തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് സംസാരിക്കുന്ന ശൈലി ചാനൽ വാർത്തകൾ കാണാറുള്ള ആർക്കും മനസിലാകും. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന ഇന്ത്യയിലെ തന്നെ ചുരുക്കം രാഷ്ട്രീയ നേതാക്കളിലൊരാളാണ് അദ്ദേഹം.
പക്ഷേ 15 -)൦ തീയതിയിലെ പതിവ് കോവിഡ് സ്‌പെഷ്യൽ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി സ്വമേധയാ ഒരു വിഷയം അങ്ങെടുത്തിട്ടു. മുസ്‌ലിം ലീഗ് എം എൽ എ കെഎം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ സംബന്ധിച്ചായിരുന്നു അത്.
ദുരിതാശ്വാസ നിധിയിലെ ഫണ്ട് സി പി എം നേതാക്കൾ പ്രതികളായ കൊലക്കേസിലെ പ്രതികളെ രക്ഷിക്കാൻ വേണ്ടി വക്കീലന്മാരെ നിയമിക്കാൻ വേണ്ടി വിനിയോഗിക്കരുതെന്നതായിരുന്നു കെ എം ഷാജിയുടെ പോസ്റ്റിന്റെ ധ്വനി.
മുഖ്യമന്ത്രിയുടെ മറുപടി ആ പോസ്റ്റിന്റെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു. ദുരിതാശ്വാസ നിധിയിൽ നിന്നും വക്കീലന്മാർക്ക് ഫീസ് കൊടുക്കുന്നുവെന്ന ഷാജിയുടെ പോസ്റ്റ് നിയമ വശങ്ങൾ അറിയാത്ത സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
എന്തായാലും ഇത്ര നിസാരമായ ഒരു വിഷയം മുഖ്യമന്ത്രി സ്വമേധയാ വാർത്താ സമ്മേളനത്തിൽ വിഷയമാക്കിയെങ്കിൽ അതിലൊരു ലക്‌ഷ്യം / രാഷ്ട്രീയം ഉണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതെന്താകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ തിരക്കിയത്.
മറ്റെന്തൊക്കെയോ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്. മറയ്ക്കാൻ രണ്ടുണ്ടായിരുന്നു ഇന്നലത്തെ വിഷയങ്ങൾ.
പാലത്തായി പീഡന കേസിലെ പ്രതിയായ ബി ജെ പി നേതാവിനെ ഒരുമാസത്തിലേറെയായി അറസ്റ്റ് ചെയ്യാൻ വൈകിയത് സംബന്ധിച്ച് സർക്കാരിനെതിരെ ഉയർന്ന ജനരോക്ഷമായിരുന്നു ആദ്യത്തേത്.
രണ്ടാമത്തേത് സ്പ്രിംഗ്ലർ വിവാദവും. സ്പ്രിംഗ്ലർ ഇടപാടിൽ എന്തോ ചീഞ്ഞുനാറുന്നു എന്ന് ഈ കോവിഡ് കാലത്തും ജനങ്ങളിൽ സംശയം ഉയർത്താൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നട്ടുച്ച വാർത്താ സമ്മേളനത്തിൽ കഴിഞ്ഞിരിക്കുന്നു എന്നത് സർക്കാരും തിരിച്ചറിഞ്ഞിരിക്കുന്നു.
അതിനാലാണ് ആദ്യ ദിവസങ്ങളിൽ എല്ലാം ഐ ടി വകുപ്പിനോട് ചോദിക്കാൻ പറഞ്ഞ മുഖ്യമന്ത്രി ഇന്നലത്തെ പത്ര സമ്മേളനത്തിൽ സ്പ്രിംഗ്ലറിനെ ന്യായീകരിക്കാൻ വിയർപ്പൊഴുക്കിയത്.
ഇനി ആ വിവാദങ്ങൾ മറ്റ് വിഷയങ്ങളിലേക്ക് പോകട്ടെ എന്ന ലക്ഷ്യമായിരുന്നു വിഷയം കെ എം ഷാജിയിലേക്ക് വഴിതിരിച്ചുവിട്ട് മുഖ്യമന്ത്രി ഉദ്ദേശിച്ചത്. പക്ഷെ അത് അതിനേക്കാൾ പുലിവാലായി മാറുകയാണ്.
പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം എന്നുപറഞ്ഞുകൊണ്ട് കെ എം ഷാജി ഇന്ന് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വക്കീലന്മാർക്ക് ഫീസ് കൊടുക്കുമോ എന്ന പിണറായിയുടെ ചോദ്യത്തിന് അതേ നിധിയിൽ നിന്ന് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഇടതുപക്ഷ നേതാവിന് 25 ലക്ഷവും വേറൊരു എം എൽ എയുള്ള കുടുംബത്തിന് 35 ലക്ഷവും കൊടുത്ത നിങ്ങൾ അതും ചെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നായിരുന്നു ഷാജിയുടെ ചോദ്യം.
45 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വകമാറ്റി ചിലവഴിച്ചത് സംബന്ധിച്ച് ലോകായുക്തയിൽ കേസ് നടക്കുന്നതെങ്ങനെയെന്നും ഷാജി ചോദിച്ചു.
ഇതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള വഴിവിട്ട ചിലവഴിക്കലുകൾ വീണ്ടും ചർച്ചയായി. സോഷ്യൽ മീഡിയയിൽ കെ എം ഷാജിയുടെ റീച്ച് ഒന്നുവേറെയാണ്. അത് പിണറായിയുടെ വാർത്താ സമ്മേളന റീച്ചിനേക്കാൾ ഒട്ടും മോശമല്ല. അത് മുൻകൂട്ടി കാണാൻ തന്ത്രശാലിയായ പിണറായി വിജയന് കഴിഞ്ഞില്ല.
ഷാജിക്ക് വികൃതമനസെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന് ഷാജി കുറിയ്ക്കുകൊള്ളുന്ന മറുപടി കൊടുത്തു. താക്കോൽ ഫണ്ട് പരനാറി, കുലംകുത്തി എന്ന് വിളിച്ചവരൊക്കെ നല്ലവരായിരുന്നു. അപ്പോൾ മനസിലായല്ലോ ആർക്കാണ് വികൃതമനസെന്ന്, ഷാജി ചോദിക്കുന്നു. പിണറായി മറുപടി പറയാൻ നിർബന്ധിതനാകുകയാണ്.