ഡൽഹി: കന്യാസ്ത്രീയെ അവഹേളിച്ച കേസിൽ പി സി ജോർജ് എംഎൽഎയുടെ അഭിഭാഷകനെ കാണാൻ വിസമ്മതിച്ച് ദേശീയ വനിതാ കമ്മിഷൻ. പലവട്ടം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ജോർജ് നേരിട്ടെത്താത്തിരുന്നതിനെ തുടര്‍ന്നാണ് കമ്മിഷൻ അധ്യക്ഷ രേഖ ശർമ കാണാൻ അനുമതി നൽകാത്തത്.
ജോർജ് എത്തിയിട്ടുണ്ടോ എന്ന് ഫോൺ മുഖാന്തരം ആരാഞ്ഞ കമ്മിഷൻ അഭിഭാഷകനാണെങ്കിൽ കാണാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി. എന്നാല്‍ അഭിഭാഷകനായ അഡോൾഫ് മാത്യു ഇത് നിയമലംഘനമാണിതെന്ന് പറഞ്ഞപ്പോള്‍ മറുപടി ഓഫിസിൽ എൽപ്പിച്ചു മടങ്ങിക്കോളൂ എന്നായിരുന്നു പ്രതികരണം.
സമാന പരാതിയിൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ തന്റെ പേരിൽ ക്രിമിനൽ കേസുണ്ടെന്നും ഇതു നിലനിൽക്കെ ഇക്കാര്യത്തിൽ മറ്റാർക്കും വിശദീകരണം നൽകാനാവില്ലെന്നും ജോർജിന്റെ അഭിഭാഷകൻ എഴുതി നൽകി. ഇതിനു ഭരണഘടനയുടെ പിന്തുണ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടു തവണ സമയം അനുവദിച്ചിട്ടും ജോർജ് വരാത്തതിനെ തുടര്‍ന്നാണ് അഭിഭാഷകനാണെങ്കിൽ കാണാൻ താൽപര്യമില്ലെന്നു കമ്മീഷന്‍ വ്യക്തമാക്കിയത്.