തിരുവനന്തപുരം: മുതിര്‍ന്ന സി പി എം നേതാവും പി ബി അംഗവുമായ എം എ ബേബിയെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടു൦ മത്സരിപ്പിച്ചെക്കും. ഇത്തവണ വിജയം ഉറപ്പാക്കുന്ന വിധം ബേബിയെ മത്സരിപ്പിക്കാനാണ് സി പി എമ്മിന്റെ ആലോചന. ഇതിനായി കഴിഞ്ഞ തവണ മത്സരിച്ച കൊല്ലം, ആലപ്പുഴ മണ്ഡലങ്ങളാണ് പരിഗണനയില്‍.
രണ്ടു സീറ്റുകളും നിലവിലെ യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകള്‍ ആണെന്നത് മാത്രമല്ല, ശക്തരായ സിറ്റിംഗ് എം പിമാര്‍ തന്നെയാണ് ഇവിടങ്ങളില്‍ വീണ്ടും മാറ്റുരയ്ക്കാനിറങ്ങുന്നതെന്നതും ബേബിയെ സംബന്ധിച്ച് നിര്‍ണ്ണായക ഘടകങ്ങളാണ്.
കൊല്ലം സീറ്റിനെ ചൊല്ലിയാണ് ഇടതുപക്ഷത്തായിരുന്ന ആര്‍ എസ് പി കഴിഞ്ഞ തവണ മുന്നണി വിട്ട് യു ഡി എഫില്‍ എത്തുന്നത്. അതോടെ എന്‍ കെ പ്രേമചന്ദ്രന് മത്സരിക്കാന്‍ യു ഡി എഫ് ആ സീറ്റും നല്‍കി. പ്രേമചന്ദ്രനെതിരെ മത്സരിക്കാന്‍ അന്ന് - ഇടതുപക്ഷം രംഗത്തിറക്കിയത് ഉറപ്പുള്ള സ്ഥാനാര്‍ഥി എന്ന നിലയില്‍ എം എ ബേബിയെ ആയിരുന്നു.
പക്ഷേ, വിജയം പ്രേമചന്ദ്രന്റെ പക്ഷത്തായിരുന്നു. പാര്‍ട്ടിയുടെ ജനകീയ നേതാവ് ബേബിയുടെ പരാജയം സി പി എമ്മിന് കനത്ത ആഘാദമായി മാറി. മാത്രമല്ല പിണറായി വിജയന്‍ കൊല്ലത്തെ പ്രചരണ വേദിയില്‍ പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗം തെരഞ്ഞെടുപ്പ് തോല്‍വിക്കപ്പുറം സി പി എമ്മില്‍ ചര്‍ച്ചയാകുകയും ചെയ്തു.
5 വര്‍ഷങ്ങള്‍ക്കിപ്പുറവും കൊല്ലത്തെ സാഹചര്യത്തില്‍ വലിയ മാറ്റങ്ങളില്ലെന്നതാണ് സി പി എമ്മിനെ ആശങ്കപ്പെടുത്തുന്നത്. പ്രേമചന്ദ്രന്‍ ജനകീയനായ എം പിയാണ്. ബേബി ജനപ്രിയ നേതാവുമാണ്. ഇരുവരും വീണ്ടും ഏറ്റുമുട്ടലിനിറങ്ങിയാല്‍ കൊല്ലത്തുകാര്‍ ആരെ തള്ളും ? ആരെ കൊള്ളും ? എന്നത് പ്രവചനാതീതമാണ്.
എം എ ബേബിയെപ്പോലെ മികച്ച പ്രതിശ്ചായയുള്ള ഒരു നേതാവിനെ രണ്ടാമതൊരുവട്ടം കൂടി തോല്‍പ്പിക്കുന്നത് മണ്ഡലത്തില്‍ മാത്രമല്ല, പാര്‍ട്ടിയിലും പൊട്ടിത്തെറി ഉണ്ടാക്കും.
അതിനാലാണ് കുറച്ചുകൂടി സുരക്ഷിതമായൊരു താവളം ബേബിയ്ക്ക് വേണ്ടി തേടുന്നത്. അങ്ങനെ വന്നാല്‍ ആലപ്പുഴയോ ചാലക്കുടിയോ ബേബിയ്ക്കായി പരിഗണിക്കുന്നത് സജീവ ആലോചനയിലാണ്. ആലപ്പുഴയിലും കെ സി വേണുഗോപാലിനെതിരെ പോരാടുമ്പോള്‍ സമാന സാഹചര്യങ്ങള്‍ കണ്‍മുമ്പിലുണ്ട്.
വേണുഗോപാല്‍ പാര്‍ട്ടിയില്‍ മാത്രമല്ല, മണ്ഡലത്തിലും ശക്തനാണ്. ഉറപ്പുള്ള ഒരു കേന്ദ്രമന്ത്രിയെ എന്തിന് നഷ്ടപ്പെടുത്തണമെന്ന ആലോചന വോട്ടര്‍മാരില്‍ ഉണ്ടായാല്‍ പണി പാളും.
സഖ്യത്തിലുള്ള മുന്നണി അധികാരത്തിലെത്തിയാലും സി പി എമ്മിന് മന്ത്രിസഭയില്‍ ചേരുന്ന പതിവില്ലെന്നതിനാല്‍ ജനത്തിന് അങ്ങനൊരു പ്രതീക്ഷ കൊടുക്കാനും പറ്റില്ല. ആലപ്പുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ തന്നെ ആയിരിക്കുമെന്നതും ഉറപ്പാണ്.
ബേബിയ്ക്കായി മൂന്നാമത് പരിഗണിക്കുന്ന മണ്ഡലമാണ് ചാലക്കുടി. നാട്ടുകാരനല്ലെന്നത് ചാലക്കുടിയിലെത്തുമ്പോള്‍ ബേബിയ്ക്ക് പോരായ്മയായി ചൂണ്ടിക്കാണിക്കാമെങ്കിലും മുതിര്‍ന്ന നേതാവെന്ന പരിവേഷം കൂട്ടായി മാറുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ ചാലക്കുടിയാണ് ബേബിയ്ക്ക് ഏറ്റവും സുരക്ഷിതമായി കാണുന്നത്.
തിരുവനന്തപുരത്ത് സി പി എം തന്നെ മത്സരിക്കുമെന്നതിനാല്‍ അവിടെയും സാധ്യതയില്ലാത്ത സീറ്റ് വച്ചുമാറ്റത്തിന് സി പി ഐ തയാറായാല്‍ ശശി തരൂരിനെതിരെ ബേബിയെ പരിഗണിക്കാന്‍ സി പി എം മടിക്കില്ല.
പക്ഷേ, 'ലാഭ'കരമായ മണ്ഡലം എന്ന നിലയില്‍ തിരുവനന്തപുരം അവര്‍ വിട്ടുകൊടുക്കാറില്ല. ചരിത്രത്തിലാദ്യമായി ലോക്സഭാ സീറ്റ് വിറ്റെന്ന കേസില്‍ കോടതി കയറിയ പാര്‍ട്ടിയാണവര്‍. ആ പേരുദോഷം മാറാന്‍ പേരുള്ള ആരെയെങ്കിലും ഇത്തവണ അവിടെ മത്സരിപ്പിക്കാനാണ് സി പി ഐയുടെ ആലോചന.