പാലാ: തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒരു സ്ഥാനാര്‍ഥിയോട് കാണിക്കാവുന്ന ഏറ്റവും വലിയ രാഷ്ട്രീയ നെറികേടാണ് ചിഹ്നം അനുവദിക്കാതിരിക്കുക എന്നത്. 1970 മുതല്‍ കേരള രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായ പി ജെ ജോസഫിനെപ്പോലൊരു നേതാവിന് അതറിയില്ലെന്ന് ചിന്തിക്കുന്നവരുണ്ടാകില്ല.
പി ജെ ജോസഫിന് അത് കൃത്യമായി അറിയുന്നത് കൊണ്ടാണ് അദ്ദേഹം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാതിരുന്നത്. അതിലൂടെ ജോസഫ് എന്താണോ ലക്‌ഷ്യം വച്ചത് അത് സാധിച്ചു. പാലായില്‍ മാണി സി കാപ്പന്റെ വിജയത്തിനായി പരസ്യമായി ഓടി നടന്നു പ്രവര്‍ത്തിച്ച ജോസഫ് ഗ്രൂപ്പുകാരെല്ലാം അമിതാഹ്ളാദത്തിലാണ്.
എന്നാല്‍ അതിനൊക്കെ ശേഷം ഞാന്‍ ചിഹ്നം കൊടുക്കാം എന്ന് പറഞ്ഞതാണ്, വന്നു മേടിക്കാതിരുന്നത് ജോസ് കെ മാണിയുടെ അഹങ്കാരം കൊണ്ടാണെന്നാണ് ജോസഫിന്റെ പുതിയ വിശദീകരണം. അതായത് ആ നെറികേടിനെ ന്യായീകരിക്കാനുള്ള ഉരുണ്ടുകളി.
ജോസ് ടോം ചിഹ്നം വേണ്ടെന്നു പറഞ്ഞെന്നാണ് മറ്റൊരു വിശദീകരണം. ജോസ് ടോം അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല. എന്‍റെ ചിഹ്നം കെ എം മാണിയാണെന്നാണ് പറഞ്ഞത്. മാണിയുടെ മരണശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയ്ക്ക് പറയാവുന്ന സമര്‍ഥമായ ഒരു പ്രതികരണം മാത്രമായിരുന്നത്.
ജോസ് കെ മാണി താന്‍ പറയുന്നത് പോലെ ഒരു കത്തെഴുതി നല്‍കിയാല്‍ ചിഹ്നം അനുവദിക്കാം എന്നായിരുന്നു ജോസഫ് കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞത്. അങ്ങനൊരു കത്ത് ജോസ് കെ മാണിക്ക് നല്‍കാനാകില്ലെന്ന് ജോസഫിനും കുഞ്ഞാലിക്കുട്ടിക്കും അറിയാമായിരുന്നു.
ചിഹ്നവും പാര്‍ട്ടിയും സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷനിലും കോടതിയിലും കേസ് നിലനില്‍ക്കെ പി ജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിച്ച് കത്ത് നല്‍കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. ആ ചിഹ്നം ജോസഫിന്റെതല്ല, മാണിയുടെതായിരുന്നു. ജോസഫ് മാണിയുടെ പാര്‍ട്ടിയില്‍ അഭയാര്‍ഥിയായി ചെന്ന് കയറിയതാണ്.
എന്നിട്ട് മാണി മരിച്ചപ്പോള്‍ ആ പാര്‍ട്ടി ഒന്നാകെ അടിച്ചുകൊണ്ടുപോകാന്‍ നോക്കിയപ്പോള്‍ ജോസ് കെ മാണിയും കൂട്ടരും എതിര്‍ത്തു. അതിനാണ് കേസ് നടക്കുന്നത്. ആ കേസില്‍ പരാജയം സമ്മതിക്കുന്ന വിധം ഒരു കത്തെഴുതി നല്‍കണമെന്നാണ് ജോസഫ് ജോസ് കെ മാണിയോട് ആവശ്യപ്പെട്ടത്. ചിഹ്നം അനുവദിക്കാനാണ് ആഗ്രഹിച്ചിരുന്നതെങ്കില്‍ എന്തിനായിരുന്നു അത്തരത്തിലൊരു കത്തെന്നു വിശദീകരിക്കാന്‍ ജോസഫിന് കഴിഞ്ഞിട്ടില്ല.
ചുരുക്കത്തില്‍ യു ഡി എഫിന്റെ മുഖത്താണ് പി ജെ ജോസഫ് പ്രഹരിച്ചത്. നാറിയ കേസുകളില്‍പ്പെട്ട് നട്ടം തിരിഞ്ഞപ്പോള്‍ മറ്റ് രക്ഷയില്ലാതെ അലഞ്ഞ ജോസഫിനും മോന്‍സ് ജോസഫിനും അഭയം നല്‍കിയത് യു ഡി എഫും കെ എം മാണിയുമായിരുന്നു. അതിന് അതിനൊത്ത ഒരു പ്രത്യുപകാരം ജോസഫ് തിരിച്ചു നല്‍കിയത് ഈ തെരഞ്ഞെടുപ്പിലാണ്. അത് കേരളാ കോണ്‍ഗ്രസുകാര്‍ ഇനി മറന്നാലും കോണ്‍ഗ്രസുകാര്‍ മറക്കില്ലെന്നാണ് സൂചനകള്‍.