നാടകോത്സവത്തിൽ ഇന്നലെ (22 ജനുവരി 2020) നടന്ന 'മീറ്റ് ദി ആർട്ടിസ്റ്റ്' പരിപാടിയിൽ, ജനശ്രദ്ധ പിടിച്ചുപറ്റിയ ഉദ്ഘാടന നാടകം സിൽവർ എപ്പിഡമിക്കിന്റെ കലാകാരന്മാരുമായുള്ള ഒത്തുചേരലായിരുന്നു.
നന്ദജൻ കെ എ മോഡറേറ്ററായുള്ള പരിപാടിയിൽ നാടക സംഘത്തിലെ വെറോനിക്ക, ലൂക്കസ്, ഗസ്റ്റാവോ, പെത്രോ , ലിയോനാർഡോ, കമീല എന്നിവർ പങ്കെടുത്തു.
നിറഞ്ഞ സദസ്സിൽ രണ്ട് തവണ അവതരിപ്പിച്ച രാഷ്ട്രീയ പശ്ചാത്തലമുള്ള പോർച്ചുഗീസ് നാടകമാണ് സിൽവർ എപ്പിഡമിക്ക്.
നാടകത്തിൽ ഉപയോഗിച്ച വീഡിയോ, ശരീരത്തിലെ ചായങ്ങൾ, ഇൻസ്ട്രുമെന്റ്സ് എന്നിവ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇത് ആസ്വാദകരിൽ വിഷയത്തെ കൂടുതൽ ആഴത്തിൽ എത്തിക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് നാടകസംഘം പറഞ്ഞു.
അധികാര വർഗ്ഗത്തിലേക്ക് യാഥാർത്ഥ്യങ്ങളൊക്കെയും ആഴ്ത്തിയിറക്കാൻ ഉപയോഗിക്കാവുന്ന ഒരു കത്തിയായിട്ടാണ് അവർ ഈ നാടകത്തെ കാണുന്നത്.
ബ്രസീലിലെ ക്രാക്ക്ലാന്റിന്റെ കഥ പറയുന്ന ഈ നാടകം ബ്രസീലിൽ അവതരിപ്പിച്ചപ്പോൾ ഭവനരഹിതരും ,ലഹരിക്കടിമപ്പെട്ടവരും ഈ നാടകം കാണാൻ വരികയും ' ആരെങ്കിലുമൊക്കെ ഞങ്ങളെ കാണുന്നുണ്ടല്ലോ ' എന്ന് പറയുകയും ചെയ്തുവെന്ന് നടിയും നാടകകൃത്തുമായ വെറോനിക്ക ജെന്റ്ലിൽ പറഞ്ഞു.
വിവിധ രാജ്യങ്ങളിലായി 150 തവണയിലേറെ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. റിഹേസൽ സമയത്ത് പോലും നാട്ടിൽനിന്നും പോലീസിന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങൾ നേരിട്ടതും, ലൂക്ക എന്ന നടനെ പോലീസ് ആക്രമിച്ചതും അവർ ഓർത്തെടുത്തു.
ഇതു ബ്രസീലിന്റെ മാത്രം കഥയല്ലെന്നും ലോകത്തിൽ മിക്കയിടങ്ങളിലും ഇത്തരം പ്രശ്നങ്ങൾ പൗരന്മാർ നേരിടുന്നുണ്ടെന്നും അതുകൊണ്ടാണ് സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലമുള്ള നാടകങ്ങൾ കംപാനിയ മുൻഗുൻസ തിയേറ്റർ അവതരിപ്പിക്കുന്നതെന്നും ഇവർ പറയുന്നു.
അഭയാർത്ഥികൾ, ലെസ്ബിയൻ, ഗേ, ബൈ സെക്ഷുൽ, ട്രാൻസ്ജണ്ടർ എന്നീ വിഭാഗങ്ങളെപ്പറ്റിയും നാടകം അവതരിപ്പിച്ച ഇവർ തങ്ങളുടെ നാടക ജീവിത കഥയും അരങ്ങിലെത്തിച്ചിട്ടുണ്ട്.