തൃശൂര്‍: മൂന്ന്‍ പതിറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന എം വി രാഘവന്‍ സ്ഥാപിച്ച സി എം പി എന്ന രാഷ്ട്രീയ പാര്‍ട്ടി വിസ്മൃതിയിലേക്ക്. രാഘവന്റെ മരണശേഷം രണ്ടായി പിളര്‍ന്ന സി എം പിയുടെ ഒരു ഭാഗം മാതൃസംഘടനയായ സി പി എമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചതോടെ സി എം പിയുടെ പ്രസക്തി ഇല്ലാതാവുകയാണ്.
അവശേഷിക്കുന്നത് സി പി ജോണ്‍ നേതൃത്വം നല്‍കുന്ന യു ഡി എഫിന്റെ ഭാഗമായ സി എം പി മാത്രമാണ്. 12 വര്‍ഷമായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാതിരുന്ന സി എം പി എംവിആര്‍ കിടപ്പിലായതോടെ നിശ്ചലാവസ്ഥയിലായിരുന്നു. 2014 നവംബര്‍ 9 ന് എം വി ആര്‍ ദിവംഗതനായതോടെ പാര്‍ട്ടിയില്‍ സി പി ജോണ്‍ - കെ ആര്‍ അരവിന്ദാക്ഷന്‍ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമായി.
അരവിന്ദാക്ഷന് സി പി എമ്മിലേക്ക് മടങ്ങി പോകണമെന്നതായിരുന്നു നിലപാട്. എന്നാല്‍ അന്ന് ആസൂത്രണ കമ്മീഷന്‍ അംഗത്വം വഹിച്ചിരുന്ന സി പി ജോണും കൂട്ടരും യു ഡി എഫില്‍ ഉറച്ചു നില്‍ക്കണമെന്നു വാദിച്ചു. അതോടെ പാര്‍ട്ടി പിളര്‍ന്നു. എം വി ആറിന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ എം വി നികേഷ് കുമാര്‍ ആ പിളര്‍പ്പില്‍ കെ ആര്‍ അരവിന്ദാക്ഷന്‍ വിഭാഗത്തോടൊപ്പം നിലയുറപ്പിച്ചു.
പക്ഷെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എം സ്വതന്ത്രനായി കഴക്കൂട്ടത്ത് മത്സരിക്കാന്‍ സീറ്റ് ലഭിച്ചതോടെ നികേഷ് കുമാര്‍ അച്ഛന്റെ പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. അതോടെ എം വി ആറിന്റെ മകനുള്ളതിനാല്‍ ഔദ്യോഗിക സി എം പിയെന്ന അവകാശവാദം അരവിന്ദാക്ഷനും ഉപേക്ഷിക്കേണ്ടി വന്നു.
അങ്ങനെ നാഥനില്ലാത്ത അവസ്ഥയില്‍ അരവിന്ദാക്ഷന്‍ വിഭാഗം മുന്നോട്ട് പോകുമ്പോഴാണ് കഴിഞ്ഞ വര്‍ഷം അവിചാരിതമായി കെ ആര്‍ അരവിന്ദാക്ഷനും മരിക്കുന്നത്. അതോടെ ആ പാര്‍ട്ടിയുടെ ഗതി തീര്‍ത്തും അനാഥമാകുകയായിരുന്നു.
നികേഷ് കുമാറിനോട് നേതൃത്വം ഏറ്റെടുക്കണമെന്ന് അവശേഷിക്കുന്ന നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നികേഷ് അതിന് ഒരുക്കമല്ല. പിന്നെ പാര്‍ട്ടിയില്‍ അവശേഷിക്കുന്ന നേതാവ് മുന്‍ എം എല്‍ എ എംകെ കണ്ണനാണ്. 1986 ജൂലൈ 27 ന് സി എം പി രൂപീകൃതമായത് മുതല്‍ രാഘവനൊപ്പമുള്ള നേതാവാണ് കണ്ണന്‍. അദ്ദേഹമാന് ഇപ്പോള്‍ സി എം പി ജനറല്‍സെക്രട്ടറി.
എം എച്ച് ഷാരിയര്‍ സെക്രട്ടറിയുമാണ്. രാജനും, ജി സുഗുണനും കന്നനൊപ്പമുണ്ട്. ഈ വിഭാഗമാണ് ഇപ്പോള്‍ സി പി എമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അവശേഷിക്കുന്നത് യു ഡി എഫ് ഘടകകക്ഷിയായ സി പി ജോണ്‍ വിഭാഗമാണ്. ജോണ്‍ കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ 500 ല്‍ താഴെ വോട്ടിന് പരാജയപ്പെട്ട നേതാവാണ്.
സി പി എമ്മിലുണ്ടായിരുന്ന കാലത്ത് ഡി വൈ എഫ് ഐയുടെ കരുത്തനായ നേതാവായിരുന്നു ജോണ്‍. ഒരുപക്ഷെ രാഘവനൊപ്പം കൂടിയില്ലായിരുന്നെങ്കില്‍ ഇന്ന് എം എ ബേബിയ്ക്കൊപ്പം പരിഗണിക്കപ്പെടേണ്ട അതേ നിലവാരത്തിലുള്ള നേതാവായിരുന്നു ജോണ്‍.
സി എം പിയില്‍ വന്നശേഷം മിക്ക നിയമസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ചെങ്കിലും ഒന്നിലും വിജയിക്കാനായില്ല. പക്ഷെ യു ഡി എഫ് വിടാന്‍ സി പി ജോണ്‍ ഒരുക്കമല്ല. തൃശൂര്‍ ജില്ലയില്‍ കുന്നംകുളം ഭാഗത്തെങ്കിലും മോശമല്ലാത്ത ആള്‍ സ്വാധീനം ഇദ്ദേഹത്തിനുണ്ട്. എല്ലാ ജില്ലകളിലും കമ്മറ്റികളും ഘടകങ്ങളും ഉണ്ട്.
എം വി ആര്‍ സ്ഥാപിച്ച പാര്‍ട്ടിയില്‍ അങ്ങനെ അവശേഷിക്കുന്ന ഘടകമായി മാറുകയാണ് സി പി ജോണ്‍ പക്ഷം. തുടക്ക൦ മുതല്‍ സി എം പിയില്‍ രാഘവന്‍ കഴിഞ്ഞാല്‍ പിന്നത്തെ സ്ഥാനം അസി. സെക്രട്ടറി ജോണിനായിരുന്നു. അതിനാല്‍ തന്നെ ഇനി രാഘവന്റെയും സി എം പിയുടെയും പിന്‍ഗാമി ജോണാണ്.