Advertisment

പെരുമഴക്കാലം: നാം എന്താണ് ചെയ്യേണ്ടത് ? - മുരളി തുമ്മാരുകുടി എഴുതുന്നു

author-image
admin
New Update

കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാം പാലിക്കേണ്ടതായ ചില കാര്യങ്ങളെക്കുറിച്ച് യു എന്‍ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം.

Advertisment

publive-image

പെരുമഴക്കാലം, നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്

കേരളത്തില്‍ ഇപ്പോഴത്തെ തലമുറ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മഴക്കാലം ആണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇടുക്കിയും മുല്ലപ്പെരിയാറും ഉള്‍പ്പടെ ഉള്ള 33 അണക്കെട്ടുകള്‍ തുറന്നിരിക്കുന്നു. തിരുവനന്തപുരം മുതല്‍ വയനാട് വരെ വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍ പൊട്ടലിന്റെയും വാര്‍ത്തകള്‍ വരുന്നു.

ഏറെ സ്ഥലങ്ങളിലേക്കുള്ള വാഹന ഗതാഗതം താറുമാറായിരിക്കുന്നു, പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ ആണ്, അതിലേറെ പേര്‍ ഇപ്പോള്‍ വീട്ടില്‍ വെള്ളം കയറുമോ എന്ന് പിടിച്ചിരിക്കുന്നു. നാം എന്താണ് ചെയ്യേണ്ടത് ?

1. പേടിക്കാതിരിക്കുക. ഇതുപോലെ ഉള്ള പ്രശ്‌നങ്ങളുടെ നടുക്ക് പെടുമ്പോള്‍ നമുക്ക് പെര്‍സ്പെക്ടീവ് നഷ്ടപ്പെടും. ലോകത്തെ ഏറ്റവും വലിയ പ്രശ്‌നമാണ് ഇത്, ഇനി ഇത് ഏറെക്കാലത്തേക്ക് മാറുകയില്ല എന്നൊക്കെ തോന്നും. അതിന്റെ ആവശ്യമില്ല. ലോകമോ, എന്തിന് ഇന്ത്യ തന്നെ കണ്ടിട്ടുള്ള വെള്ളപ്പൊക്കത്തെക്കാള്‍ ഒക്കെ വളരെ ചെറുതാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു തന്നെ കുറച്ചു തീരദേശ പ്രദേശങ്ങള്‍ ഒഴിച്ചാല്‍ എല്ലായിടവും തന്നെ മഴ മാറിയാല്‍ രണ്ടുമണിക്കൂര്‍ കൊണ്ട് വെള്ളമിറങ്ങുന്ന രീതിയാണ്. അണക്കെട്ടുകള്‍ തുറന്നതും കടലിലെ വേലിയേറ്റവും ഒക്കെ ഇതൊരല്പം കൂട്ടി എന്നൊക്കെ വരാം, പക്ഷെ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന വെള്ളപ്പൊക്കം ഒന്നുമല്ല കേരളത്തില്‍ ഉള്ളത്. ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്ത് ഏറെ പരിചയം കേന്ദ്രത്തിലെ ദുരന്ത നിവാരണ സംവിധാനത്തിനും നമ്മുടെ സൈന്യങ്ങള്‍ക്കും ഒക്കെ ഉണ്ട്. അപ്പോള്‍ നമ്മള്‍ പേടിക്കേണ്ട ഒരു കാര്യവും ഇല്ല.

