ഡല്‍ഹി: ലോക്സഭയായാലും നിയമസഭയായാലും എല്ലാ തെരഞ്ഞെടുപ്പുകളിലും ഹൈക്കമാന്റിന് കേരളത്തിന്റെ കാര്യത്തില്‍ ഒരു 'നേര്‍ച്ച' പതിവാണ്. ഹൈക്കമാന്റ് വാശിപിടിച്ച് ഒരു നേതാവിനെ കേരളത്തിലേക്ക് കെട്ടിയിറക്കും. ആ സീറ്റ് എട്ടു നിലയില്‍ പൊട്ടുമെന്ന് മാത്രമല്ല, തൊട്ടുസമീപത്തെ സീറ്റ് കൂടി കുളമാകും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആ ചുമതല പി സി ചാക്കോയ്ക്കായിരുന്നുവെന്നാണ് കോണ്‍ഗ്രസുകാരുടെ ആക്ഷേപം . സിറ്റിംഗ് എം പിയായിരുന്ന തൃശൂരില്‍ ഇനി താന്‍ നിന്നാല്‍ തോല്‍ക്കും, പകരം ചാലക്കുടി തരണം എന്ന് ഒരു എം പി ആവശ്യപ്പെട്ടാല്‍ ഉടന്‍ രാഷ്ട്രീയ ബോധമുണ്ടെങ്കില്‍ അദ്ദേഹത്തിന് സീറ്റ് തന്നെ നിഷേധിക്കേണ്ടതായിരുന്നുവെന്ന് അവര്‍ പറയുന്നു .
പകരം ചാക്കോ പറഞ്ഞ പ്രകാരം തൃശൂരില്‍ നിന്ന് അദ്ദേഹത്തെ ചാലക്കുടിയിലേക്കും ചാലക്കുടിയില്‍ നിന്ന് അവിടെ 5 വര്‍ഷം വിജയിക്കാനുള്ള പണിയെടുത്ത കെ പി ധനപാലനെ ചാക്കോയുടെ തൃശൂര്‍ക്കും മാറ്റി. യു ഡി എഫിന്റെ കുത്തകയായിരുന്ന രണ്ടു സീറ്റും തോറ്റ് തൊപ്പിയിട്ടു .
ഇത്തവണ ആ ദൗത്യം ഷാനിമോള്‍ ഉസ്മാനാണ്. ന്യായമായി രണ്ടു തവണ മത്സരിച്ച് ഷാനിമോളുടെ കേരളത്തിലെ ഇലക്ഷന്‍ മാര്‍ക്കറ്റ് എന്താണ് എന്നവര്‍ തെളിയിച്ചതാണ്. പെരുമ്പാവൂരിലും ഒറ്റപ്പാലത്തുമായിരുന്നു അത്. ഒറ്റപ്പാലത്താണെങ്കില്‍ പ്രചരണം തുടങ്ങിയ സ്ഥാനാര്‍ഥിയെ ജീപ്പില്‍ നിന്നും താഴെയിറക്കിയാണ് ഷാനിമോള്‍ ആ ജീപ്പിലേക്ക് കയറിയത്. പരാജയം ആ മണ്ഡലത്തിലെ റിക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു.
ഇന്നിപ്പോള്‍ ജനപ്രിയനായ ഒരു എം എല്‍ എ മത്സരിക്കുന്ന ആലപ്പുഴയിലേക്കാണ് ഷാനിമോളെ ഹൈക്കമാന്റ് നിയോഗിക്കുന്നത്. എന്നാല്‍ അഴിമതിയോ മറ്റ് ആരോപണങ്ങളോ ഇല്ലാത്ത കറകളഞ്ഞ വ്യക്തിത്വമാണ് ഷാനിമോള്‍ ഉസ്മാന്‍ എന്നതില്‍ തര്‍ക്കമില്ല.
ഒരു തെരഞ്ഞെടുപ്പില്‍ പൊരുതികയറാനുള്ള ജനകീയതയില്ലെന്നതാണ് പ്രശ്നം. അതും എ എം ആരിഫിനെപ്പോലെ ജനകീയനായ ഒരു നേതാവിന് മുന്നില്‍, ആലപ്പുഴ പോലുള്ള ഒരു മണ്ഡലത്തില്‍ !
പക്ഷേ, തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി മാറിയാല്‍ ഫലം ഷാനിമോള്‍ക്ക് അനുകൂലമായി മാറാം. മോഡിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് എന്ന വികാരം സൃഷ്ടിക്കാനായാല്‍ ഫലം ഷാനിമോള്‍ക്ക് ഗുണം ചെയ്യുന്നതാകും. കെ സി വേണുഗോപാലിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തന മികവും ആലപ്പുഴയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയ്ക്ക് അനുകൂലമായി മാറിക്കൂടെന്നില്ല. മണ്ഡലത്തിലെ സാമുദായിക പരിഗണനകളും ഷാനിമോള്‍ക്ക് അനുകൂലമായി മാറിയിട്ടുണ്ട് .