വയനാട്: ഇന്നലെ രാഹുല്‍ ഗാന്ധിക്കായി കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഉച്ചഭക്ഷണത്തിനായി ഒരുക്കിയത് ചപ്പാത്തി, ബട്ടര്‍ നാന്‍, മട്ടന്‍ പെപ്പര്‍ റോസ്റ്റ്, അയക്കൂറ പൊള്ളിച്ചത്, ജിഞ്ചര്‍ ചിക്കന്‍, ഗോള്‍ഡന്‍ പ്രോണ്‍സ്, വയനാട് സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ എന്നിവയൊക്കെ ആയിരുന്നു. പക്ഷേ തിരുനെല്ലിയില്‍ ക്ഷേത്ര ദര്‍ശനവും ബലിതര്‍പ്പണവും കഴിഞ്ഞെത്തിയ രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തത് വെജിറ്റേറിയന്‍ ഊണ്.
സുല്‍ത്താന്‍ ബത്തേരിയിലെ ഹോട്ടല്‍ ഹില്‍ട്ടണിലെത്തി തൂശനിലയില്‍ വിളമ്പിയ 21 കൂട്ടം വിഭവങ്ങള്‍ അടങ്ങിയ സദ്യയായിരുന്നു രാഹുലിനെ ആകര്‍ഷിച്ചത്. ഒപ്പം അടപ്രഥമനും ക്യാരറ്റ് പായസവും.
ആദ്യം ചപ്പാത്തിയും അവിയലും കഴിച്ചശേഷം ചോറ് വിളമ്പി. സാമ്പാര്‍ കൂട്ടി ചോറ്, അവിയല്‍, പയറുതോരന്‍, പൈനാപ്പിള്‍ പച്ചടി, പുളിയിഞ്ചിക്കറി, പപ്പടം എന്നിവയായിരുന്നു രാഹുല്‍ കഴിച്ചത്. കാളനും രുചിച്ചുനോക്കി. അടിപൊളി നോണ്‍ വിഭവങ്ങള്‍ റെഡിയായിരുന്നെങ്കിലും അവരുടെ രുചിയൊക്കെ ചോദിച്ചുമനസിലാക്കി.
ഭക്ഷണത്തിന്റെ രുചിയുടെ രഹസ്യം ഹോട്ടല്‍ ഉടമ അബ്ദുള്‍ സത്താറില്‍ നിന്ന് ചോദിച്ചു മനസിലാക്കി. ഷെഫ് അനീഷ് ബാലുശ്ശേരിയായിരുന്നു ഭക്ഷണം ഒരുക്കിയത്.
ഒപ്പം ഭക്ഷണം കഴിക്കാന്‍ കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കൊപ്പം രാഹുലിന്‍റെ പ്രത്യേക അതിഥികളുമുണ്ടായിരുന്നു. ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീധന്യയും അച്ഛനും അമ്മയും സഹോദരനും ഉണ്ടായിരുന്നു.
രാഹുലിന്‍റെ അതിഥികളായാണ് ശ്രീധന്യയുടെ കുടുംബം ഉച്ചഭക്ഷണത്തിനെത്തിയത്. തിരുവമ്പാടിയിലെ പൊതുസമ്മേളനത്തില്‍ ഇന്ന് തന്റെ ഉച്ചഭക്ഷണം ശ്രീധന്യയ്ക്കും കുടുംബത്തിനും ഒപ്പമാണെന്ന് പറയാന്‍ രാഹുല്‍ മടിച്ചതുമില്ല.