അട്ടപ്പാടിയിലെ ജനങ്ങൾ രൂക്ഷമായ വരൾച്ചയിലും കുടിവെള്ളക്ഷാമത്തിലുമാണ് കഴിയുന്നത്. ഇതിനു പുറമെയാണ് കാട്ടുതീ. ചെളിനിറഞ്ഞ വെള്ളം വീട്ടാവശ്യങ്ങൾക്ക് എടുക്കേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്ക്.
കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന നാട്ടുകാർക്ക് ഇത്തവണ തീരാദുരിതമായി കാട്ടു തീയുമുണ്ട്. ജലസ്രോതസ്സുംനീരുറവകളും വറ്റുന്നതോടെ ആദിവാസി കോളനികളിൽ ജീവിതപ്രശ്നം രൂക്ഷമാവുകയാണ്. അട്ടപ്പാടി സമ്പൂർണ്ണവനമേഖലആയിരുന്നിട്ടുംകുടിവെള്ളം കിട്ടാക്കനിയാണ്.
കൊടും വേനലിൽ കിണറും നീരുറവകളും വറ്റുന്നതോടെ കുടിനീരിനായി അലയുകയാണ് അട്ടപ്പാടിയിലെ കുടുംബങ്ങൾ. വറ്റാറായ ഭവാനിപ്പുഴ ഈ നാടിന്റെ ദൈന്യത വ്യക്തമാക്കുന്നുണ്ട്. കരിങ്കല്ലുകൊണ്ട് കെട്ടി മുകളില് ഓലമെടഞ്ഞിട്ടാണ് ചിലയിടങ്ങളിൽ കുടിനീര് കാക്കുന്നത്. അലക്കാനും കുളിക്കാനും കിലോമീറ്റര്‍ ദൂരെ വന അതിര്‍ത്തിയിലുള്ള ശിരുവാനിപ്പുഴയിൽ പോകണം.
ചെറുതോടുകളും കുളങ്ങളും വറ്റിവരണ്ടു. അന്തരീക്ഷ താപനിലയാണെങ്കിൽ അസഹനീയം. അടുത്ത കാലത്തൊന്നും അട്ടപ്പാടിയുടെ ഓര്‍മ്മയില്‍ പോലും ഉണ്ടായിട്ടില്ലാത്ത കാട്ടുതീ പടര്‍ന്നു പിടിച്ച് 5000ലധികം ഹെക്ടര്‍ വന്ന ഭൂമിയിലെ ജീവജാലങ്ങളെ തുടച്ചു നീക്കിയത് ആരും അറിഞ്ഞില്ല.
അട്ടപ്പാടി മലനിരകളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ വേണ്ടത്ര നടപടി ഉണ്ടായില്ല. തീയണക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. നീലഗിരി മലനിരകളിലും പ്രസിദ്ധമായ മല്ലീശ്വരമുടിയിലും ഇപ്പോഴും തുടരുന്ന കാട്ടു തീ സര്‍വ്വ സസ്യലതാതികളെയും കരിയിച്ചു കൊണ്ടിരിക്കുകയാണ്.
സംരക്ഷിത വനങ്ങൾ പോലും അഗ്നി വിഴുങ്ങി. കൊടുംവേനലിൽ കാട്ടുതീ പുതുമയുള്ള കാര്യമല്ല. എന്നാൽ ഇത്തവണത്തെ കാട്ടുതീ അതിരൂക്ഷമാണ്. ഇതിന്റെ ഭവിഷത്ത് എന്തായിരിക്കുമെന്ന് ഊഹിക്കാൻ പോലുമാവില്ല. എവിടെയും തിരഞ്ഞെടുപ്പ് വാർത്തകൾ ചൂടുപിടിക്കുമ്പോൾ കണ്ണായ കാടുകൾ കത്തിയമരുന്നത് ആർക്കും വേദനയാകുന്നില്ല.