തൃശൂര്‍: ഓരോ തെരഞ്ഞെടുപ്പുകളിലും ഓരോ സമവാക്യങ്ങളാണ് നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ വിജയഘടകമായി മാറുന്നത്. ആ സമവാക്യങ്ങളിലൂന്നിയാണ് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെയും നിശ്ചയിക്കുക.
എന്നാല്‍ തൃശൂരിനെ സംബന്ധിച്ചിടത്തോളം അടുത്ത കാലത്തായി അവിടെ ഏത് സമവാക്യങ്ങളാണ് വര്‍ക്കൌട്ട് ആകുക എന്ന കാര്യത്തില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും നിശ്ചയമില്ലാത്തതാണ് സ്ഥിതി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിനു പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലുമൊക്കെ സംഭവിച്ചതതാണ്. കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ തൃശൂര്‍ ഇപ്പോള്‍ ഇടത് കോട്ടയാണ്.
തലമുടിനാരിഴയ്ക്ക് വിജയിച്ചുകയറിയ വടക്കാഞ്ചേരിയിലെ ഒരു എം എല്‍ എ ഒഴികെയുള്ള ജനപ്രതിനിധികളെല്ലാം ഇടതുപക്ഷത്ത് നിന്ന്. ജില്ലയില്‍ ഉള്‍പ്പെടുന്ന എം എല്‍ എമാരും ഒന്നൊഴികെയുള്ള എം എല്‍ എമാരും കോര്‍പറേഷനുമെല്ലാം ഇടതിന്റെ കയ്യില്‍ സുരക്ഷിതമാണ്.
എന്നാല്‍ ഇത്തവണ ആ കോട്ട തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് യു ഡി എഫും കോണ്‍ഗ്രസും. യു ഡി എഫിനെ സംബന്ധിച്ച് അത് അനിവാര്യമാണ്.
ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പക്കല്‍ നിന്നും ആ സീറ്റ് പിടിച്ചെടുക്കണം എന്ന ഒറ്റ വാശിയാണ് കോണ്‍ഗ്രസിന്. അത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് അനിവാര്യമാണ്.
മനസുവച്ചാല്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളും തൂത്തുവാരാന്‍ കഴിയുന്ന ജില്ലയാണ് യു ഡി എഫിനെ സംബന്ധിച്ച് തൃശൂര്‍. അതിനാദ്യം വേണ്ടത് ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ കരുത്ത് വീണ്ടെടുക്കുക എന്നതാണ്. കരുത്തനായ സ്ഥാനാര്‍ഥികളില്‍ കോണ്‍ഗ്രസില്‍ ഒന്നാം നമ്പരായി എടുത്തുപറയുന്ന പേര് ഡി സി സി അധ്യക്ഷന്‍ ടി എന്‍ പ്രതാപന്റേത് തന്നെയാണ്.
സിറ്റിംഗ് എംപി സി എന്‍ ജയദേവന്‍ തന്നെയാണ് ഇടതു സ്ഥാനാര്‍ഥിയെങ്കില്‍ ജയദേവനെ തളയ്ക്കാന്‍ പ്രതാപനാണ് ഉത്തമം എന്ന് വിധിയെഴുതുന്നവര്‍ ഏറെയാണ്.
എന്നാല്‍ യു ഡി എഫിനെ സംബന്ധിച്ച് ഇവിടെ ചില ജാതിസമവാക്യങ്ങള്‍ നിര്‍ണ്ണായകമാണ്. അത് അവഗണിച്ചാലുണ്ടാകുന്ന പ്രത്യാഘാദങ്ങള്‍ യു ഡി എഫ് തൃശൂരില്‍ തന്നെ അനുഭവിച്ചു കഴിഞ്ഞതാണ്. അങ്ങനെ വന്നാല്‍ റിട്ടയേഡ് ജസ്റ്റിസ് കുര്യന്‍ ജോസഫിനെ ഇവിടെ സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയാറായേക്കും എന്ന സൂചനകള്‍ ശക്തമാണ്. അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങാന്‍ തല്പരനാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
എന്നാല്‍ കുര്യന്‍ ജോസഫ് മുമ്പ് രാഷ്ട്രീയക്കാരനായിരുന്നു എന്നത് യാഥാര്‍ത്ഥ്യവുമാണ്. കേരള കോണ്‍ഗ്രസിലൂടെയായിരുന്നു അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായതെങ്കിലും പിന്നീട് അദ്ദേഹം കെ എം മാണിയുമായി അകന്നിരുന്നു.
എന്തായാലും തന്റെ പഴയ രാഷ്ട്രീയ പശ്ചാത്തലമൊക്കെ കഴിഞ്ഞ ദിവസം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞത് പല വ്യാഖ്യാനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
പി സി ചാക്കോയ്ക്കും ടോം വടക്കനുമൊക്കെ തൃശൂര്‍ സീറ്റില്‍ നോട്ടമുണ്ടെങ്കിലും അതൊന്നും ഫലം കാണാനിടയില്ല. ചാക്കോയെ വീണ്ടും ലോക്സഭയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയും കോണ്‍ഗ്രസില്‍ ശക്തമായ എതിര്‍പ്പുണ്ട്.