2. ആശങ്ക വേണം: അതേ സമയം നമ്മുടെ ചുറ്റുവട്ടത്ത് എന്താണ് നടക്കുന്നത് എന്ന കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കണം. നമ്മുടെ വീടുകള്‍ വെള്ളം കയറാന്‍ സാധ്യത ഉള്ള സ്ഥലം ആണോ, അല്ലെങ്കില്‍ വെള്ളക്കെട്ടുണ്ടായി പുറത്തേക്ക് പോകാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സ്ഥലമാണോ, വീട്ടിലെ ഭക്ഷണം, ഗ്യാസ് നില എന്താണ്, മരുന്നുകള്‍ കയ്യിലുണ്ടോ, അത്യാവശ്യം പണം കയ്യിലുണ്ടോ, വീട്ടില്‍ വെള്ളം വരുന്ന ഒരു സാഹചര്യം ഉണ്ടെങ്കില്‍ വെള്ളം വരുന്നതിന് മുന്‍പ് എന്ത് തയ്യാറെടുപ്പുകള്‍ നടത്തണം ?, മാറിപ്പോകേണ്ടി വരികയാണെങ്കില്‍ ഏത് ബന്ധുക്കളുടെ അല്ലെങ്കില്‍ സുഹൃത്തുക്കളുടെ അടുത്തേക്കാണ് പോകേണ്ടത് ?, സര്‍ക്കാരിന്റെ, സര്‍ക്കാരിതര സംഘടനകളുടെ സംവിധാനങ്ങള്‍ എന്താണ്. ഇക്കാര്യം ഒക്കെ വീട്ടില്‍ എല്ലാവരും ഇരുന്ന് ചര്‍ച്ച ചെയ്യണം.

3. ഒഴിവാക്കാവുന്ന യാത്രകള്‍ ഒഴിവാക്കണം. മഴ നിന്ന് വെള്ളം ഇറങ്ങി തുടങ്ങുന്നത് വരെ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം. ഇത് വീടിനടുത്തുള്ള കടയില്‍ പോകുന്നതാണെങ്കിലും ദൂരത്തേക്കുള്ള യാത്രയാണെങ്കിലും ശരിയാണ്. വൈദുത കമ്പികള്‍ പൊട്ടിക്കിടക്കുന്നത് മുതല്‍ റോഡുകളില്‍ വെള്ളം കയറിയോ മണ്ണിടിഞ്ഞോ ബ്ലോക്ക് ആവുന്നത് വരെ ഉള്ള ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്തിനാണ് അനാവശ്യമായ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് ?

4. കരുത്തില്ലാത്തവരെ കരുതുക: ഏത് ദുരന്തത്തിലും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ചിലര്‍ ഉണ്ട്. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ ഉളളവര്‍, പ്രായമായവര്‍, മറുനാട്ടുകാര്‍, ടൂറിസ്റ്റുകള്‍ എന്നിങ്ങനെ. നിങ്ങളുടെ വീട്ടിലോ ചുറ്റുവട്ടത്തോ ഇങ്ങനെ ഉള്ളവര്‍ ഉണ്ടെങ്കില്‍ അവരോട് ഇപ്പോഴേ സംസാരിക്കണം, അവര്‍ക്ക് ധൈര്യം കൊടുക്കണം, പ്രശ്‌നം വഷളായാല്‍ എങ്ങനെ അവരെ സംരക്ഷിക്കുമെന്ന് ചിന്തിക്കണം, പറഞ്ഞു മനസ്സിലാക്കണം.

5. കുഴപ്പം വിളിച്ചു വരുത്തരുത്. വെള്ളപ്പൊക്ക സമയത്ത് അരവെള്ളത്തില്‍ വണ്ടിയോടിക്കുന്നതും, റോഡില്‍ നീന്തിനടക്കുന്നതും ഒക്കെ കണ്ടു. വെറുതെ കുഴപ്പം വിളിച്ചു വരുത്തുകയാണ്. ഒഴുക്കുള്ള ഒരടി വെള്ളത്തില്‍ നിങ്ങള്‍ക്ക് അടി തെറ്റാം, മുങ്ങി മറിക്കാന്‍ മൂക്കിന് മുകളില്‍ വെള്ളം മതി, റോഡില്‍ തലയടിച്ചു കമിഴ്ന്നു വീഴുന്ന ആളുടെ മൂക്ക് മുങ്ങാന്‍ മൂന്നിഞ്ച് വെള്ളം മതി. മഴക്കാലത്ത് ചുറ്റുമൊഴുകുന്ന വെള്ളം ചുറ്റുമുള്ള സകല കക്കൂസ് കുഴിയില്‍ നിന്നും അറവു ശാലകളില്‍ നിന്നും മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഒക്കെയുള്ള ബാക്ടീരിയയെ മൊത്തം ആവാഹിച്ച് ആണ് കടന്നു വരുന്നത്. ചോദിച്ച് അസുഖങ്ങള്‍ വാങ്ങരുത്.

