ഇടുക്കി: മോൻസ് ജോസഫ് എം എൽ എ, ജോയ് എബ്രാഹം എന്നിവരുടെ ശക്തമായ എതിർപ്പ് മറികടന്നും ഫ്രാൻസിസ് ജോർജ്ജ് എക്സ് എം പിയെ പാർട്ടിയിലെടുക്കാൻ പി ജെ ജോസഫിന്റെ നീക്കം.
ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാനായ ഫ്രാൻസിസ് ജോർജ്ജ് ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് - എമ്മിൽ ചേരാനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്.
കഴിഞ്ഞയാഴ്ച ഇരു വിഭാഗങ്ങളുടെയും ലയനം നടക്കേണ്ടതായിരുന്നെങ്കിലും മോൻസ് ജോസഫ്, ജോയ് എബ്രാഹം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഈ നീക്കത്തെ ശക്തമായി എതിർത്തു. ഇതോടെ ചർച്ചകൾ തൽക്കാലം നിർത്തിവയ്ക്കാൻ പി ജെ ജോസഫ് തയാറായി.
എന്നാൽ ദിവസങ്ങൾക്കകം ഫ്രാൻസിസ് ജോർജ്ജിനെ പാർട്ടിയിലെടുക്കുമെന്നും അതിഷ്ടമല്ലാത്തവർക്ക് പുറത്ത് പോകാം എന്ന നിലപാടിലേക്ക് ജോസഫ് ചുവടുമാറ്റുകയായിരുന്നു.
കേരളാ കോൺഗ്രസ് എം ഒറ്റപ്പാർട്ടി ആയിരുന്നപ്പോൾ ഫ്രാൻസിസ് ജോർജ്ജിന് പാർട്ടിയിൽ സ്ഥാനം തനിക്ക് കീഴിലായിരുന്നെന്നും ഇപ്പോൾ പിളർന്നു ശുഷ്കമായി നിൽക്കുമ്പോൾ ഫ്രാൻസിസിനെ തന്റെ മുകളിൽ നിയമിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ജോയ് എബ്രാഹത്തിന്റെ നിലപാട്. മോൻസും അതിനെ അനുകൂലിച്ചു.
എന്നാൽ 'പിന്തുടർച്ചാവകാശമുള്ള' വൈസ് ചെയർമാൻ സ്ഥാനം നൽകി ഫ്രാൻസിസ് ജോർജ്ജിനെ പാർട്ടിയിലെടുക്കാനാണ് ജോസഫിന്റെ നീക്കം.
ഫ്രാൻസിസ് ജോർജ്ജിനൊപ്പം ജനാധിപത്യ കേരളാ കോൺഗ്രസിലെ അധികം നേതാക്കളൊന്നും മടങ്ങിവരാനില്ലെന്നതാണ് പ്രധാന പ്രതിസന്ധി. ഒറ്റയ്ക്ക് വരുന്ന ഒരാൾക്ക് വലിയ പദവികൾ നൽകുന്നതിനെതിരെയാണ് പുത്തൻ ജോസഫുകാരുടെ നിലപാട്.