പാലക്കാട്: വനിതാ സഹപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്താന്‍ സാധ്യത. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയ്ക്കെതിരെയുള്ള നടപടി ബ്രാഞ്ച് കമ്മറ്റിയിലേക്കുള്ള തരംതാഴ്ത്തലില്‍ ഒതുക്കാനാണ് സി പി എം നീക്കം.
ഒപ്പം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശശിയ്ക്ക് മത്സരിക്കാന്‍ അനുമതിയും നല്‍കില്ല. ശശിക്കെതിരെ പരാതി നല്‍കിയ തൃശൂര്‍ ലോ കോളേജ് വിദ്യാര്‍ഥിനി കൂടിയായ ഡി വൈ എഫ് ഐ നേതാവിന്റെ ആവശ്യവും പ്രതിക്കെതിരെ കര്‍ശനമായ പാര്‍ട്ടി നടപടിയാണ്.
അടിയുറച്ച സഖാവ് എന്ന നിലയിലാണ് പോലീസ് സമീപിച്ചിട്ടും എം എല്‍ എയ്ക്കെതിരായ പരാതി പാര്‍ട്ടിക്ക് പുറത്തേക്ക് നല്‍കാന്‍ ഇവര്‍ തയാറാകാതിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ ഇര നിയമനടപടിയ്ക്ക് മുതിരുമോ എന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്.
അതിനാലാണ് പി കെ ശശിയെ മണ്ണാര്‍ക്കാട് ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്താന്‍ ആലോചിക്കുന്നത്. പോലീസിലോ കോടതിയിലോ ഏതെങ്കിലും പൊതു തത്പരര്‍ പരാതിയുമായി വരാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് അതിനുള്ള സാവകാശം കൂടി കാത്തിരുന്ന ശേഷം മാസം അവസാനത്തോടെ പാര്‍ട്ടി നടപടി കൈക്കൊള്ളാനാണ് ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ മന്ത്രി എ കെ ബാലന്‍, പി കെ ശ്രീമതി എം പി എന്നിവരുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയെന്നത് പാര്‍ട്ടിയെ സംബന്ധിച്ച് കടുത്ത തീരുമാനമാണ്. മുമ്പ് സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെയായിരുന്നു മുന്‍ പാലക്കാട് എംപി എന്‍ എന്‍ കൃഷ്ണദാസിനെ വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. മുന്‍ ഒറ്റപ്പാലം എംപി എസ് അജയകുമാറിനെതിരെയും നടപടിക്ക് ആലോചിച്ചിരുന്നെങ്കിലും അജയകുമാര്‍ ഉടന്‍ തെറ്റ് തിരുത്തിയതോടെ പാര്‍ട്ടി കടുത്ത നടപടി ഉപേക്ഷിച്ചിരുന്നു.
അതിനും മുമ്പ് മുന്‍ ഒറ്റപ്പാലം എംപി എസ് ശിവരാമനെതിരെയും സി പി എം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പിന്നീട് ശിവരാമന്‍ കോണ്‍ഗ്രസില്‍ ചേരുകയും ഇപ്പോള്‍ വീണ്ടും സി പി എമ്മില്‍ മടങ്ങിയെത്തിയിട്ടുമുണ്ട്.
ഇവര്‍ക്കെതിരെയൊക്കെ ഉണ്ടായിരുന്ന ആരോപണം വിഭാഗീയതയോ പാര്‍ട്ടി അച്ചടക്ക ലംഘനങ്ങളോ ആയിരുന്നെങ്കില്‍ ശശിക്കെതിരെയുള്ള സ്ത്രീ വിഷയമാണ്. ജില്ലയില്‍ പാര്‍ട്ടി ജനപ്രതിനിധികള്‍ തുടര്‍ച്ചയായി നടപടിക്ക് വിധേയരാകുന്നതും മറ്റൊരു വൈരുദ്ധ്യമാണ്.