6. വെള്ളപ്പൊക്കക്കാലത്തെ ഏറ്റവും ക്ഷാമം ഉള്ള വസ്തു നല്ല കുടിവെള്ളം ആണെന്നത് ഒരു വിരോധാഭാസം ആണ്. ഒരു കാരണവശാലും ചൂടാക്കാതെ വെള്ളം കുടിക്കരുത്. കേരളത്തിലെ കുപ്പിവെള്ളത്തെ വെള്ളപ്പൊക്കം ഇല്ലാത്ത കാലത്തു പോലും ഞാന്‍ വിശ്വസിക്കാറില്ല. അതുകൊണ്ട് കുപ്പി വെള്ളം ആണെങ്കില്‍ പോലും ഈ കാലത്ത് ചൂടാക്കി കുടിക്കുന്നതാണ് ബുദ്ധി. അതുപോലെ തന്നെ വ്യക്തിശുചിത്വം പ്രധാനം. ക്യാംപുകളില്‍ പ്രത്യേകിച്ചും. ടോയിലറ്റില്‍ പോയാല്‍ കൈ സോപ്പിട്ട് നന്നായി കഴുകണം. ദുരിതാശ്വാസ ക്യാംപുകള്‍ വെള്ളം മൂലമുള്ള രോഗങ്ങള്‍ പകരാന്‍ ഏറെ സാധ്യത ഉള്ള സ്ഥലമാണ്.

7. മഴക്കാലം പനിക്കാലവും ആണ്. അതുകൊണ്ട് തന്നെ ചെറിയ പനി ഉണ്ടാകുന്നത് സ്വാഭാവികമാണ്. മറ്റു രീതിയില്‍ ആരോഗ്യപ്രശ്‌നം ഒന്നുമില്ലാത്തവര്‍ പനി വന്നാല്‍ ഉടന്‍ ആശുപത്രിയിലേക്ക് ഓടരുത്. രണ്ടു ദിവസം വിശ്രമിക്കുക, ഡോക്ടറെ വിളിച്ച് കാര്യം പറയുക, വലിയ വയറിളക്കമോ ഏറിയ പനിയോ വന്നാലോ, പനി രണ്ടു ദിവസത്തിനകം കുറയാതിരുന്നാലോ ആശുപത്രിയില്‍ പോവുക. ആശുപത്രിയിലെ ലോഡ് കുറക്കാം എന്ന് മാത്രമല്ല, ചെറിയ രോഗവും ആയി ആശുപത്രിയില്‍ പോയി വലിയ രോഗങ്ങളുമായി തിരിച്ചു വരുന്നത് ഒഴിവാക്കാം.

8. വിദേശത്തേക്ക് യാത്ര ഉള്ളവര്‍ അത് മാറ്റിവക്കേണ്ട കാര്യമില്ല. നിങ്ങളുടെ വീട്ടില്‍ വെള്ളം കയറിയിരിക്കുകയോ മറ്റ് ഒഴിവാക്കാനാകാത്ത സാഹചര്യമോ ഇല്ലെങ്കില്‍ യാത്രകള്‍ ഒഴിവാക്കേണ്ട കാര്യമില്ല. അതുപോലെ തന്നെ വിദേശത്ത് ഉള്ളവര്‍ നാട്ടിലേക്ക് യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതും മാറ്റിവക്കേണ്ട കാര്യമില്ല. കൊച്ചിയില്‍ വിമാനത്താവളം അടച്ചതിനാല്‍ ഒരു ലോഡ് ആളുകള്‍ തിരുവനന്തപുരത്തേക്ക് സ്വീകരിക്കാന്‍ വരുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

9. സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ്. അതുകൊണ്ട് ഔദ്യോഗിക സംവിധാനങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഇതിനെ കൈകാര്യം ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടു നമ്മള്‍ മൊത്തമായി രംഗത്തിറങ്ങണം. കേരളത്തില്‍ റെസിഡന്റ് അസോസിയേഷന്റെ ഭാഗമായി ഓരോ ദുരന്ത നിവാരണ ഗ്രൂപ്പ് ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്, കാരണം അവിടെ എല്ലാവരും എല്ലാവരെയും അറിയുമല്ലോ. നിങ്ങളുടെ അസോസിയേഷനില്‍ ഇങ്ങനെ ഒരു ഗ്രൂപ്പ് ഇതുവരെ ഇല്ലെങ്കില്‍ ഇന്ന് തന്നെ ഉണ്ടാക്കണം. ഇതുപോലെ തന്നെ നിങ്ങള്‍ മറ്റെന്തെങ്കിലും കൂട്ടായ്മയില്‍ ഉണ്ടെങ്കില്‍ (ലൈബ്രറി, ക്ലബ്, വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്, പള്ളി, അമ്പലം, മോസ്‌ക്ക്, കുടുംബശ്രീ), അവര്‍ക്ക് എല്ലാവര്ക്കും ഇത്തരം ഗ്രൂപ്പ് ഉണ്ടാക്കാവുന്നതാണ്. എന്തൊക്കെയാണ് ഗ്രൂപ്പുകള്‍ ചെയ്യേണ്ടതെന്ന് ഒരു പോസ്റ്റ് ഉടന്‍ ഇടാം. പക്ഷെ ഏത് ഗ്രൂപ്പിലാണ് നിങ്ങള്‍ക്ക് ചേരാന്‍ കഴിയുക എന്ന് ഇപ്പോഴേ ചിന്തിക്കുക. കേരളത്തിലെ പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കണം. ദുരന്ത നിവാരണത്തില്‍ നിങ്ങള്‍ക്കും ഏറെ ചെയ്യാന്‍ പറ്റും, പേടിച്ചിട്ടോ, പരിചയം ഇല്ലാത്തതുകൊണ്ടോ മാറി നില്‍ക്കരുത്. ഇന്ന് തന്നെ ഏതെങ്കിലും ഗ്രൂപ്പില്‍ ചേരുന്നതിനെ പറ്റി ചിന്തിക്കുക, അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെങ്കില്‍ ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുക.

10. വാര്‍ത്തകളുടെ വിശകലനം. നമ്മുടെ മാധ്യമങ്ങള്‍ മുഴുവന്‍ സമയം ദുരന്തവാര്‍ത്തകള്‍ കാണിക്കുകയാണ്. പക്ഷെ അത് മുഴുവന്‍ നിങ്ങള്‍ കാണണം എന്നില്ല. സംഭവിക്കുന്നതില്‍ ഏറ്റവും ഗുരുതരവും നാടകീയവും ആയ കാര്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ എടുത്ത് കാണിക്കുന്നത്. അപ്പോള്‍ അത് മാത്രം കണ്ടുകൊണ്ടിരുന്നാല്‍ കേരളം മൊത്തം വെള്ളത്തിലാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ അല്ല എന്നുമൊക്കെ നിങ്ങള്‍ക്ക് തോന്നും. അതിന്റെ ആവശ്യമില്ല. തല്‍ക്കാലം നിങ്ങളുടെ ചുറ്റുവട്ടത്തെ കാര്യം നിയന്ത്രണത്തില്‍ ആണോ എന്നുള്ളതാണ് നിങ്ങള്‍ക്ക് പ്രധാനം. അതുപോലെ തന്നെ തെറ്റിദ്ധരണ പരത്തുന്ന ഏറെ വാട്ടസ്ആപ്പ് മെസേജുകള്‍ നിങ്ങള്‍ക്ക് വരും എന്നത് ഉറപ്പാണ്. വെള്ളപ്പൊക്കം നിങ്ങളുടെ രണ്ടു കിലോമീറ്റര്‍ അടുത്തെത്തി, കോളേജ് മുങ്ങി എന്നൊക്കെ പറഞ്ഞായിരിക്കും മെസ്സേജ്. ഇതൊന്നും വിശ്വസിക്കരുത്, ഫോര്‍വേഡ് ചെയ്യുകയും അരുത്.

