പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ വനിതാ സഖാവിന്റെ പരാതിയിന്മേലുള്ള നടപടി ദുര്‍ബലമാണെന്ന നിലപാടുമായി 5 ഏരിയാ കമ്മിറ്റികള്‍ രംഗത്ത്. നടപടി സംബന്ധിച്ച ചര്‍ച്ചയില്‍ ശശിക്കെതിരെ കടുത്ത നടപടി തന്നെ വേണമെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് 5 ഏരിയാ കമ്മിറ്റികള്‍.
കഴിഞ്ഞ ദിവസം ചേര്‍ന്ന പുതുശ്ശേരി, പാലക്കാട് ഏരിയാ കമ്മിറ്റികളുടെ യോഗത്തില്‍ ശശിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പാര്‍ട്ടി റിപ്പോര്‍ട്ടിങ്ങില്‍ ശബ്ദമുയര്‍ത്താതിരുന്ന അംഗങ്ങളൊക്കെ ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ശശിക്കെതിരായ 2 പരാതികളില്‍ ഒന്നില്‍ മാത്രമാണ് നടപടി ഉണ്ടായതെന്നാണ് പ്രധാന ആരോപണം. ഫോണിലൂടെയുള്ള സംസാരത്തില്‍ വനിതാ പ്രവര്‍ത്തകയോട് പാര്‍ട്ടി സഖാവിന് യോജിക്കാത്ത തരത്തില്‍ പെരുമാറിയെന്ന പരാതിയിലാണ് മന്ത്രി എ കെ ബാലനും പി കെ ശ്രീമതി എം പിയും ഉള്‍പ്പെട്ട കമ്മിറ്റിയുടെ റിപ്പോര്‍ട്ടും നടപടിക്ക് ശുപാര്‍ശയും ഉണ്ടായത്.
എന്നാല്‍ നേരില്‍ക്കണ്ടപ്പോഴും മോശമായി പെരുമാറിയെന്ന പരാതി നിലനില്‍ക്കുകയാണ്. ഇതിന്മേല്‍ നടപടി ഉണ്ടായിട്ടില്ല. മാത്രമല്ല, 6 മാസത്തേക്കുള്ള സസ്പെന്‍ഷന്‍ എന്ന് പറഞ്ഞാല്‍ ശശിക്ക് സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞാലുടന്‍ പാര്‍ട്ടിയില്‍ പഴയതുപോലെ സജീവമാകാന്‍ കഴിയും.
എന്നാല്‍ ലോക്കല്‍ കമ്മറ്റിയിലേക്കോ ഏരിയാ കമ്മിറ്റിയിലേക്കോ തരംതാഴ്ത്തിയാല്‍ പിന്നീട് ശശിക്ക് അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ശശിയുടെ കൂടി മേഖലയായ ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, മുണ്ടൂര്‍ ഏരിയാ കമ്മിറ്റികളും ശശിക്കെതിരാണ്.
മാത്രമല്ല, ഈ നടപടികൊണ്ട് മാത്രം പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തകയും തൃപ്തയല്ല. സസ്പെന്‍ഷന് ശേഷം ശശി ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കിയിട്ട് അനന്തര നടപടിക്ക് തയാറാകാനാണ് പരാതിക്കാരിയുടെ നീക്കം.
പാര്‍ട്ടിയെ കളങ്കപ്പെടുത്താന്‍ തയാറല്ലാത്തതിനാലാണ് പരാതിക്കാരി ശശിക്കെതിരായ നടപടിയുമായി പോലീസിനെ സമീപിക്കാതിരുന്നത്. എന്നാല്‍ അത് പരാതിക്കാരിയുടെ ബലഹീനതയായാണ് പാര്‍ട്ടി കാണുന്നതെന്ന വിമര്‍ശനമാണ് പുതുശ്ശേരി, പാലക്കാട് ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ ഉയര്‍ന്നത്.
മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി കെ സുധാകരന്‍ പക്ഷമാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് ശശിയുടെ നിലപാട്. ഷൊര്‍ണൂരില്‍ സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന നേതാവാണ് ചളവറ സ്കൂളിലെ അധ്യാപകനായ പി കെ സുധാകരന്‍.