അതേസമയം കേരളാ രാഷ്ട്രീയം കേട്ട ഏറ്റവും മോശപ്പെട്ട ഒരു ആരോപണത്തിന്റെ പേരില്‍ നിയമനടപടി നേരിട്ട് രാഷ്ട്രീയമായി പ്രതിസന്ധി നേരിട്ട ഒരു ഘട്ടത്തില്‍ പിജെ ജോസഫിന് രാഷ്ട്രീയ അഭയം നല്‍കിയത് മാണിയാണെന്നാണ് അവരുടെ അവകാശവാദം .