തിരുവനന്തപുരം: പ്രചാരണ രംഗത്ത് ആലസ്യം വിട്ടുണരുകയാണ് യു ഡി എഫ് ക്യാമ്പുകള്‍. 16 ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും തൊട്ടു പിന്നാലെ പ്രിയങ്കാ ഗാന്ധിയുടെ വരവും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള ജനപ്രിയ നേതാക്കളുടെ സാന്നിധ്യവും കൂടിയാകുമ്പോള്‍ യു ഡി എഫ് ക്യാമ്പുകള്‍ വര്‍ധിത ആവേശത്തിലേക്ക് പ്രവേശിക്കുകയാണ്.
പാലക്കാടും കോഴിക്കോടും തിരുവനന്തപുരവും കാസര്‍കോടും പ്രചാരണ പരിപാടികളില്‍ നേതാക്കളുടെ സഹകരണക്കുറവിനെ സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്ക് പോലും പരാതിയുണ്ടായിരുന്നു. എന്നാല്‍ ഈ മണ്ഡലങ്ങളിലേയ്ക്കെല്ലാം ഏറ്റവും സമര്‍ഥരായ ചുമതലക്കാരെ നല്‍കിയതോടെ കാര്യങ്ങള്‍ മാറിമറിയുകയാണ്.
ശശി തരൂര്‍ പരിഭവം പറഞ്ഞ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ നേരിട്ട് മേല്‍നോട്ടം ഏറ്റെടുത്തതോടെ ചിത്രം മാറി. കേരളത്തിലും കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആരോപിച്ച് ചെന്നിത്തല മസാല 'കുംഭകോണം' പുറത്തെടുത്തതോടെ തലസ്ഥാനത്ത് ഇടത് ക്യാമ്പുകളില്‍ തിരിച്ചടിയായി.
അതിനിടയിലാണ് ചെന്നിത്തല പുറത്തുവിട്ട 'പ്രളയം മനുഷ്യസൃഷ്ടിയാണെന്ന' ആരോപണം ശരിവച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്രളയക്കുരുതിയും മസാല ബോണ്ടുമായി പ്രതിപക്ഷ നേതാവ് ഫോമിലാണ്. അതോടെ തലസ്ഥാനവും സംസ്ഥാനമാകെ പ്രതിപക്ഷ ക്യാമ്പും ഉഷാറായി.
തൊട്ടുപിന്നാലെയാണ് രാജ്യത്തെ പ്രതിരോധ കരാര്‍ പണയപ്പെടുത്തി അനില്‍ അംബാനിയ്ക്ക് ആയിരം കോടിയിലേറെ രൂപയുടെ നികുതിയിളവ് ബ്രാഞ്ച് സര്‍ക്കാര്‍ നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ ബി ജെ പിയെ പ്രതിരോധത്തിലാക്കുന്നത്.
നോട്ടുനിരോധനത്തിന്റെ മറവില്‍ അമിത് ഷാ നേരിട്ട് ഇടപെട്ട് കോടാനുകോടികളുടെ വ്യാജ കറന്‍സി രാജ്യത്തേക്ക് എത്തിച്ചുവെന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ആരോപണം മുഖ്യധാരാ മാധ്യമങ്ങള്‍ വിഴുങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അറിയേണ്ടതൊക്കെ ജനം അറിഞ്ഞുകഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി ജെ പിയ്ക്കേറ്റ അടുത്ത പ്രഹരമായിരുന്നു നോട്ടുനിരോധനത്തിന്റെ മറവിലെ കൊള്ള.
കേരളത്തില്‍ ബി ജെ പി നേരിടുന്ന പ്രധാന പ്രതിസന്ധി ശബരിമല വിഷയം തന്നെയാണ്. 'ശബരിമല' എന്ന് പറഞ്ഞാല്‍ ഹിന്ദുക്കള്‍ മുഴുവന്‍ ബി ജെ പിയ്ക്ക് വോട്ടു ചെയ്യുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ വിപരീതമാണ്.
