കോട്ടയം: ദളിത് സമൂഹത്തെയും, ഈഴവ സമുദയത്തെയും, റബർ കർഷകരെയും അപമാനിച്ച് ആർക്കും വേണ്ടാതെ അലഞ്ഞ് നടക്കുന്ന പി സി ജോർജ്, ചില പൂവാലൻമാർ സുന്ദരിയായ പെൺകുട്ടിയോട് ഞാൻ നിന്നെ വിവാഹം കഴിക്കും എന്ന് പെൺകുട്ടിയുടെ സമ്മതമില്ലാതെ പറഞ്ഞ് നടക്കുന്നതു പോലെ ആണ്, ഞാൻ യു ഡി എഫുമായി ചേർന്ന് പ്രവർത്തിക്കും എന്ന് പ്രസ്ഥാവിച്ചിരിക്കുന്നത് എന്ന്‍ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ.
എല്‍ ഡി എഫിൽ നിന്നും ചവിട്ടി പുറത്താക്കിയപ്പോൾ യു ഡി എഫിൽ മര്യാദ രാമൻ ചമഞ്ഞ് കയറിപ്പറ്റുകയും തിരഞ്ഞെടുപ്പിൽ വിജയിച്ച് ചീഫ് വിപ്പ് സ്ഥാനവും നേടി യു ഡി എഫിന്റെ ആനുകൂല്യം പറ്റി കൊണ്ട് തന്നെ മുന്നണിയെ ഒറ്റുകൊടുത്ത ജോർജ് യു ഡി എഫിൽ നിന്നും പുറത്തക്കപ്പെട്ടപ്പോൾ സോളാര്‍ നായികയെ കൂട്ടുപിടിച്ച് യു ഡി എഫിനേയും നേതാക്കളയും അപമാനിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്തതിന് ശേഷം, ജോർജിന് കയറി വരാനുള്ള വഴിയമ്പലമല്ല യുഡിഎഫ് എന്നും സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.
ചെങ്ങന്നുർ തിരഞ്ഞെടുപ്പിൽ എല്‍ ഡി എഫിനെ പിൻതുണച്ചിട്ടും എല്‍ ഡി എഫ് പടിക്ക് പുറത്ത് നിർത്തുകയും, തുടർന്ന് ബി ജെ പിയുമായി സഖ്യം പ്രഖ്യാപിക്കുകയും നിയമ സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി തകരുകയും, ജോർജിന്റെ പാർട്ടി പിളരുന്ന ഘട്ടത്തിൽ എത്തുകയും ചെയ്ത സാഹചര്യത്തിൽ യു ഡി എഫിൽ കയറിപ്പറ്റാനുള്ള ജോർജിന്റെ ആഗ്രഹം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും സജി അഭിപ്രായപ്പെട്ടു.