തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളുടെ പ്രത്യാഘാദങ്ങള്‍ സംബന്ധിച്ച് സി പി എം ബോധവാന്മാരായിരിക്കുന്നു എന്നതിന് തെളിവാണ് കേരള രാഷ്ട്രീയത്തില്‍ നിലവില്‍ പ്രത്യേകിച്ചൊരു മേല്‍വിലാസമൊന്നും ഇല്ലാതിരുന്ന 4 പാര്‍ട്ടികളെ ഇടത് മുന്നണിയുടെ ഭാഗമാക്കാനുള്ള തീരുമാനമെന്ന് വിലയിരുത്തല്‍.
മുമ്പ് എം എല്‍ എമാരുണ്ടായിരുന്നിട്ടുപോലും ഐ എന്‍ എല്ലിനെയും എന്‍ സി പിയെയും മുന്നണിയുടെ ഭാഗമാക്കാന്‍ മടിച്ച സി പി എമ്മാണ് ഇപ്പോള്‍ അടുത്തിടെ മാത്രം അപേക്ഷ നല്‍കിയ നാല് പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമാക്കി മാറ്റിയിരിക്കുന്നത്.
4 ല്‍ മൂന്ന്‍ പാര്‍ട്ടികളും കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടവരാണ്. 4 മണ്ഡലങ്ങളില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥികളായി മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ഥിയ്ക്ക് കെട്ടിവച്ച കാശ് പോലും നഷ്ടമായി. മറ്റൊരാള്‍ ബി ജെ പിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഫ്രാന്‍സിസ് ജോര്ജ്ജുപോലും ഇടത് തരംഗത്തിലും പരാജയപ്പെട്ടത് എണ്ണായിരത്തോളം വോട്ടുകള്‍ക്കാണ്. ഐ എന്‍ എല്ലിന്റെയും വീരേന്ദ്രകുമാറിന്റെ ജനതാദളിന്റെയും അവസ്ഥ ദയനീയമാണ്.
പിള്ള ഗ്രൂപ്പിന് മാത്രമാണ് ഒരു എം എല്‍ എ ഉള്ളത്. അത് പാര്‍ട്ടി എന്നതിനേക്കാള്‍ കെ ബി ഗണേഷ് കുമാറിന്റെ സ്വന്തം നേട്ടമായാണ് കാണുന്നത്. എന്തായാലും 4 പാര്‍ട്ടികളെ മുന്നണിയിലെടുത്തപ്പോള്‍ കിട്ടിയത് ഒരു എം എല്‍ എ ആണ്. എന്നിട്ടും അങ്ങനൊരു രാഷ്ട്രീയ പാപ്പരത്തത്തിന് ഇടത് മുന്നണിയെ പ്രേരിപ്പിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പാണെന്നാണ് വിലയിരുത്തല്‍.
നൂറു വോട്ടാണെങ്കില്‍ പോലും അതും നിര്‍ണ്ണായകമാണെന്ന തിരിച്ചറിവിലേക്ക് ഇടത് മുന്നണി എത്തിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. പലതുള്ളി പെരുവെള്ളമായി ചില മണ്ഡലങ്ങളിലെങ്കിലും കടന്നുകയറാം എന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. ഇടുക്കി, കോഴിക്കോട് പോലുള്ള മണ്ഡലങ്ങളില്‍ ഇത് ഗുണം ചെയ്യുമെന്നാണ് സി പി എം വിലയിരുത്തല്‍.