സുപ്രീം കോടതിയുടെ യുവതീപ്രവേശന വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കി വിശ്വാസം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായിരുന്ന 'ഹിന്ദു സര്‍ക്കാര്‍' അത് ചെയ്യാതെ മുതലെടുപ്പിനു ശ്രമിച്ചതിലുള്ള ഹൈന്ദവ സമൂഹത്തിന്റെ വികാരം ശക്തമാണ്. പന്തളം കൊട്ടാരത്തിന്റെയും എന്‍ എസ് എസിന്റെയും പ്രതികരണം അത് ശരിവയ്ക്കുന്നതാണ്.
ഒരു വശത്ത് സന്നിധാനത്ത് ഉള്‍പ്പെടെ നടന്ന പോലീസ് വാഴ്ചയും യുവതികളുടെ ശബരിമല പ്രവേശനവും അറസ്റ്റുകളുമൊക്കെ സൃഷ്ടിച്ച വിവാദങ്ങള്‍, മറുവശത്ത് ഇങ്ങനൊന്നും സംഭവിക്കാതെ എല്ലാം നേരെയാക്കാമായിരുന്നിട്ടും പ്രശ്നങ്ങള്‍ വഷളാക്കി മുതലെടുപ്പിന് ശ്രമിച്ചെന്ന ആരോപണം. അങ്ങനെയെങ്കില്‍ ഈ 'തെരഞ്ഞെടുപ്പ് നിരോധിത' വിഷയം ആര്‍ക്ക് ഗുണകരമായി മാറുമെന്നത് കണ്ടറിയണം.
മറുവശത്ത് ഇടതുപക്ഷത്തിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ കരുത്താണ് ഇടതിന്റെ പ്രതീക്ഷ. യന്ത്രം പോലെ ചലിക്കുന്ന പാര്‍ട്ടി മിഷനറിയുള്ള ഇടതുപക്ഷത്തിന് പ്രതീക്ഷ വാനോളമാണ്. വയനാട്ടില്‍ പോലും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലും ഇടത് ക്യാംപുകളെ സജീവമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവന്നത് ചെറിയ കാര്യമല്ല. തെരഞ്ഞെടുപ്പായാല്‍ മുഖ്യഘടകം പ്രചരണത്തിലെ മുന്നേറ്റം തന്നെയാണ്. ബി ജെ പിയുടെ 'അക്കൌണ്ട് ഓപ്പണിംഗ്' പ്രതീക്ഷയ്ക്കും ഒരിളക്കവും തട്ടിയിട്ടില്ല.
തെരഞ്ഞെടുപ്പിന് ഇനി 8 ദിവസം കൂടിയാണ് അവശേഷിക്കുന്നത്. അതിനിടയില്‍ ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങള്‍ കടന്നുപോകണം. നാളെ വിഷുവിന്റെ ആലസ്യവും. അതിനിടയില്‍ വരുന്ന പെസഹായുടെ ആലസ്യം കൂടി കണക്കാക്കിയാല്‍ പ്രചരണത്തിന് ഇനിയുള്ളത് 4 ദിവസങ്ങള്‍ കഷ്ടിയാണ്. എട്ടാം ദിവസം പരസ്യ പ്രചരണം പാടില്ലതാനും.
ഈ നാല് ദിവസങ്ങള്‍ക്കിടയില്‍ എന്ത് സംഭവിക്കുന്നുവെന്നുള്ളതാണ് പ്രധാനം. പ്രചരണം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ പൂര്‍ണ്ണമായും ശരിവയ്ക്കാന്‍ കഴിയില്ലെങ്കിലും ഒരു സര്‍വ്വേയില്‍ പോലും യു ഡി എഫിന് 14 സീറ്റുകളില്‍ കുറച്ച് പറയുന്നില്ല. 18 വരെ പറഞ്ഞ സര്‍വ്വേകളുമുണ്ട്.
ഒര്‍ജിനല്‍ 'സര്‍വേ' 23 നാണ്. അന്നാണ് ജനകീയ കോടതി വിധി. ഉത്തരവ് അറിയാന്‍ മേയ് 23 വരെ കാത്തിരിക്കണം, 'ശുഭം' ആര്‍ക്കെന്നറിയാന്‍.