പാലക്കാട്: എറണാകുളം അങ്കമാലി അതിരൂപതാ മുന്‍ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ്ബ് മനത്തോടത്തിന് വത്തിക്കാന്‍ പൌരസ്ത്യ തിരുസംഘത്തിന്റെ ശാസന ! പാലക്കാട് രൂപതാധ്യക്ഷനായ മാര്‍ മനത്തോടത്തെ വിളിച്ചുവരുത്തി പൌരസ്ത്യ തിരുസംഘം ശാസിച്ചതായാണ് റിപ്പോര്‍ട്ട്.
അതിരൂപതയിലെ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും അതിരൂപതയില്‍ നിന്നും പുറത്താക്കിയ നടപടിക്ക് പിന്നാലെയാണ് ഇവര്‍ക്ക് പിന്തുണ നല്‍കിയതിന് അഡ്മിനിസ്ട്രേറ്ററായിരുന്ന മാര്‍ മനത്തോടത്തിനെ ശാസിച്ചത്.
അതിരൂപതയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായിട്ടായിരുന്നു ഒരു വര്‍ഷം മുമ്പ് മാര്‍ മനത്തോടത്തിനെ അതിരൂപതാ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. എന്നാല്‍ അദ്ദേഹവും പിന്നീട് വിമതര്‍ക്കൊപ്പം ചേരുന്ന കാഴ്ചയാണ് കണ്ടത്.
വിമത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഹായ മെത്രാന്മാര്‍ക്ക് പിന്തുണ നല്‍കിയത്, വത്തിക്കാന്‍ ഇടപെട്ട് സഹായ മെത്രാന്മാരില്‍ നിന്നും നീക്കം ചെയ്ത പദവികള്‍ തിരിച്ച് നല്‍കി അവരെ സഹായിച്ചത്, കര്‍ദ്ദിനാളിനെതിരെ പുറത്തുവിട്ട വ്യാജരേഖ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് അവ ഒര്‍ജിനലാണെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞത് ... തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മാര്‍ മനത്തോടത്തിനെ ശാസിച്ചത്.
അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ ഒരു വര്‍ഷത്തേക്കായിരുന്നു മാര്‍ മനത്തോടത്തിന്റെ നിയമനമെങ്കിലും കാലാവധി കഴിഞ്ഞാലും അദ്ദേഹത്തിന് പദവി നീട്ടി നല്‍കാനും ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്താനുമായിരുന്നു സഭയുടെ പദ്ധതി.
അതുപ്രകാരം തുടക്കത്തില്‍ അതിരൂപതയിലെ പ്രശ്നങ്ങളില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച മാര്‍ മനത്തോടത്ത് പിന്നീട് വിമതരുടെ കെണിയില്‍ അകപ്പെടുകയായിരുന്നു. അവര്‍ക്കൊപ്പം ചേര്‍ന്ന് സഭയെ പരസ്യമായി വെല്ലുവിളിക്കുന്ന വിധം വ്യാജരേഖ കേസിലെ പ്രതി ആദിത്യന്റെ പിതാവിനൊപ്പം പത്രസമ്മേളനം വരെ നടത്തി. സഹായമെത്രാന്മാരും ഈ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വത്തിക്കാനും പരിശോധിച്ചിരുന്നു. മാര്‍ മനത്തോടത്തിനെതിരെ ബിഷപ്പെന്ന നിലയില്‍ മറ്റ് സഹായമെത്രാന്മാര്‍ക്കെതിരെ എടുത്ത പോലുള്ള കര്‍ശന നടപടി ഒഴിവാക്കിയത് വിരമിക്കാന്‍ ഒന്നര വേഷം കൂടിയെ ബാക്കിയുള്ളൂ എന്നതിനാലാണ്. അതിനാലാണ് നടപടി ശാസനയില്‍ ഒതുക്കിയത്. ഒപ്പം അഡ്മിനിസ്ട്രേറ്റര പദവിയും നഷ്ടമായി.
അതേസമയം, എറണാകുളത്ത് വിമതര്‍ക്കൊപ്പം ചേര്‍ന്ന മാര്‍ മനത്തോടത്തിനെതിരെ പാലക്കാട് രൂപതയിലും കടുത്ത എതിര്‍പ്പാണ്. നിരവധി വൈദികരും വിശ്വാസികളും ബിഷപ്പിനെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാലക്കാട് സഹായമെത്രാനെ നിയമിച്ച് രൂപതാ ഭരണം സുഗമമാക്കാനാണ് സിനഡിന്റെ ആലോചന.
അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ സഭയുടെ സ്ഥിരം സിനഡിള്‍ അംഗമായിരുന്ന മനത്തോടത്തിന് ആ പദവി നഷ്ടമായതോടെ സ്ഥിരം സിനഡിലേ അംഗത്വവും നഷ്ടമായേക്കും. പകരം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്ഥിരം സിനഡിള്‍ അംഗമാകാനാണ് സാധ്യത.