തിരുവനന്തപുരം: അയഞ്ഞും തൂങ്ങിയും നീണ്ടും നിരങ്ങിയും പോയ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കൊടുവില്‍ ബോംബ് പൊട്ടിച്ചത് പോലെയായിരിക്കുകയാണ് കെ മുരളീധരന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. വടകരയില്‍ കെ മുരളീധരനെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തിരുവനന്തപുരത്ത് ശശി തരൂര്‍ എം പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു മുരളീധരന്‍.
പ്രസംഗം കഴിഞ്ഞ ഉടന്‍ നേതാക്കള്‍ കൂട്ടത്തോടെയെത്തി ഷാള്‍ അണിയിച്ച് അഭിനന്ദനങ്ങള്‍ ഔദ്യോഗികമായി മാറി. മുതിര്‍ന്ന നേതാവ് എം എം ഹസ്സനും ശശി തരൂരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഭിനന്ദനങ്ങളുമായി എത്തി.
പുറത്തിറങ്ങിയപ്പോള്‍ മാധ്യമപ്പടയും മുരളീധരനെ വളഞ്ഞു. സ്ഥാനാര്‍ഥിയാകാന്‍ താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നുമായിരുന്നു മറുപടി.
എതിര്‍ സ്ഥാനാര്‍ഥി ആരെന്നത് തന്റെ പ്രശ്നമല്ലെന്നും വടകരയിലെ പോരാട്ടം അക്രമ രാഷ്ട്രീയവും ജനാധിപത്യവും തമ്മിലാണെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുരളിയുടെ മറുപടി. തിരികെ പോകാന്‍ വാഹനത്തില്‍ കയറിയ മുരളീധരന്റെ കാര്‍ മുന്നോട്ടെടുക്കാന്‍ തന്നെ പ്രയാസപ്പെടുന്ന വിധം പ്രവര്‍ത്തകര്‍ ഇളകിമറിയുകയായിരുന്നു.
ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈരദലി ശിഹാബ് തങ്ങള്‍ വരെ കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തോട് അത്യാവേശത്തോടെ പ്രതികരിച്ചത് ശ്രദ്ധേയമായി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം വൈകിയതിലുള്ള വിഷമം മാറിയെന്നായിരുന്നു തങ്ങളുടെ പ്രതികരണം.