ഡല്‍ഹി: ആറു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണിയുടെ ഭാഗമായ ഘടകകക്ഷി നേതാവിനെ ജാമ്യത്തിലിറക്കാന്‍ സഹായം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിയില്‍ ഇടത് മുന്നണിയില്‍ കടുത്ത അതൃപ്തി.
ബി ജെ പിയുടെ ഘടകകക്ഷി നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയയ്ക്കുകയും ആ കത്തിന്റെ പകര്‍പ്പ് പുറത്തുവരുകയും ചെയ്തതോടെ രാഷ്ട്രീയമായി സി പി എമ്മും ഇടത് മുന്നണിയും പ്രതിരോധത്തിലായെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
വണ്ടിച്ചെക്കുകേസില്‍ അറസ്റ്റിലായ തുഷാറിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തിറക്കാനായെങ്കിലും ഉപതെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ മുഖ്യമന്ത്രിയുടെ നടപടി ദോഷം ചെയ്യുമെന്നാണ് വിമര്‍ശനം.
തുഷാറിന്റെ കേസില്‍ സ്വന്തം മുന്നണിയിലായിട്ടും ബി ജെ പിയ്ക്കുണ്ടാകാത്ത ആത്മാര്‍ഥത എന്തുകൊണ്ട് സി പി എമ്മിനുണ്ടായി എന്ന ചോദ്യമാണ് ബി ജെ പി നേതാക്കള്‍ക്കുള്ളത്. ഇതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കകത്ത് നിന്നുകൊണ്ട് ബി ഡി ജെ എസ് ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന തങ്ങളുടെ സംശയം കൃത്യമായി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍.
മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്കയച്ച കത്തിന്റെ പകര്‍പ്പ് പുറത്തുവിട്ടത് ബി ജെ പി നേതൃത്വത്തിന്റെ ഇടപെടലോടെയായിരുന്നു. ബി ജെ പിയുടെ അമര്‍ഷമായിരുന്നു ഇതിലൂടെ പുറത്തായത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും ബി ഡി ജെ എസും ഇടപെട്ടിട്ടും പ്രശ്നത്തില്‍ യു എ ഇ സര്‍ക്കാരിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ തയാറായില്ല. പകരം പ്രശസ്തനായ പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ഇടപെടലായിരുന്നു തുഷാറിന്റെ ജയില്‍ മോചനത്തില്‍ നിര്‍ണ്ണായകമായത്.
തുഷാറിനെ ന്യായീകരിക്കുന്നതിന് പകരം അതിലെ രാഷ്ട്രീയമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഇന്നലെയും ഇന്നും പുറത്തുപറഞ്ഞതെന്നതും ശ്രദ്ധേയമാണ്. ശ്രീധരന്‍ പിള്ളയുടേത് ഇക്കാര്യത്തില്‍ തന്ത്രപരമായ നിലപാടായിരുന്നു.
കോണ്‍ഗ്രസും തുഷാര്‍ - നടേശന്‍ - പിണറായി കൂട്ടുകെട്ട് തുറന്നു കാട്ടാനാണ് ശ്രമിച്ചത്. ഇതോടെ വെള്ളാപ്പള്ളി കുടുംബത്തിന്റെ എസ് എന്‍ ഡി പി - ബി ഡി ജെ എസ് രാഷ്ട്രീയ കളികളാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. അണികളെല്ലാം ഒന്നാണെന്നിരിക്കെ എസ് എന്‍ ഡി പി പരസ്യമായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയാണ്.
ബി ഡി ജെ എസ് - ബി ജെ പി സഖ്യത്തിനൊപ്പമാണെങ്കിലും അതുകൊണ്ട് വോട്ടുവിഹിതത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന വിലയിരുത്തലാണ് ബി ജെ പിയ്ക്കുള്ളത്. ചുരുക്കത്തില്‍ ഈഴവ സമുദായത്തിന്റെ പിന്തുണ തങ്ങള്‍ക്കാണെന്ന ബോധ്യമാണ് തുഷാറിന്റെ കാര്യത്തില്‍ കൈവിട്ട സഹായത്തിന് പിണറായിയെയും പ്രേരിപ്പിച്ചത്.
എന്തായാലും ബി ഡി ജെ എസിന്റെ നീക്കങ്ങളെ സംശയത്തോടെ നിരീക്ഷിക്കാനാണ് ബി ജെ പിയുടെ തീരുമാനം. രണ്ട് വള്ളത്തില്‍ കാലുവച്ചുള്ള അച്ഛന്റെയും മകന്റെയും കളികള്‍ക്ക് ഇനി നിന്നുകൊടുക്കേണ്ടതില്ലെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ പുതിയ തീരുമാനം.
അതനുസരിച്ച് വെള്ളാപ്പള്ളിക്കുമേല്‍ ശക്തമായ ഭരണസമ്മര്‍ദ്ദത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അനധികൃത സമ്പാദ്യം, സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള കാര്യങ്ങളില്‍ ആദായ നികുതി വകുപ്പ്, എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം പോയിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അജ്മാനില്‍ നാസില്‍ അബ്ദുള്ള എന്ന ചെറുപ്പക്കാരന്‍ ഇട്ട പൂട്ട് തുഷാറിനും വെള്ളാപ്പള്ളിക്കും ഊരാക്കുടുക്കായി മാറാനാണ് സാധ്യത.