ഡല്‍ഹി: വയനാട് സീറ്റിനെ ചൊല്ലി എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വടംവലിയും തര്‍ക്കവും ഉണ്ടായെന്ന വാര്‍ത്തകള്‍ തള്ളി എ ഐ സി സി നേതൃത്വ൦. കേരളത്തിലെ ഏറ്റവും മികച്ച ഡി സി സി അധ്യക്ഷന്മാരില്‍ ഒരാള്‍ എന്ന ലേബലിലാണ് വയനാട്ടിലേക്ക് ടി സിദ്ദിഖിന്റെ സ്ഥാനാര്‍ഥിത്വം പരിഗണിച്ചതെന്നാണ് എ ഐ സി സിയുടെ വിശദീകരണം.
വയനാട് ഉള്‍പ്പെടെയുള്ള എല്ലാ സീറ്റുകളിലും പരസ്പര ധാരണയോടെ കേരളത്തിലെ നേതാക്കള്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കണം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. അങ്ങനെയാണ് ആദ്യ ഘട്ടത്തില്‍ 16 സീറ്റുകളുടെ കാര്യത്തിലും ധാരണയായത്. എന്നാല്‍ വയനാട് ഉള്‍പ്പെടെയുള്ള 4 സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച നീണ്ടുപോയപ്പോള്‍ കേരള നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി ഒരവസരം കൂടി നല്‍കി.
എന്നിട്ടും ധാരണയാകാതെ വന്നാല്‍ ഹൈക്കമാന്റ് തീരുമാനിക്കും എന്നായിരുന്നു ധാരണ. അത് മറ്റുള്ളവര്‍ അംഗീകരിക്കേണ്ടി വരുമെന്നും നിര്‍ദ്ദേശമുണ്ടായി. എന്നിട്ടും 4 സീറ്റുകളുടെ കാര്യത്തില്‍ കേരള നേതാക്കള്‍ തമ്മില്‍ ധാരണയായില്ല. ഇതോടെ, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരില്‍ നിന്നും അവരവരുടെ നിര്‍ദ്ദേശങ്ങള്‍ എഴുതി വാങ്ങുകയായിരുന്നു.
ഓരോരുത്തരുടെയും നിര്‍ദ്ദേശങ്ങള്‍ മുകുള്‍ വാസ്നിക് പ്രത്യേകം പ്രത്യേകമായി രാഹുലിന് മുന്നില്‍ വച്ചു. വയനാട്ടില്‍ മാത്ര൦ മൂന്ന്‍ പേരും കൂടി നല്‍കിയത് ആകെ 4 പേരുകള്‍ ആയിരുന്നു. അതില്‍ നിന്നും എ ഐ സി സി പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം പാര്‍ട്ടിയില്‍ മികച്ച പ്രവര്‍ത്തന റെക്കോര്‍ഡുള്ള ആളെ തിരഞ്ഞെടുക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ തീരുമാനം.
അങ്ങനെയാണ് എ ഐ സി സി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ പ്രകാരം കേരളത്തിലെ ഏറ്റവും മികച്ച രണ്ട് ഡി സി സി അധ്യക്ഷന്‍മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ടി സിദ്ദിഖിനെ രാഹുല്‍ ഗാന്ധി വയനാട് സീറ്റിലേക്ക് പരിഗണിക്കുന്നത്. അത് ഇരു ഗ്രൂപ്പുകളും അംഗീകരിക്കുകയും ചെയ്തു. വയനാട്ടിലെ സാമുദായിക പരിഗണനകളും സിദ്ദിഖിന് അനുകൂലമായി.
സിദ്ദിഖിനൊപ്പം മികച്ച ഡി സി സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠനായിരുന്നു. അദ്ദേഹം ആദ്യ ലിസ്റ്റില്‍ തന്നെ പാലക്കാട് സ്ഥാനാര്‍ഥിത്വം നേടി. ഈ സാഹചര്യത്തില്‍ സിദ്ദിഖിനെ മാത്രമായി ഒഴിവാക്കാനാവില്ലെന്ന നിലപാടായിരുന്നു രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. വയനാട് ഇല്ലെങ്കില്‍ ഇത്തവണ മല്‍സരത്തിനില്ലെന്ന സിദ്ദിഖിന്റെ നിലപാടും നിര്‍ണ്ണായകമായി.
ആര്‍ എം പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും മുല്ലപ്പള്ളി രാമചന്ദ്രനും മുസ്ലീം ലീഗും ആദ്യം സിദ്ദിഖിനെ വടകരയില്‍ മത്സരിപ്പിക്കണമെന്നായിരുന്നു ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്. സിദ്ദിഖ് താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് വയനാട്ടില്‍ മറ്റ് സ്ഥാനാര്‍ഥികളെ തേടിയത്. ഒടുവില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി അവിടെ കെ മുരളീധരന്‍ എത്തുകയും ചെയ്തു.