കൊച്ചി: സീറോ മലബാർ സഭയുടെ അവസാന സിനഡ് സർക്കാരുകളോട് ഉന്നയിച്ച വിവിധ വിഷയങ്ങളിൽ നിന്നും ലൗ ജിഹാദ് ദുരന്തം മാത്രം ഉയർത്തിയെടുത്ത് ക്രിസ്ത്യൻ - മുസ്‌ലിം വർഗീയ വിഷയമായി മാറ്റിയെടുക്കാൻ സഭയ്ക്കുള്ളിൽ തന്നെ ഗൂഡാലോചന നടന്നതായി ആരോപണം.
പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാടുകൾ വ്യക്തമാക്കി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതും സിനഡ് വിഷയം വിശദമായി ചർച്ച ചെയ്തതും മറച്ചുവച്ചുകൊണ്ടാണ് സഭ പൗരത്വ വിഷയത്തിൽ മുസ്‌ലിം സമുദായത്തെ എതിർക്കുകയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നത്.
സഭാ വിരുദ്ധരായി അറിയപ്പെടുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ വിരുദ്ധ വിഭാഗമാണ് വിഷയത്തെ വർഗീയമായി ചിത്രീകരിക്കാൻ ശ്രമിച്ചതെന്ന് ആക്ഷേപമാണ് സഭയ്ക്കുള്ളത്.
ഒപ്പം സഭയ്‌ക്കെതിരെ കരുക്കൾ നീക്കുന്ന സാത്താൻ സേവകരുടെ (ബ്ളാക്ക് മാസ്) ഇടപെടലും വിഷയത്തിലുണ്ടായതായി സഭയ്ക്കകത്ത് സംശയങ്ങളുണ്ട്.
ലൗ ജിഹാദ് കത്തോലിക്കാ സഭ ഏതാനും മാസങ്ങളായി ഗൗരവപൂർവ്വം ചർച്ച ചെയ്യുന്ന വിഷയമാണ്. ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 യുവതികളിൽ 11 പേരും തീവ്രനിലപാടുകാരായ മുസ്ലിം യുവാക്കളെ വിവാഹം ചെയ്ത് മതം മാറിപ്പോയ ക്രിസ്ത്യൻ യുവതികളായിരുന്നു എന്ന യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കത്തോലിക്കാ സഭയുടെ ആശങ്ക.
ഐ എസും ലൗ ജിഹാദും തീവ്ര നിലപാടുകളുമൊന്നും ഇന്ത്യയിലെ മുസ്ലിം സമുദായം അംഗീകരിക്കുന്നതല്ല; എതിർക്കുന്നതുമാണ്. ആ നിലപാട് തന്നെയാണ് കത്തോലിക്കാ സഭ ഏറ്റുപറഞ്ഞത്.
ചില തീവ്രവാദ സംഘടനകളുടെ അനുഭാവികൾ ക്രിസ്ത്യൻ യുവതികളെ വലവീശി പിടിക്കുന്നുവെന്നും അവരിൽ നല്ലൊരു വിഭാഗം ഐ എസ് എന്ന ആഗോള തീവ്രവാദ സംഘടനയിൽ എത്തിപ്പെടുന്നുവെന്നതിലുമുള്ള ആശങ്ക പൗരത്വ വിവാദം ഉയരും മുമ്പേ കത്തോലിക്കാ രൂപതകൾ ഉന്നയിച്ചുകൊണ്ടിരുന്നതാണ്.
ഇക്കാര്യം പൗരത്വ നിയമത്തിലെ ജനങ്ങളുടെ ആശങ്കകൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത കൂട്ടത്തിൽ സിനഡ് ചർച്ച ചെയ്യുകയും ചെയ്തു. വിവിധ രൂപതകളായിരുന്നു വിഷയം സിനഡിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
എന്നാൽ മതങ്ങൾ തമ്മിലുള്ള വിവാദങ്ങളിലേക്ക് പൗരത്വ നിയമം മാറാൻ പാടില്ലെന്നും ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്നുമാണ് മാർ ആലഞ്ചേരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയത്.
സഭ പൗരത്വ നിയമത്തിനെതിരെന്നതിന് വ്യക്തമായ നിലപാട് തന്നെയാണ് മാർ ആലഞ്ചേരിയുടെ കത്തും സിനഡിന്റെ അഭിപ്രായവും. അതിനിടെ കെ സി ബി സി വക്താവ് ഫെയ്‌സ്ബുക്കിലിട്ട വ്യക്തിപരമായ കുറിപ്പിൽ നിന്നും ഒരു ഭാഗം മാത്രം അടർത്തിയെടുത്തും പ്രചരണങ്ങളുണ്ടായി.
സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് സഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സീറോ മലബാർ സഭയുടെ തീരുമാനം.