ഇടുക്കി: ഫ്രാൻസിസ് ജോർജ്ജ് എക്സ് എം പിയെ ജോസഫ് ഗ്രൂപ്പിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജോസഫ് വിഭാഗത്തിൽ കലാപം. ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്ജുമായി കഴിഞ്ഞ ദിവസവും പി ജെ ജോസഫ് തിരുവനന്തപുരത്ത് നടത്തിയ ചർച്ചയെ തുടർന്നാണ് ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം ജോസഫിനെതിരെ തിരിഞ്ഞത്.
മോൻസ് ജോസഫ് എം എൽ എ, ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടൻ എന്നിവരുടെ നേതൃത്വത്തിൽ പഴയ ജോസഫ് വിഭാഗവും മാണി ഗ്രൂപ്പിൽ നിന്നും ജോസഫിലെത്തിയവരും ഒറ്റക്കെട്ടായി വിയോജിപ്പ് അറിയിച്ചതോടെ ലയന നീക്കം നടത്തിയ ജോസഫും ഫ്രാൻസിസ് ജോർജ്ജും പ്രതിസന്ധിയിലായി.
പാർട്ടിയിൽ നേതാക്കൾക്ക് ഒരു കുറവുമില്ല, പകരം പ്രവർത്തകരെയാണ് ആവശ്യ൦. അതിനാൽ വരുന്നവർ പ്രവർത്തകരായി തുടരട്ടെയെന്ന് മോൻസും ജോയിയും പറഞ്ഞതായാണ് റിപ്പോർട്ട്. ഫ്രാൻസിസ് ജോർജ്ജ് വന്നാലും അദ്ദേഹത്തിന് മാത്രമേ പദവി നൽകാവൂ എന്നും ബാക്കിയുള്ളവർ പ്രവർത്തകരായി തുടരണമെന്നുമായിരുന്നു ഇവരുടെ നിലപാട്.
ഇതോടെ ജോസഫ് - ഫ്രാൻസിസ് ജോർജ്ജ് ചർച്ച പൊളിയുന്നതായാണ് റിപ്പോർട്ട്. രണ്ടാഴ്ചയ്ക്കകം ഫ്രാൻസിസ് ജോർജ്ജ് - ജോസഫ് ലയനം നടത്താനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ സ്വന്തം ഗ്രൂപ്പിൽ നിന്നും എതിർപ്പ് ശക്തമായതോടെ ഫ്രാൻസിസ് ജോർജ്ജിനെ ജോസഫ് പെരുവഴിയിൽ ഉപേക്ഷിക്കാനാണ് സാധ്യത.
ഫ്രാൻസിസ് ജോർജ്ജിനെ വർക്കിംഗ് ചെയർമാനാക്കി ജോസഫിൽ ലയിപ്പിക്കാനായിരുന്നു ആലോചന. അതോടൊപ്പം അദ്ദേഹത്തിൻറെ കൂടെ വരുന്ന എം പി പോളി, വക്കച്ചൻ മറ്റത്തിൽ തുടങ്ങി അര ഡസനോളം നേതാക്കൾക്ക് ജനറൽ സെക്രട്ടറി സ്ഥാനവും ആവശ്യപ്പെട്ടിരുന്നു.
ജില്ലാ നിയോജക മണ്ഡലം തലത്തിൽ ഭാരവാഹികളുടെ വീതം വയ്പ്പ് വരെ കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ ധാരണയായ ശേഷമാണ് ചർച്ച പൊളിക്കുന്നത് എന്നതാണ് കൗതുകം.