പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെ സര്‍വേ പുറത്തുവിട്ടിരുന്നു. അതില്‍ മിക്ക സര്‍വേകളും യാഥാര്‍ഥ്യത്തോട് ഒട്ടൊക്കെ യോജിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാതൃഭൂമി പോലൊരു മാധ്യമം സ്വന്തം ഉടമകളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി സര്‍വേ വളച്ചൊടിച്ചെന്ന്‍ പറയുന്നതാണ് അതിശയിപ്പിക്കുന്നത്.
മാതൃഭൂമി പുറത്തുവിട്ട സര്‍വെയില്‍ പാലക്കാട് മണ്ഡലത്തിലെ സര്‍വേയ്ക്കെതിരെ ആയിരുന്നു ആക്ഷേപം. പാലക്കാട് ഇടതുപക്ഷ സ്ഥാനാര്‍ഥി എം ബി രാജേഷ് 11 ശതമാനത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വന്‍ വിജയം തേടുമെന്നായിരുന്നു മാതൃഭൂമി സര്‍വേ.
മാത്രമല്ല, യു ഡി എഫിന്റെ വി കെ ശ്രീകണ്ഠന്‍ മൂന്നാം സ്ഥാനത്ത് പോകുമെന്നും ബി ജെ പിയുടെ സി കൃഷ്ണകുമാര്‍ രണ്ടാമതെത്തുമെന്നുമായിരുന്നു മാതൃഭൂമിയുടെ പ്രതികരണം. മാതൃഭൂമിയുടെ ഈ തട്ടിക്കൂട്ട് കണ്ടെത്തല്‍ അന്ന് പാലക്കാട്ടെ യഥാര്‍ത്ഥ ചിത്രവുമായി ഒത്തുപോകുന്നതല്ലെന്ന് സത്യം ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അത് ശരിവയ്ക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. മാതൃഭൂമി മൂന്നാമതെന്നു പറഞ്ഞ ശ്രീകണ്ഠന്‍ ഒന്നാമനായി. രണ്ടാമതെന്ന് അവര്‍ പറഞ്ഞ കൃഷ്ണകുമാര്‍ മൂന്നാമതുമെത്തി. ഇനിയാണ് മാതൃഭൂമി ശ്രീകണ്ഠന് നല്‍കിയ 'പണി' എന്തിനായിരുന്നെന്ന് തിരിച്ചറിയുന്നത്.
തൊട്ടുമുമ്പത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാര്‍ ആയിരുന്നു. അന്ന് 105000 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എം ബി രാജേഷ് വിജയിച്ചത്. ഈ വമ്പന്‍ പരാജയം കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയതിനാലാണെന്നായിരുന്നു വീരന്റെ പരാതി. അദ്ദേഹം യു ഡി എഫിന് പരാതിയും നല്‍കിയിരുന്നു. ആ പരാതിയില്‍ നടപടി ഉണ്ടായില്ലെന്ന് പറഞ്ഞാണ് അദ്ദേഹം യു ഡി എഫ് വിട്ടത്.
ആ പരാജയത്തിന് കോണ്‍ഗ്രസിനോടുള്ള പണിയായിരുന്നു സര്‍വേ. പക്ഷെ അതിന് മാതൃഭൂമിയെ ഉപയോഗിച്ചതാണ് ദയനീയമായി മാറിയത്. ശ്രീകണ്ഠന്‍ ജയിച്ചപ്പോള്‍ മാതൃഭൂമി വന്‍ തോല്‍വിയായി മാറി.