11. സര്‍ക്കാര്‍ തീരുമാനങ്ങള്‍ അനുസരിക്കണം: അസാധാരണമായ സാഹചര്യം ആണ് നാം കടന്നു പോകുന്നത്. സര്‍ക്കാരിന് തന്നെ ഇത്ര വലിയ ഒരു പ്രശ്‌നം നേരിട്ട് പരിചയം ഇല്ല. കൂടുതല്‍ കുഴപ്പം ഒഴിവാക്കാന്‍ അല്പം കൂടുതല്‍ കരുതലോടെ ആയിരിക്കും അവര്‍ നിര്‍ദേശങ്ങള്‍ തരുന്നത്. അത് കൊണ്ട് വീട്ടില്‍ നിന്ന് മാറി താമസിക്കണം എന്നൊക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നാല്‍ അത് അനുസരിക്കണം. ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്തു തുടങ്ങിയാല്‍ ഒരു സര്‍ക്കാരിനും ഒരു ദുരന്തവും കൈകാര്യം ചെയ്യാന്‍ പറ്റില്ല. അതേ സമയം പല തീരുമാനങ്ങളും നിങ്ങള്‍ക്ക് എടുക്കുകയും ചെയ്യാം. കളക്ടര്‍ അവധി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് കുട്ടിയെ സ്‌ക്കൂളില്‍ വിടാതിരിക്കാം. നിങ്ങള്‍ ഒരു അത്യാവശ്യ സര്‍വീസ് ജീവനക്കാരന്‍ അല്ലെങ്കില്‍ രണ്ടു ദിവസം അവധി എടുത്ത് വീടിനും ചുറ്റുമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഒരു തെറ്റുമില്ല.

12. അപമാനകരമായ കാര്യങ്ങള്‍ ചെയ്യരുത്. ഒരു ദുരന്തത്തെ സമൂഹത്തിലെ എല്ലാ ആളുകളും എങ്ങനെ കൂട്ടായും വ്യക്തിപരമായും നേരിടുന്നു എന്നത് ആ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അളവുകോലാണ്. ഒരു ദുരന്തം വരുമ്പോള്‍ അതിനെ വ്യക്തിപരമായി പണമുണ്ടാക്കാനായിട്ടുള്ള അവസരമായി കാണാം. കച്ചവട സാധനങ്ങളുടെ വില കൂട്ടാം, ചെന്നൈയില്‍ വെള്ളപ്പൊക്ക കാലത്ത് ഒരു കിലോമീറ്റെര്‍ ദൂരം കടത്തി വിടാന്‍ ആയിരം രൂപ വാങ്ങിയ കഴുത്തറപ്പന്മാര്‍ ഉണ്ട്, കൊച്ചി വിമാനത്താവളത്തിലെ വിമാനങ്ങള്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഈ യാത്രക്കാരെ കുത്തിപ്പിഴിയുന്ന സാഹചര്യം ഉണ്ടാകരുത്. വെള്ളപ്പൊക്കം കൊണ്ട് വീട്ടുകാര്‍ വിട്ടുപോയ വീടുകളില്‍ കവര്‍ച്ച, ദുരിതാശ്വാസ കമ്പുകളില്‍ വേണ്ടത്ര അടച്ചുറപ്പില്ലാത്ത സാഹചര്യത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറുകയോ ശുചിമുറികളില്‍ ഒളികാമറ വക്കുകയോ ചെയ്യുന്ന പ്രവര്‍ത്തി, ദുരിതത്തില്‍ അകപ്പെട്ടവരെ ജാതി, മത, രാഷ്ട്രീയ രീതികളിലോ നാട്ടുകാരും മറുനാട്ടുകാരും ആയി വേര്‍തിരിച്ച് സഹായിക്കുന്ന രീതി ഇതെല്ലം സംസ്‌കാരം ഇല്ലാത്ത ഒരു സമൂഹത്തെ ആണ് കാണിക്കുന്നത്. ജപ്പാനില്‍ ഭൂകമ്പം ഉണ്ടായി ട്രെയിനുകള്‍ നിര്‍ത്തിയിട്ട ദിവസം എല്ലാ ആളുകളും സ്വന്തം വീടുകള്‍ എല്ലാവര്ക്കും വേണ്ടി തുറന്നിട്ട കാര്യവും, കച്ചവട സ്ഥാപനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ ആര്‍ക്കും സൗജന്യമായി എടുത്തുകൊണ്ടു പോകാന്‍ അവസരം നല്‍കിയതും ഒക്കെയായിരിക്കണം നമ്മുടെ മാതൃകകള്‍.

ദുരന്ത നിവാരണ ഗ്രൂപ്പുകള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഉള്ള ചില നിര്‍ദ്ദേശങ്ങള്‍ ഇനി എഴുതാം.

 

Advertisment