വയനാട്: കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും രാഹുൽ ഇഫക്ട് ഉണ്ടാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കേരളത്തില്‍ മറ്റിടങ്ങളില്‍ മാത്രമല്ല, ദക്ഷിണേന്ത്യയില്‍ത്തന്നെ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കും.
കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപി തന്നെയാണ്. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് എതിരായി മറ്റു പാര്‍ട്ടികളുണ്ട്. കേരളത്തില്‍ ബിജെപി ഒരു കാരണവശാലും മുന്നോട്ടുപോകില്ല. 2014ലെ മോദിയല്ല 2019ല്‍ ഉള്ളത്. ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയും നേതാവുമാണ് ഇപ്പോഴുള്ളതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.
അമേഠിയിലും വയനാട്ടിലും മത്സരിച്ച് ജയിച്ചാൽ ഏത് മണ്ഡലം നിലനിർത്തണമെന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയായിരുക്കും തീരുമാനമെടുക്കുകയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ എന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
ഇടത് പക്ഷത്തെയും ബിജെപിയെയും വാർത്താസമ്മേളനത്തിൽ ഉമ്മന്‍ചാണ്ടി ഒരു പോലെ വിമർശിച്ചു. ശബരിമല വിഷയത്തിൽ ബിജെപിക്ക് ആത്മാർത്ഥത തെളിയിക്കാനായിട്ടില്ലെന്ന് പറഞ്ഞ ഉമ്മൻചാണ്ടി കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരാണ് വരുന്നതെങ്കിൽ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ നിയമപരമായ മാർഗ്ഗങ്ങൾ തേടുമെന്ന് വ്യക്തമാക്കി.
കിഫ്ബി മസാല ബോണ്ടിന്‍റെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളെ ഉമ്മൻ ചാണ്ടി പിന്തുണച്ചു. വായ്പ തരാനെത്തിയ ലോകബാങ്ക് പ്രതിനിധികളെയും ഏഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക് പ്രതിനിധികളെയും അടിച്ചോടിച്ചവരാണ് ഇപ്പോൾ വിദേശ കമ്പനികളെ ന്യായീകരിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പരിഹസിച്ചു.